ഉമ്മർക്കയില്ലാതെ ശാരദേച്ചിയില്ല; മരണം പെട്ടന്നായിരുന്നു;കുറിപ്പുമായി വിനോദ് കോവൂർ
കൊച്ചി; ചൊവ്വാഴ്ച രാവിലെയായിരുന്നു സിനിമാ സീരിയൽ താരം കോഴിക്കോട് ശാരദ അന്തരി്ച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു ശാരദയെ കുറിച്ചുള്ള ഓർമ്മ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനോദ് കോവൂർ. നടന്റെ വാക്കുകളിലേക്ക്

ശാരദേച്ചിയും വിടവാങ്ങി.ശാരദേച്ചി എന്നാണ് വിളിക്കാറെങ്കിലും ശാരദേച്ചി എനിക്ക് തന്നിരുന്നത് ഒരു അമ്മയുടെ സ്നേഹമാണ്. മോനേ ന്നെ എന്നെ വിളിക്കാറുള്ളു. സിനിമാ സീരിയൽ ബന്ധത്തിനപ്പുറം ശാരദേച്ചി എന്റെ ബന്ധു കൂടിയാണ്. ശാരദേച്ചിയും എന്റെ അമ്മയും അച്ഛനും എല്ലാം മെഡിക്കൽ കോളേജിലെ ജീവനകാരായിരുന്നു. കുട്ടിക്കാലത്തേ ശാരദേച്ചി അഭിനയിച്ച നാടകങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് പിന്നെ ശാരദേച്ചി സിനിമയിലും സജീവമായ്.

എന്റെ വീട്ടിലെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ശാരദേച്ചിയും ഭർത്താവ് ഉമ്മർക്കയും എത്തിച്ചേരും. ഒരുമിച്ച് ഒരുപാട് അഭിനയിച്ചെങ്കിലും M80 മൂസയിൽ കദീജുമ്മയായ് അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് വലിയ ആത്മബന്ധം ഉണ്ടായത്. രസകരമായ ഏറെ മുഹൂർത്തങ്ങൾ ഞാനും സുരഭിയും ശാരദേച്ചിയോടൊപ്പം ചേർന്ന് അവതരിപ്പിച്ചിരുന്നു.

M80 മൂസ കുടുംബത്തിലെ ഒരു അംഗമായിരുന്നു ശാരദേച്ചി . പിന്നീട് എവിടുന്ന് കണ്ടാലും കദീജുമ്മാ ന്നാണ് വിളിക്കാറ്. മൂസയുടെ ഷൂട്ടിംഗ് ഇടവേളകളിൽ ഞങ്ങൾ പഴയ പാട്ടുകൾ ഒരുമിച്ചിരുന്ന് പാടുമായിരുന്നു. നന്നായ് പാടുമായിരുന്നു ശാരദേച്ചി . ഉമ്മർക്ക യില്ലാതെ ശാരദേച്ചിയില്ല. എവിടെയാണെങ്കിലും എപ്പോഴും ശാരദേച്ചിയോടൊപ്പം ഉമ്മർക്ക ഉണ്ടാകും. ഏറ്റവും ഒടുവിൽ സാദിക് നെല്ലിയോട്ട് സംവിധാനം ചെയ്ത "അപർണ്ണ ഐ പി എസ് " എന്ന സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചത് റിലീസ് ആകാനിരിക്കുന്ന ആ സിനിമയിൽ എന്റെ അമ്മയായിട്ടാണ് ശാരദേച്ചി അഭിനയിക്കുന്നത്.

അന്ന് കൂടെ ഉമ്മർക്കയില്ല ചോദിച്ചപ്പോൾ ഉമ്മർക്കക്ക് പഴയ പോലെ യാത്ര ചെയ്യാൻ വയ്യ വീട്ടിൽ തന്നെയാണ് എന്ന് പറഞ്ഞു. ഇപ്പോഴിതാ ഉമ്മർക്കയെ തനിച്ചാക്കി ശാരദേച്ചി യാത്രയായി . കാണുമ്പോഴെല്ലാം ആരോഗ്യവതിയായിട്ടാണ് കാണാറ്. കഴിഞ്ഞ ആഴ്ച്ചയും അഭിനയിക്കാൻ പോയിരുന്നു എന്നറിഞ്ഞു. മരണം പെട്ടന്നായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള മരണം. സുഖമരണം അത് വലിയ സങ്കടവുമാണ്.

കോഴിക്കോട് ഷൂട്ടിംഗ് നടക്കാനിരിക്കുന്ന ഒരു സിനിമയിലേക്ക് പ്രായമുള്ള ഒരു അമ്മ വേണം എന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഞാൻ ശാരദേച്ചിയുടെ പേര് പറഞ്ഞിരുന്നു. അത് നടക്കാതെ പോയി. ഇത്രയും കാലത്തിനുള്ളിൽ ഇരുന്നൂറോളം സിനിമകൾ ആയിരത്തിലേറെ നാടകങ്ങൾ ഷോർട്ട് ഫിലിമുകൾ ഹോം സിനിമകൾ .സല്ലാപം എന്ന സിനിമയിലെ മനോജ് കെ ജയന്റെ അമ്മയായ് ചെയ്ത കഥാപാത്രം തൊട്ട് എത്രയെത്ര കഥാപാത്രങ്ങൾ .

മമ്മുക്കയുടേയും ലാലേട്ടന്റേയും മറ്റ് പ്രശസ്തരായ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു ശരദേച്ചിക്ക്. ഇനി ശാരദേച്ചിയില്ല മൂന്ന് മാസം മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ എന്നെ ആശ്വസിപ്പിച്ച ശാരദേച്ചി എന്റെ അമ്മയുടെ അടുത്തേക്ക് ഇത്രയും പെട്ടെന്ന് യാത്രയാവുമെന്ന് പ്രതീക്ഷിച്ചതേയില്ല.സ്നേഹിക്കാൻ മാത്രം അറിയാവുന്ന ശാരദേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.


Click it and Unblock the Notifications
