പോക്കറ്റ് ചോരും! സോപ്പ് മുതൽ ബിസ്കറ്റ് വരെ ഇനി തീവില; വില വർദ്ധിപ്പിക്കാൻ കമ്പനികൾ.
സാധാരണക്കാരന്റെ ജീവിതച്ചെലവ് വീണ്ടും കുതിച്ചുയരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം ഒഴിഞ്ഞുമാറുന്നതിന് മുൻപേ, നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർദ്ധിപ്പിക്കാൻ രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരുങ്ങുന്നു. സോപ്പ്, ബിസ്കറ്റ്, ഡിറ്റർജന്റ്, പാക്കേജ്ഡ് ഭക്ഷണങ്ങൾ എന്നിവയ്ക്ക് വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് കമ്പനികളെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുകയാണ്.
വിലക്കയറ്റത്തിന് പിന്നിലെ 'പാം ഓയിൽ' വില്ലൻ
സോപ്പ് മുതൽ ലഘുഭക്ഷണങ്ങൾ വരെ നിർമ്മിക്കുന്നതിന് ആവശ്യമായ പാം ഓയിലിന്റെ വില ആഗോള വിപണിയിൽ കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി അസംസ്കൃത വസ്തുക്കളുടെ ഇൻപുട്ട് കോസ്റ്റ് 5 മുതൽ 10 ശതമാനം വരെ വർദ്ധിച്ചതായി പ്രമുഖ കമ്പനികൾ വ്യക്തമാക്കുന്നു. കൂടാതെ, പാക്കേജിംഗിന് ആവശ്യമായ പ്ലാസ്റ്റിക്, പേപ്പർ എന്നിവയുടെയും ഗതാഗതത്തിനുള്ള ഇന്ധനത്തിന്റെയും വില വർദ്ധിച്ചതോടെ ഉൽപ്പന്നങ്ങളുടെ വില ഉയർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് വിപണിയിലെ വമ്പന്മാരായ എച്ച്‌യുഎൽ (HUL), ബ്രിട്ടാനിയ, ഗോദ്‌റെജ്, ഐറ്റിസി, തുടങ്ങിയ കമ്പനികൾ പറയുന്നത്.

അളവ് കുറച്ച് വില നിലനിർത്തുന്ന തന്ത്രം
പലപ്പോഴും ഉൽപ്പന്നങ്ങളുടെ വില നേരിട്ട് വർദ്ധിപ്പിക്കുന്നതിന് പകരം കമ്പനികൾ പ്രയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് 'ശ്രിങ്ക്ഫ്ലേഷൻ' (Shrinkflation). അതായത്, 10 രൂപയുടെ ബിസ്കറ്റ് പാക്കറ്റിന്റെ വില മാറില്ലെങ്കിലും അതിലെ ബിസ്കറ്റുകളുടെ എണ്ണം കുറയും. സോപ്പിന്റെയും ഡിറ്റർജന്റിന്റെയും തൂക്കത്തിലും ഇത്തരത്തിൽ കുറവുണ്ടാകും. ഇത് ഉപഭോക്താക്കൾ പെട്ടെന്ന് തിരിച്ചറിയില്ലെങ്കിലും മാസാവസാനം കണക്കെടുക്കുമ്പോൾ കുടുംബ ബജറ്റിൽ വലിയ കുറവുണ്ടാക്കും. വരും പാദങ്ങളിൽ ഉൽപ്പന്നങ്ങളുടെ വിലയിൽ 3 മുതൽ 7 ശതമാനം വരെ വർദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഗ്രാമീണ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകും
നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ വിപണിയെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുക. ഗ്രാമീണ മേഖലയിലെ ഉപഭോഗം കുറയുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയും ബാധിച്ചേക്കാം. പച്ചക്കറി, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളും വിലപിടിപ്പുള്ളതാകുന്നത് സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. വരാനിരിക്കുന്ന മാസങ്ങളിൽ സർക്കാർ തലത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ സാധാരണക്കാരന്റെ പോക്കറ്റ് ചോരുമെന്നുറപ്പാണ്.












Click it and Unblock the Notifications