കുറുപ്പ് മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതില്‍ അസൂയപ്പെടുന്നവരാണ്, പിന്തുണച്ച് ഗിരിജ തിയേറ്റര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വന്‍ വിജയത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു വശത്ത് ചിത്രത്തിനെതിരെ വ്യാപകമായ ഡീഗ്രേഡിംഗാണ് നടക്കുന്നത്. കുറുപ്പ് പരാജയപ്പെട്ടുവെന്നും, പലയിടത്തും മാറ്റിയെന്നുമുള്ള അപവാദ പ്രചാരണങ്ങളാണ് തിയേറ്ററുകളുടെ പേരില്‍ നടക്കുന്നത്. ഇതിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വരെ ദുല്‍ഖറിന്റെ ആരാധകര്‍ പറയുന്നു.
പരസ്പരമുള്ള ഫാന്‍ ഫൈറ്റുകളും ഒരുവശത്ത് ശക്തമാണ്. ഇപ്പോഴിതാ തൃശൂരിലെ ഗിരിജാ തിയേറ്ററിന്റെ പേരില്‍ ഒരു സ്‌ക്രീന്‍ഷോട്ട് ചര്‍ച്ചയാവുകയാണ്. ഗിരിജ തിയേറ്ററില്‍ നിന്ന് ചിത്രം മാറ്റുന്നത് ആളില്ലാത്തതിനാലാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഇത് വ്യാജമാണെന്ന് ഡോ ഗിരിജ പറയുന്നു.

ഞങ്ങളുടെ തിയേറ്റര്‍ പേജിന്റെ പേരും വെച്ച് കുറുപ്പ് എന്ന സിനിമ ഡീഗ്രേഡ് ചെയ്യുവാനും, ഇത്തരം വ്യാജ പ്രചരണം ഞങ്ങള്‍ക്കെതിരെ നടത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വ്യാജ പ്രചരണം വിശ്വസിക്കരുത്, പ്രിയപ്പെട്ട മമ്മൂക്കയുടെയും, ദുല്‍ഖറിന്റെയും ഫാന്‍സും പ്രേക്ഷകരും. ഞങ്ങള്‍ക്ക് വെയ്‌ഫെറര്‍ കമ്പനിയുമായി യാതൊരു പ്രശ്‌നവുമില്ല. ഒരാഴ്ച ധാരണയില്‍ ഞങ്ങള്‍ക്ക് പടം നല്‍കിയതില്‍ പോലും വെയ്‌ഫെറര്‍ കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെ കുറിച്ചാണ് ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. കുറുപ്പ് മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്. അതില്‍ അസൂയപെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരും പ്രചരിപ്പിച്ചതാണ് ഇത്തരം വാര്‍ത്തയെന്നും ഗിരിജ തിയേറ്റര്‍ അറിയിച്ചു.

ഒരു ബിഗ് ബജറ്റ് ചിത്രം എല്ലാ തിയേറ്ററുകലിലും റിലീസ് യ്യെുമ്പോല്‍രണ്ടാം വാരം മുതല്‍ അത് ഏതെല്ലാം തിയേറ്ററുകളില്‍ തുടര്‍ന്നും കളിക്കണമെന്ന് മുന്‍കൂട്ടി ധാരണയുണ്ടാവും. അത് പ്രകാരമാണ് കമ്പനിയുമായി ഞങ്ങള്‍ തുടര്‍ന്നുള്ള സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നത്. ഇവിടെ ദുല്‍ഖര്‍ സല്‍മാനുമോയ വിതരണക്കമ്പനിയുമായ വേഫെറര്‍ ഫിലിംസുമായോ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. തുടര്‍ന്നും ദുല്‍ഖറിന്റെ സിനിമകള്‍ ഞങ്ങള്‍ റിലീസ് ചെയ്യുന്നതാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ വിശ്വസിക്കരുത്. ഞങ്ങളെ കുറിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വളരെയധികം സങ്കടമുണ്ടെന്നും തിയേറ്റര്‍ ഉടമയായ ഡോ ഗിരിജ പറഞ്ഞു.

അടുത്തിടെ കൊവിഡ് കാരണം തിയേറ്റര്‍ അടച്ചു എന്നൊരു ഇല്ലാകഥയായിരുന്നു പ്രചരിപ്പിച്ചത്. ഇപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ദുല്‍ഖറിന്റെ ചിത്രം ലഭിച്ചത് എത്രയോ അനുഗ്രഹമായി കരുതുമ്പോള്‍ ഞങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇതാരും വിശ്വസിക്കരുതെന്നും ഗിരിജ പറഞ്ഞു. അതേസമയം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി ആനന്ദിക്കുന്ന പ്രവണത 2018 നവംബര്‍ മുതല്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് തെളിവുകളും കൈയില്‍ ഉണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ഡിജിപിക്കും തെളിവുകള്‍ സഹിതം പരാതി നല്‍കുകയാണെന്നും അവര്‍ അറിയിച്ചു.

