പൃഥ്വി 'അമ്മ'യിലെ നേതാക്കൾക്ക് വാക്ക് നൽകി,അത് മാപ്പ് തന്നല്ലേ?; ആരാധകന് മറുപടിയുമായി വിനയൻ
prithviraj n, vinayan movie sathyam, AMMA, Actor prithviraj, malayalam news, malayalam latest news, പൃഥ്വിരാജ്, നടൻ പൃഥ്വിരാജ്, സംവിധായകൻ വിനയൻ, പൃഥ്വിരാജ് വിനയൻ, സിനിമ വാർത്തകൾ, മലയാളം വാർത്തകൾ, മലയാളം
കൊച്ചി; പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കിയ സത്യം എന്ന ചിത്രത്തിന്റെ 17ാം വാർഷികത്തിൽ അന്നത്തെ ഒരു അപൂർവ്വ ചിത്രവും സിനിമാ ഓർമ്മയും സംവിധായകൻ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. 'സത്യവും, തൊട്ടടുത്ത ചിത്രമായ അത്ഭുതദ്വിപും ഒക്കെ ഒട്ടേറെ പ്രതിസന്ധികളിലൂടെ എടുത്ത ചിത്രങ്ങളാണ്.. വെറും പ്രതിസന്ധികളല്ല സംഘടനാപരമായ ചില പ്രശ്നങ്ങൾ... അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉയർത്തി പിടിച്ചതിൻേറതായ ചില പ്രശ്നങ്ങൾ',കുറിപ്പിൽ വിനയൻ പറഞ്ഞിരുന്നു.
കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. അതിനിടയിൽ അന്ന് സത്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ പൃഥ്വിരാജ് നേരിട്ട വിലക്കിനെ കുറിച്ചും ഇനി മേലില്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്ന് അമ്മയിലെ നേതാക്കള്‍ക്ക് വാക്കു കൊടുത്തിട്ടാണ് ആ പ്രശ്‌നം പൃഥ്വിരാജ് തീര്‍ത്തതെന്നും ഒരാൾ കമന്റ് ചെയ്തു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനയൻ.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

സിനിമയെ കുറിച്ച് വിനയന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു-"സത്യം" എന്ന പൃഥ്വിരാജിൻെറ ആദ്യ ആക്ഷൻ ചിത്രത്തിൻെറ17-ാം വാർഷികത്തിന് എൻെറ സുഹൃത്ത് അജിത്ത് ആശംസകൾ നേർന്നുകൊണ്ട് അയച്ച സന്ദേശവും ഫോട്ടായും ഇപ്പഴാണ് ഞാൻ കണ്ടത് ആ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.. നന്ദി അജിത്ത്.. ഞാനിതുവരെ കാണാത്ത എൻെറ ഒരു ഫോട്ടോ ആണിത്. സത്യം റിലീസായിട്ട് 17 വർഷം എത്ര പെട്ടന്ന് കടന്നു പോയി..

സത്യവും, തൊട്ടടുത്ത ചിത്രമായ അത്ഭുതദ്വിപും ഒക്കെ ഒട്ടേറെ പ്രതിസന്ധികളിലൂടെ എടുത്ത ചിത്രങ്ങളാണ്.. വെറും പ്രതിസന്ധികളല്ല സംഘടനാപരമായ ചില പ്രശ്നങ്ങൾ... അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉയർത്തി പിടിച്ചതിൻേറതായ ചില പ്രശ്നങ്ങൾ.. പക്ഷേ ആ രണ്ടു സിനിമകളും മോശമല്ലായിരുന്നു എന്നു പറയുന്നു.. പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്സ് അവാർഡ് കിട്ടിയ മീരയുടെ ദു:ഖം പോലെയും,
എൻെറ മറ്റൊരു ഹൊറർ ഫിലിം ആയിരുന്ന വെള്ളിനക്ഷത്രം പോലെയും സത്യവും അത്ഭുതദ്വീപും രാജുവിൻെറ ആദ്യകാല വളർച്ചയിൽ ഗുണമേ ചെയ്തുള്ളു ദോഷമൊന്നും ചെയ്തില്ല... ഇപ്പൊ രാജു മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരിക്കുന്നു... ഇനിയും ആ വളർച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു... അതു പോലെ തന്നെ സത്യത്തിലെ ഷാജികുമാർ ഉൾപ്പടെ എല്ലാ ടെക്നീഷ്യൻ മാർക്കും അന്നത്തെ പുതുമുഖ നായിക പ്രിയാമണി അടക്കം എല്ലാ താരങ്ങൾക്കും നല്ലതേ ഭവിച്ചിട്ടുള്ളു... ഇനിയും അതുണ്ടാവട്ടെ..

സിനിമ ഒരു മായിക പ്രപഞ്ചമാണ് അവിടെ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ചിന്തിക്കാൻ പോലും നമുക്കാവില്ല... എത്ര തൻേറടിയുടെയും മുഖം ചിലപ്പോൾ മഞ്ഞലോഹത്തിൻെറ മുന്നിൽ മഞ്ഞളിച്ചു പോകുമെന്നു പറയാറില്ലേ.. മുന്നോട്ടു നോക്കി മാത്രം ഒാടുന്നവനേ വിജയിക്കു എന്നൊരു തത്വശാസ്ത്രമാണ് സിനിമയിൽ പഠിപ്പിച്ചു വച്ചിരിക്കുന്നത്..

പക്ഷേ അങ്ങനല്ല കേട്ടോ പിന്നോട്ടൊന്നു നോക്കി തൻെറ മനസ്സാക്ഷിയേ ഒന്നു സ്മരിച്ചതു കൊണ്ടോ ഇത്രയും നിറമൊന്നുമില്ലാത്ത പഴയ ഒാർമ്മകളിലൂടെ ഒന്നു പോയതു കൊണ്ടോ വിജയമൊന്നും അന്യമാകില്ല... മാത്രമല്ല ആ വിജയത്തിന് പ്രത്യേക സുഖവും ഉണ്ടാകും സത്യസന്ധതയുടെയും വ്യക്തിത്വത്തിൻേറതുമായ സുഖം.. അതു സിനിമയിലെന്നല്ല മനുഷ്യ ജീവിതത്തിലെ ഏതു രംഗത്തും പ്രസക്തിയുള്ളതാണ്.. അങ്ങനെയുള്ളവരെയാണ് കാലം രേഖ പ്പെടുത്തുന്നതും, അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

അതിന് ഒരു ആരാധകൻ നൽകിയ കമന്റ് ഇങ്ങനെയായിരുന്നു-അത്ഭുതദ്വീപ് എന്ന സിനിമയെടുത്തത് തന്നെ പ്രിത്വിരാജിൻ്റെ വിലക്ക് തീർക്കാനണന്ന് പ്രിത്വിരാജിൻ്റെ അമ്മ ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിൻ്റെ വീഡിയോ ഉണ്ട് .. വിനയൻ സാറാണ് തൻ്റെ രണ്ടു മക്കളെയും ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിർത്തിയതെന്ന് അവർ പറയുമ്പോൾ .. അത്ഭുതദ്വീപ് കഴിഞ്ഞ് 17 വർഷമായി സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ പ്രിത്വിരാജ് അഭിനയിച്ചിട്ടില്ലായെന്ന കാര്യം നമ്മൾ ഓർക്കണം ,,

, 2004-ൽ തിലകൻ ചേട്ടനും പ്രിത്വിരാജുമൊഴിച്ച് സത്യം എന്ന സിനിമയിൽ അഭിനയിച്ച എല്ലാരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറിയെന്നാണ് എല്ലാ മീഡീയായിലും വന്നത് ..തിലകൻ ചേട്ടൻ മാപ്പ് പറഞ്ഞില്ല പക്ഷേ പ്രിത്വിരാജ് ഇനി മേലിൽ സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കൾക്ക് വാക്കു കൊടുത്തിട്ടാണ് ആ പ്രശ്നം അന്നു തീർത്തത് .. അതും ഒരു കണക്കിന് മാപ്പു തന്നല്ലെ .. ഞാൻ ഈ പറയുന്നത് കള്ളമാണന്ന് പ്രിത്വിരാജിന് പറയാൻ പറ്റുമോ?പത്തോമ്പതാം നൂറ്റാണ്ടിൻ്റെ കാര്യമുൾപ്പടെ ഞാൻ പറയാം,ആരാധകൻ പറഞ്ഞു.

ഇതിന് ആരാധകന്റെ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു വിനയന്റെ മറുപടി.-അനിൽ... അങ്ങനെ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല... ഒരാളുടെ ചിത്രത്തിൽ അഭിനയിക്കുന്നതോ ക്യാരക്ടർ തിരഞ്ഞെടുക്കുന്നതോ ഒക്കെ തികച്ചും ഒരു താരത്തിൻെറ വ്യക്തിപരമായ കാര്യമാണ്.. പൊതുവായിട്ടൊള്ള കാര്യങ്ങൾ പറയുമ്പോൾ അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്കു പോകരുത്...

ഇന്ന് കൂഞ്ഞാലിമരക്കാർ കഴിഞ്ഞാൽ പിന്നെ മലയാളത്തിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് സംവിധാനം ചെയ്യാൻ കഴിയുന്നത് എൻെറ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെയും വ്യക്തിത്വത്തിൻെറയും പ്രതിഫലനമാണന്നു ഞാൻ കരുതുന്നു... അതിൽ നിങ്ങളുടെ ഏവരുടെയും പ്രാർത്ഥന ഈണ്ടാകണം, വിനയൻ വ്യക്തമാക്കി.

സംവിധായകൻ തുളസീദാസിന്റെ ചിത്രത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. തുടർന്ന് താരസംഘടനയായ അമ്മയും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള എന്ന ഫെഫ്കയും സംവിധായകന് വിലക്കേർപ്പെടുത്തുകയായിരുന്നു.ഇക്കാലയളവിൽ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിനായിരുന്നു നടൻ പൃഥ്വിരാജിനും താരസംഘടന വിലക്ക് ഏർപ്പെടുത്തിയത്. വിനയന്റെ സിനിമകളില്‍ താരങ്ങള്‍ സഹകരിക്കാന്‍ പാടില്ല എന്നായിരുന്നു താരസംഘടനകൾ വ്യക്തമാക്കിയത്. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു പൃഥ്വിരാജ് സത്യം എന്ന ചിത്രത്തില്‍ അഭിനയിച്ചത്.

താൻ സംവിധായകന് നേരത്തേ കൊടുത്ത വാക്കാണ് അത് മാറ്റാൻ സാധിക്കില്ലെന്നായിരുന്നു പൃഥ്വി എടുത്ത നിലപാട്. സംഘടനയുടെ തിരുമാനം എതിർത്തതോടെ പൃഥ്വിയേയും സംഘടന വിലക്കി. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിന് താരങ്ങൾക്കും വിലക്ക് ഉണ്ടായിരുന്നു. എന്നാൽ പൃഥ്വിയുടെ വിലക്ക് പൊളിച്ചത് വിനയന്‍ തന്നെ ആയിരുന്നെന്ന് പിന്നീട് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications