ബിഗ് ബോസിലെ മികച്ച പ്ലെയർ ആര്? മണിക്കുട്ടന്റെ പേര് പറയാതെ ഡിംപൽ, അഭിമുഖത്തിൽ കണ്ണീരും
കൊച്ചി: മലയാളം ബിഗ് ബോസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാള്‍ പാതി മലയാളിയായ ഡിംപല്‍ ഭാല്‍ എന്ന പെണ്‍കുട്ടി ആയിരുന്നു. മുറിമലയാളവും പറഞ്ഞ് കൊണ്ട് ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കയറിയ ഡിംപല്‍ വളരെ പെട്ടെന്നാണ് ആ ഇടം പ്രേക്ഷകരുടെ മനസ്സിലേക്ക് മാറ്റിയത്. ചുറുചുറുക്കും കുസൃതിത്തരങ്ങളും ഉറച്ച നിലപാടുകളും കൊണ്ട് ബിഗ് ബോസ് ഹൗസില്‍ ഡിംപല്‍ വേറിട്ട് നിന്നു.
ബിഗ് ബോസിലെ ആദ്യത്തെ സ്ത്രീയായ കിരീട ജേതാവായി ഡിംപല്‍ ചരിത്രം കുറിക്കണമെന്ന് ആരാധകരില്‍ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാല്‍ വോട്ടിംഗ് നില പ്രകാരം ഡിംപല്‍ മൂന്നാമത് ആണെത്തിയത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായുളള ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട് ഡിംപല്‍. ബിഗ് ബോസിലെ വിശേഷങ്ങള്‍ ഒരു യൂട്യൂബ് ചാനലിനോട് ഡിംപല്‍ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം തന്റെ ജീവിതത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡിംപല്‍ പറയുന്നു. എങ്ങനെ ആണോ പോകുന്നത് അത് പോലെ തിരിച്ച് വരണം എന്ന് തിങ്കളിനോട് പറഞ്ഞിരുന്നു. അത് പോലെ തന്നെ തിരിച്ച് വന്നു. തനിക്ക് അത് തന്നെ ആയിരുന്നു വേണ്ടിയിരുന്നത്. വസ്ത്രത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞത് ഇത്ര സ്വീകരിക്കപ്പെടും എന്ന് കരുതിയിരുന്നില്ല. ബിഗ് ബോസിലേക്ക് ചെന്നപ്പോള്‍ കരുതിയത് ദൈവമേ താന്‍ ഇവിടെ കുടുങ്ങി എന്നായിരുന്നു.

ആദ്യത്തെ ആഴ്ച മുഴുവന്‍ ആക്ടിംഗുമായി ബന്ധപ്പെട്ട ടാസ്‌കുകള്‍ ആയിരുന്നു. ഈ ടാസ്‌ക് ഒക്കെ ചെയ്യാന്‍ ആയിരുന്നുവെങ്കില്‍ വല്ല ആര്‍ട്ടിസ്റ്റുകളേയും വിളിച്ചാല്‍ പോരായിരുന്നോ തന്നെ എന്തിനാണ് വിളിച്ചത് എന്ന് ചോദിച്ചു. താന്‍ ഉളളില്‍ നല്ല സ്ട്രഗിള്‍ ചെയ്തിരുന്നു. തനിക്കെത്ര വോട്ട് കിട്ടി എന്നതേ താന്‍ നോക്കുന്നുളളൂ. ബാക്കി ഉളളവര്‍ക്ക് എത്ര കിട്ടി എന്നതല്ല നോക്കുന്നത് എന്ന് ഡിംപല്‍ ഭാല്‍ പറയുന്നു.

ബിഗ് ബോസിലേക്ക് പോകുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ 12 കെ ഫോളോവേഴ്‌സ് ആയിരുന്നു ഉണ്ടായിരുന്നത്. തിരിച്ച് വരുമ്പോള്‍ 250കെയില്‍ അധികമായിരുന്നു എണ്ണം. തന്റെ ആശയം അംഗീകരിക്കുന്ന ഇത്രയും ആളുകളുണ്ടെന്നാണ്. അവര്‍ വെറും ആളുകള്‍ അല്ല. തനിക്ക് കത്തുകള്‍ ആണ് വരുന്നത്. വായിക്കുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം പോകാറുണ്ട്. താന്‍ പോലും അറിയാതെ മറ്റുളളവര്‍ക്ക് ഒരു പ്രചോദനമായെന്ന് ഡിംപല്‍ പറയുന്നു.

ടാലന്റ് ഷോയുടെ അന്ന് താന്‍ ആലോചിക്കുകയായിരുന്നു എന്താണ് തനിക്കുളള കഴിവ് എന്ന്. അത് തന്റെ ജീവിതം തന്നെ ആണ്. താന്‍ ഒരു അത്‌ലറ്റ് ആയിരുന്നു. പക്ഷെ ഓടി കാണിക്കാന്‍ പറ്റില്ലല്ലോ. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശേഷം ഡിംപല്‍ ഭാല്‍ എന്ന വ്യക്തി എന്താണ് ചെയ്തത് എന്ന് താന്‍ അവിടെ ഇരുന്ന് ആലോചിച്ചു. അപ്പോഴാണ് മനസ്സിലായത് തന്റെ ടാലന്റ് സര്‍വൈവല്‍ ആണ് എന്ന് എന്നും ഡിംപല്‍ പറയുന്നു.