നേരത്തെ കുറുപ്പ് സിനിമ ശരാശരിയാണെന്നും, വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം ചിത്രം നിര്‍ത്തുകയാണെന്നും പറഞ്ഞുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗിരിജ തിയേറ്റര്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാമിലെ ഫേക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റുകള്‍ വന്നിരുന്നത്. ഇതിനാണ് അവര്‍ മറുപടി നല്‍കിയത്. ആന്റണി പെരുമ്പാവൂരിനെതിരെയും ആശീര്‍വാദിനെതിരെയുമുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തെ ഗിരിജ തിയേറ്ററിനെതിരെ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. വളരെ സമ്മര്‍ദത്തോടെയാണ് ആശീര്‍വാദിന്റെ സിനിമകള്‍ റിലീസ് ചെയ്യേണ്ടി വരുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു.

അതേസമയം കുറുപ്പ് നാല് ദിവസത്തിനുള്ളില്‍ തന്നെ വന്‍ റെക്കോര്‍ഡാണ് ഇട്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബില്‍ കയറിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1500 സ്‌ക്രീനുകളിലാണ് ലോകമെമ്പാടും കുറുപ്പ് റിലീസ് ചെയ്തത്. കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാവുകയാണ് കുറുപ്പ്. ഇത് വളരെ വലുതാണ്. എനിക്കിത് ഉള്‍ക്കൊള്ളാന്‍ തന്നെ കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികള്‍, പ്രതിസന്ധികളുടെയും സംശയങ്ങളുടെയും നിമിഷങ്ങള്‍, ഇതുവരെ പരിചയമില്ലാത്ത, നേരിട്ടിട്ടില്ലാത്ത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ ദിനങ്ങള്‍ അതെല്ലാം ഫലം കണ്ടിരിക്കുന്നുവെന്നും ദുല്‍ഖര്‍ കുറച്ചു.

വാക്കുകളില്‍ എങ്ങനെ എന്റെ നന്ദി അറിയിക്കുമെന്ന് എനിക്ക് അറിയില്ല. ഇരുകൈയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. ഒപ്പം തിയേറ്ററുകളിലേക്ക് തിരികെ വന്നതിനും നന്ദി. കുറുപ്പ് എന്റെ മാത്രം വിജയമല്ല. ഞങ്ങളുടെ ടീമിന്റെ വിജയമാണ്. നമ്മുടെ വിജയമാണ്. തിയേറ്ററുകളിലേക്ക് ഒരുപാട് സിനിമകള്‍ എത്തും. നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാം. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. കേരളത്തില്‍ 505 സ്‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ ആറര കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. 500 ഷോകളില്‍ അധികം ഹൗസ്ഫുള്ളായിരുന്നു.

ഇതിനിടെ കുറുപ്പില്‍ ചാക്കോയുടെ വേഷം അവതരിപ്പിച്ച ടൊവിനോ ചാക്കോയുടെ കുടുംബത്തിനും ദുല്‍ഖറിനും നന്ദി പറഞ്ഞു. ചിത്രത്തില്‍ ചാക്കോ എന്ന പേര് മാറ്റി ചാര്‍ളി എന്ന പേരാണ് ഉപയോഗിച്ചത്. കുറുപ്പിലെ ചാര്‍ലിയാവാന്‍ ഞാന്‍ തീരുമാനിച്ചതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ശ്രീനാഥില്‍ നിന്ന് കഥ കേട്ടത് മുതല്‍ കുറുപ്പ് എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. വളരെ കുറച്ച് സ്‌ക്രീന്‍ സമയമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ അതൊരു പ്രധാന കഥാപാത്രമായിരുന്നു. അതുകൊണ്ട് വൈകാരികമായ അനുഭവമായിരുന്നു. ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത എന്നിലൂടെയും കടന്നുപോയി. ചാക്കി ആ രാത്രിയില്‍ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും എന്നാണ് ഞാന്‍ ചിന്തിച്ചതെന്നും ടൊവിനോ പറഞ്ഞു.

ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുമ്പാണ് ചാക്കോ കൊല്ലപ്പെട്ടത്. ചാക്കോയുടെ കഥ എത്ര ഭീകരമാണെങ്കിലും അത് പറയാന്‍ വിധിക്കപ്പെട്ടത് എന്നിലൂടെയാണെന്ന് എന്ന് എനിക്ക് തോന്നി. ദുല്‍ഖര്‍ മുതല്‍ ശ്രീനാഥ് വരെയുള്ള പ്രഗല്‍ഭര്‍ക്കൊപ്പം ജോലി ചെയ്തത് ബഹുമതിയാണ്. ചാക്കോയ്ക്കും കുടുംബത്തിനും എന്റെ സ്‌നേഹം അറിയിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളില്‍ ഒന്നായി ചാര്‍ളി കൂടെയുണ്ടാവും. ഒപ്പം കൂട്ടിയതിന് വേഫെറര്‍ ഫിലിംസിന് നന്ദിയെന്നും ടൊവിനോ പറഞ്ഞു. ചാര്‍ളിയാവാന്‍ സമ്മതിച്ച് ടൊവിനോ വന്നതില്‍ ദുല്‍ഖറും നന്ദി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications