'ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു, ഭാവനയാണെന്ന് മുഖ്യമന്ത്രി, അന്ന് അയച്ച മെസ്സേജ്, എല്ലാം ദിലീപിന്റെ വ്യക്തമായ പ്ലാൻ'
നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് ശേഷമുളള ദിലീപിന്റെ പ്രതികരണം അടക്കമുളള കാര്യങ്ങൾ വ്യക്തമായ പ്ലാനിംഗ് ആണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഒരു റിയൽ എസ്റ്റേറ്റ് പ്രശ്നമായോ കുടുംബ പ്രശ്നമായോ ഈ വിഷയത്തെ ഒതുക്കി നിർത്താനുളള ശ്രമം നടന്നുവെന്നും സംവിധായകൻ ആരോപിക്കുന്നു.
വിധിപ്പകർപ്പ് പുറത്ത് വരുമ്പോൾ മഞ്ജു വാര്യർ നൽകിയ മൊഴിയും പുറത്ത് വരുന്നതോടെ ഇത്തരം ആഖ്യാനങ്ങൾ നിലനിൽക്കില്ല. അതുകൊണ്ടാണ് മഞ്ജുവിനെ എതിരെ ദിലീപ് ആരോപണം ഉന്നയിക്കുന്നതെന്നും സംവിധായകൻ പറയുന്നു.
'' നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന ഉണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ പറഞ്ഞില്ലായിരുന്നെങ്കിൽ ആ കേസ് പൾസർ സുനിയിലും സംഘത്തിലും ഒതുങ്ങുമായിരുന്നു. അതിൽ ഗൂഡാലോചന ഉണ്ടെന്ന് അവർ പറഞ്ഞപ്പോഴും അതിൽ ഗൂഡാലോചന ഇല്ല എന്നും ഏതാനും ക്രിമിനലുകളുടെ മനസ്സിൽ തോന്നിയ ഭാവനയാണിതെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എങ്ങനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അങ്ങനെയൊരു പ്രസ്താവന നടത്താൻ കഴിയുന്നത്?
തനിക്ക് മാനസികമായി അസ്വസ്ഥതയുണ്ട് എന്ന് ഇതിലെ ഗൂഡാലോചന ആരോപിക്കപ്പെട്ട പ്രതി മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ചിരുന്നു എന്ന് കോടതിയിൽ തെളിവ് വന്നിട്ടുണ്ടത്രേ. അപ്പോൾ മുഖ്യമന്ത്രി ഗൂഡാലോചന നിരസിച്ചതും ഇപ്പോൾ നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന ലോക തത്വം വിളമ്പുന്നതും തമ്മിൽ കൂട്ടി വായിക്കണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മഞ്ജു വാര്യർ തനിക്ക് സിനിമയിലെ സ്ത്രീ പീഡനങ്ങളേക്കുറിച്ച് അറിയില്ല എന്ന് മൊഴിപറഞ്ഞു എന്ന് പ്രചരിപ്പിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചപോലെ ഈ കേസിലും തുടക്കം മുതൽ ഉണ്ടാകുന്ന ഒരു ആഖ്യാനം ഈ കേസ് ഒരു റിയൽ എസ്റ്റേറ്റ് തർക്കവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് എന്നാണ്. കേസ് ഈ സർക്കാരിന്റെ കാലത്ത് തീരാതിരിക്കാൻ വലിയ ശ്രമങ്ങൾ നടന്നതും ഇര തന്നെ ഇൻ കാമറ പ്രോസീഡിംഗ്സ് ആവശ്യമില്ല എന്ന് പറഞ്ഞിട്ടും അത് രഹസ്യവിചാരണയായി നടത്തിയതും ഒരു റിയൽ എസ്റ്റേറ്റ് പ്രശ്നമായോ കുടുംബ പ്രശ്നമായോ ഈ വിഷയത്തെ ഒതുക്കുന്ന ആഖ്യാനങ്ങൾ നിലനിർത്തുന്നതിനാണ്.

എന്നാൽ വിധി ഇപ്പോൾ പുറത്തുവരേണ്ടി വന്ന സാഹചര്യത്തിൽ വിധി പകർപ്പ് പുറത്തുവരുമ്പോൾ മഞ്ജു വാര്യർ പറഞ്ഞിട്ടുള്ള മൊഴിയും പുറത്തുവരും എന്നതുകൊണ്ട് നേരത്തെ പറഞ്ഞ കഥകൾ നിലനിൽക്കില്ല. അതുകൊണ്ടാണ് അറസ്റ്റ് ഭയന്നപ്പോൾ മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച എട്ടാം പ്രതി ഇന്നലെ വിധി വന്ന ഉടൻ മഞ്ജു വാര്യരുടെ പേരിൽ ഒരു ഗൂഡാലോചന ആരോപിക്കുകയും കേസ് പോകുന്നു എന്ന് പറയുകയും ചെയ്യുന്നത്. ഇതെല്ലാം തന്നെ വ്യക്തമായ ഗെയിം പ്ലാൻ ആണ്.
ഗൂഡാലോചന ഉന്നയിച്ച് കേസ് പോയാൽ അതേക്കുറിച്ച് പിന്നെ പൊതുവിൽ ചർച്ചയുണ്ടാവില്ല എന്ന അന്തരീക്ഷം ഉറപ്പിക്കാനുള്ള പദ്ധതിയാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്ത പോലെ ഈ കേസിലെ വിധിയും ചർച്ച ചെയ്യാതിരിക്കാൻ ആണ് വളരെ തിരക്കുപിടിച്ച ഈ നീക്കം. ഇതെക്കുറിച്ച് മൗനം പാലിച്ചിരുന്ന സമൂഹം ഇനിയെങ്കിലും ഉണരണം. കാര്യങ്ങൾ പൊതുജന സമക്ഷം അവതരിപ്പിക്കാൻ യഥാർത്ഥത്തിൽ വേട്ടയാടപ്പെടുന്ന സ്ത്രീക്ക് ധൈര്യവും സംരക്ഷണവും നൽകണം.
ആ സ്ത്രീയുടെ ജീവൻ അപകടത്തിലാണെന്ന് കഴിഞ്ഞ മൂന്നര വർഷമായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത് പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ കാണണം. ഇതെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ് എനിക്കെതിരെ കള്ളക്കേസ് എടുത്തിട്ടുള്ളതെന്ന് ഇപ്പോൾ എനിക്കെതിരെ നിലനിൽക്കുന്ന കേസിലെ കോടതി നടപടികൾ പരിശോധിച്ചാൽ മനസിലാകുന്നതാണ്. സമൂഹം ഉണരണം. ഭരണകൂടത്തിന്റെ ഒത്താശയോടെ ഒരു മാഫിയ കൊലക്കയറിന്റെ നിഴലിൽ നിർത്തിയിരിക്കുന്ന സ്ത്രീയുടെ ജീവന് കാവൽ നിൽക്കണം. എനിക്കിതിൽ വ്യക്തിതാല്പര്യങ്ങളുണ്ട് എന്ന ചിന്തയിൽ ദയവായി ഇതിനെ വിലകുറച്ച് കാണാതിരിക്കണം. ഇതൊരു സമൂഹതാല്പര്യം മാനിച്ചുകൊണ്ടുള്ള അഭ്യർത്ഥനയാണ്''.












Click it and Unblock the Notifications