ചുരുളി കെട്ടുകഥയല്ല, ശരിക്കും നടന്നത്, 'കളിഗെമിനാറിലെ കുറ്റവാളികള്‍' കേരള പോലീസിന് അഭിമാനമായ കേസ്
കൊച്ചി: മലയാള സിനിമാ ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം വന്നിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. വിനോയ് തോമസ് എഴുതിയ കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന കഥയില്‍ നിന്നാണ് ഈ ചിത്രം പിറവിയെടുക്കുന്നത്.
എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ കേരള പോലീസിന് അഭിമാനമായ ഒരു സംഭവത്തില്‍ നിന്നാണ് പിറവിയെടുത്തത്. തെളിയിക്കപ്പെടാതെ പോകുമായിരുന്ന ആ കേസ് ജോസ് ജോസഫ് എന്ന എസ്‌ഐയാണ് തെളിയിച്ചത്. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് വെളിപ്പെടുത്തുകയാണ്. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

20 വര്‍ഷം വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി കുടുംബത്തോടെ മുങ്ങിയതാണ് സംഭവം. ആ കേസിലെ പ്രതിയെ മഷിയിട്ട് നോക്കിയിട്ടും പിടിക്കാന്‍ പോലീസിന് സാധിച്ചില്ല. മേലുദ്യോഗസ്ഥരില്‍ നിന്നടക്കം പ്രതിയെ പിടിക്കാന്‍ സാധിക്കാത്തതില്‍ വിമര്‍ശമുയര്‍ന്നു. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും കൂടി ചേര്‍ന്നതോടെയാണ് ജോസ് ഈ കേസിന് തുമ്പുണ്ടാക്കിയത്. ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസിന്റെ സമയത്ത് ഇല്ലായിരുന്നു. അതുകൊണ്ട് കേരള പോലീസിന്റെ ചരിത്രത്തില്‍ മിന്നുന്ന അധ്യായമായി ഈ സംഭവം മാറുകയായിരുന്നു.

വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടടക്കുന്നത്. വിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കളിഗെമിനാറിലെ കുറ്റവാളികള്‍ വായിച്ചപ്പോഴാണ് ലിജോ ജോസ് പെലിശ്ശേരി സിനിമയാക്കാന്‍ തീരുമാനിച്ചതെന്ന് ജോസ് പറയുന്നു. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ പിടിച്ചത്. സ്‌പെഷ്യല്‍ മൊബീല്‍ സ്‌ക്വാഡിലായിരുന്നു അന്ന് ഞാന്‍. എസ്‌സി-എസ്ടി കേസുകള്‍ ഇതിലാണ് കൈകാര്യം ചെയ്യുക. ഇതില്‍ വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണം എവിടെയും എത്തിയിരുന്നില്ല. ഈ സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിയെ ഐജി രൂക്ഷമായി വിമര്‍ശിച്ചു.

ഡിവൈഎസ്പി അതിന്റെ ബാക്കി ഞങ്ങളോടാണ് തീര്‍ത്തത്. ജോസിന് ഇതേറ്റെടുക്കാന്‍ ചങ്കൂറ്റമുണ്ടോ എന്നും ചോദിച്ചു. ഒരാളെ തന്നാല്‍ ശ്രമിക്കാമെന്ന് പറഞ്ഞു. പിടിക്കണമെന്ന ഉറപ്പിലാണ് അന്വേഷണം നല്‍കിയത്. സമയം എത്ര എടുത്താലും പിടിക്കണമെന്നും, ചെലവുകള്‍ ഒന്നും നോക്കേണ്ടെന്നും പറഞ്ഞു. വയനാട്ടിലെ ജോസ് എന്ന ഉദ്യോഗസ്ഥനും ടീമിലെത്തി. വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് സംഭവത്തില്‍ പ്രതി. പത്തേക്കറോളം ഭൂസ്വത്ത് ഇവര്‍ക്കുണ്ട്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ അപ്രത്യക്ഷരാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പറഞ്ഞിട്ടില്ല. ഫോണ്‍ വിളി പോലുമില്ല.

