പഴയങ്ങാടി: കണ്ണുർ ജില്ലയിലെ തീരപ്രദേശങ്ങളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് സംഘം വ്യാപകമാണെന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്. ഇവർകഞ്ചാവും, സ്റ്റാമ്പുകളും, വേദനാസംഹാരി ഗുളികകളുമാണ് മുമ്പ് വിതരണം ചെയ്തിരുന്നുവെങ്കിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് ഇപ്പോൾ വ്യാപകമായി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച പഴയങ്ങാടിയിൽ വച്ച് മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പഴയങ്ങാടി, ചെമ്പല്ലികുണ്ട്, പുതിയങ്ങാടി, മാട്ടൂൽ എന്നിവടങ്ങളിൽ വൻ റാക്കറ്റ് തന്നെ മയക്കുമരുന്ന് വിതരണത്തിന് ഉണ്ടെന്നാണ് വിവരം. പല ഇടങ്ങളിൽ നിന്നായി പൊലീസും എക്സൈസും മയക്ക് മരുന്നുകൾ പിടികൂടിയിട്ടുണ്ടെങ്കിലും തുടർ അന്വേഷണം ഇല്ലാത്തത് ഇത്തരം മയക്കുമരുന്ന്' മാഫിയകൾക്ക് തണലാവുകയാണെന്ന് നാട്ടുകാർ പറയുന്നു. എക്‌സൈസിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ പരിശോധനയോ അന്വേഷണമോ ഇല്ലെന്നും ആക്ഷേപമുണ്ട്.
Advertisement
Advertisement
പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, സ്‌കൂൾ കോളേജുകൾക്ക് സമീപം, റെയിൽവേ ഓവർബ്രിഡ്ജ് എന്നീ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് മുമ്പ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നുവെങ്കിൽ ഇപ്പോൾ മാഫിയ താവളങ്ങൾ മാറ്റിയിരിക്കുകയാണ്. മാടായിപ്പാറ, ചൂട്ടാട് ബീച്ച് പാർക്ക്, ചെറുതാഴം പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് -വയലപ്ര പാർക്ക് എന്നിവിടങ്ങളിൽ കച്ചവടം പൊടിപൊടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ജനശ്രദ്ധ എളുപ്പത്തിൽ ചെന്നുപെടാത്ത മാടായിപാറയിലെ മേഖലകളിലാണ് സംഘം തമ്പടിക്കുന്നത്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നും മറ്റുമായി വിദ്യാർത്ഥികൾ അടക്കമുള്ളവർ ആവശ്യക്കാരായി ഇവിടെ എത്തുന്നുണ്ട്.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ലഹരി -മാഫിയ സംഘത്തിൽ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾ ഉള്ളതായും പറയുന്നു. പാർക്കുകളിൽ പകൽ സമയങ്ങളിലും അവധി ദിവസങ്ങളിലെ രാത്രി കാലങ്ങളിലുമാണ് വില്പന. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചൂട്ടാട് ബീച്ചും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ സംഘം പിടിമുറുക്കുമ്പോൾ നാട്ടുകാർ ഭീതിയിലാണ്. മംഗളൂരു, ബംഗളൂരു, കൊടയ്ക്കനാൽ എന്നിവിടങ്ങളിൽ നിന്നുമാണ് ലഹരി ഉൽപ്പന്നങ്ങൾ വില്പനക്കായി എത്തിക്കുന്നത്. പാർക്കുകളിലും മറ്റ് പ്രദേശങ്ങളിലും പൊലീസ് -എക്സൈസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Dr. KP Aravindan's fb post about Nipah Virus | Oneindia Malayalan