ഇതില്‍ ഏറ്റവും ഞെട്ടിച്ചത് വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയതെന്നാണ്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്ന് മാത്രം ആദിവാസികള്‍ പറഞ്ഞു. യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ല. ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചു. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. സ്ഥലങ്ങള്‍ പറയുന്നില്ലെന്നും ജോസ് വ്യക്തമാക്കി.

മംഗളൂരുവിലാണ് ഞങ്ങള്‍ എത്തിയത്. അവിടെ മലയാളികള്‍ ധാരാളം താമസിക്കുന്ന മലയോര ഗ്രാമത്തിലെത്തി. എന്റെ ഒപ്പം ബസില്‍ യാത്ര ചെയ്തിരുന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. അയാളോട് സ്ഥലത്ത് വയനാട്ടുകാരൊക്കെ ഉണ്ടോയെന്ന് ചോദിച്ചു. ഒന്നര വര്‍ഷം മുമ്പ് വരെ ഒരു കുടുംബം വന്നിട്ടുണ്ടെന്ന് നല്ല സാമ്പത്തിക സ്ഥിതിയിലാണ് എന്നൊക്കെ പറഞ്ഞു. അതും വഴിത്തിരിവായി. അവരുടെ സ്ഥലം അടക്കം പറഞ്ഞ് തന്നു. അങ്ങനെയാണ് അവിടെയെത്തിയത്. അവിടെ ജോലി തേടി എന്ന രീതിയിലാണ് എത്തിയത്. അവിടെ ചായക്കട്ട നടത്തിയിരുന്നതും വയനാട്ടുകാരനാണ്. കാണാതായവരിലെ ഗൃഹനാഥന്റെ പേര് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ അവിടെ നിന്ന് പോയതേയുള്ളൂ എന്ന് മനസ്സിലായി.

ഇയാളെ പിന്നീട് പിന്തുടര്‍ന്ന് കണ്ടെത്തി. ജോലി ശരിയാക്കി തരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെ അവിടെയുള്ള പള്ളീലച്ചനും ഞാനും സമപ്രായക്കാരാണെന്നും പറഞ്ഞു. ഇത് പൊളിഞ്ഞു. കാരണം 75 വയസ്സുള്ളയാളായിരുന്നു അച്ഛന്‍. ഒടുവില്‍ എന്തൊക്കെയോ പറഞ്ഞ് രക്ഷപ്പെട്ടു. പ്രതിയുടെ പിതാവിനൊപ്പമാണ് ആ വീട്ടിലെത്തിയത്. അവിടെ ആദ്യ കുര്‍ബാനയുണ്ടായിരുന്നു. അവരുമായി പെട്ടെന്ന് തന്നെ ഞങ്ങള്‍ അടുത്തു. ഒരേ നാട്ടുകാരായത് കൊണ്ടായിരുന്നു ഇത്. പക്ഷേ എല്ലാവരെയും പരിചയപ്പെടുത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാളുടെ പേര് പോലും ആരും പറഞ്ഞിരുന്നില്ല. അതുകൊണ്ട് പ്രതി എവിടെയാണെന്ന് മനസ്സിലായില്ല.

ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കഴിയുന്നുണ്ട്. പക്ഷേ ആളാരാണെന്ന് മനസ്സിലായില്ല. കുര്‍ബാന ദിനത്തില്‍ എല്ലാ പരിപാടികള്‍ക്കും ഞങ്ങള്‍ സജീവമായിരുന്നു. വീടിന് അടുത്ത് കല്യാണത്തില്‍ പങ്കെടുക്കാന്‍ അവര്‍ നിര്‍ബന്ധിച്ചത് കൊണ്ട് രണ്ട് ദിവസം കൂടി തങ്ങാന്‍ തീരുമാനിച്ചു. വൈകീട്ട് ആഘോഷങ്ങള്‍ നടക്കുന്നതിനിടെ പ്രതിയുടെ അച്ഛന്‍ ഞങ്ങളെ തിരിച്ചറിഞ്ഞു. നിങ്ങള്‍ പോലീസല്ലേ എന്ന് ചോദിച്ചു. എന്റെ ശരീര ഭാഷയില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. മകനെ ഒറ്റരാത്രി കൊണ്ട് അതിര്‍ത്തി കടത്തിയ അയാള്‍ക്ക് സൂക്ഷ്മ ബുദ്ധിയുണ്ടായിരുന്നു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്.












Click it and Unblock the Notifications