ആദ്യത്തെ രണ്ട് ആഴ്ചയിലെ കുറേ കാര്യങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ താന്‍ ചോദിച്ചു, താന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന്. പുറത്ത് ഒന്നുമില്ലെങ്കിലും തനിക്ക് ബഹുമാനക്കുറവില്ല.. താന്‍ ട്രെയിന്‍ ചെയ്യിക്കുന്ന കുഞ്ഞു കുട്ടികള്‍ക്ക് ഇത് കണ്ടാല്‍ വിഷമം ആകും. ഇതല്ല താന്‍ പ്രതീക്ഷിച്ചിരുന്നത്. ടാസ്‌ക് ചെയ്യുക എന്നതാണ് തന്നോട് പറഞ്ഞത്. അതിനിടയില്‍ മരിച്ചുപോയ ആളുകളെ കുറിച്ചൊക്കെ സംസാരിക്കുന്നത് തന്റെ തലയ്ക്ക് മുകളിലൂടെ പോകുന്നതായിരുന്നു.

ഇത്തവണത്തെ പ്രേക്ഷകര്‍ ബുദ്ധിയുളളവരായിരുന്നു.. പുറത്ത് കാണിക്കുന്നത് മാത്രമല്ല ഓരോ വ്യക്തിയും എന്ന് അവര്‍ വിലയിരുത്തിയിരുന്നു. താന്‍ തന്റെ കാര്യത്തില്‍ ആത്മവിശ്വാസമുളള ആളായിരുന്നു. താന്‍ എന്ത് പറയുന്നു ചെയ്യുന്നു എന്നതിനെ കുറിച്ചൊക്കെയും. താന്‍ എന്താണോ അതല്ലാതെ മറ്റൊന്നും അവര്‍ക്ക് കാണിക്കാന്‍ സാധിക്കില്ലല്ലോ എന്നും ഡിംപല്‍ പറയുന്നു.

തന്നെ ബാംഗ്ലൂരില്‍ പഠിപ്പിക്കാന്‍ വിടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. ആ വാശിക്ക് താന്‍ ബാംഗ്ലൂര്‍ പോയി. മോഡലിംഗ് ചെയ്ത് കിട്ടുന്ന പണം കൊണ്ട് ഫീസടച്ചു. മമ്മിയുടേയും പപ്പയുടേയും ചിന്താഗതി തെറ്റാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു അത്. നിങ്ങള്‍ എങ്ങനെ ആണ് എന്നത് മാത്രമാണ് വിഷയം. മമ്മിയുടേയും പപ്പയുടേയും ലവ് സ്റ്റോറി താന്‍ നിരവധി തവണ കേട്ടിട്ടുണ്ട്. ഇടുക്കിക്കാരിയായ മമ്മി മീററ്റില്‍ ടൈപ്പിസ്റ്റായി എത്തി. അവിടെ നിന്നാണ് അവര്‍ അടുത്തത് എന്നും ഡിംപല്‍ പറയുന്നു.

രണ്ട് പേരുടേയും വീടുകളില്‍ നിന്ന് വലിയ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ എന്ത് പറയുന്നു എന്ന് അവര്‍ നോക്കിയില്ല. ബാഗ് എടുത്ത് ജയ്പൂരിലേക്ക് വിട്ട് ജീവിതം തുടങ്ങി. തങ്ങളെ സ്‌കൂളിലേക്ക് വിടുമ്പോള്‍ ഒന്നാം സ്ഥാനം വേണമെന്ന് പറഞ്ഞിരുന്നില്ല. പാസ്സായാല്‍ മതി എന്നാണ് പറഞ്ഞത്. പപ്പ പറഞ്ഞിരുന്നത് വിദ്യാഭ്യാസം എന്നത് ഫസ്റ്റ് റാങ്ക് അല്ല. അത് ജീവിതമാണ് എന്നാണ്.

ആരെയും പേടിക്കരുതെന്നും കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്നാല്‍ അവര്‍കിട്ട് രണ്ട് കൊടുക്കാന്‍ പാടില്ലേ എന്നുമൊക്കെ ആയിരുന്നു പപ്പ ചോദിച്ചിരുന്നത്. ആ ധൈര്യം മൂന്ന് പെണ്‍മക്കള്‍ക്കും കിട്ടിയിട്ടുണ്ട്. ചൊറിയാന്‍ വന്നവരെ തല്ലിയിട്ടുണ്ട്. തല്ലി തല്ലി മടുത്തപ്പോഴാണ് ആലോചിച്ചത് മാറ്റം വരേണ്ടത് ചിന്തയിലാണ് എന്ന്. അങ്ങനെ ആണ് സൈക്കോളജി പഠിക്കാന്‍ പോകുന്നത്. ബിഗ് ബോസില്‍ പോയപ്പോള്‍ തിങ്കളും മമ്മിയുമൊക്കെ പല ഘട്ടത്തിലും പറഞ്ഞു ഇപ്പോള്‍ അവള്‍ അടിക്കുമെന്ന്.

എപ്പോഴൊക്കെ ഒരു പ്രശ്‌നത്തിനിടയില്‍ താന്‍ യൂടേണ്‍ എടുത്തിട്ടുണ്ടോ അതിന് അര്‍ത്ഥം താന്‍ അടി കൊടുക്കാതെ തന്നെ തന്നെ സേവ് ചെയ്യുകയായിരുന്നു. അങ്ങനെ ഒരു നിയമം അവിടെ ഉണ്ടായിരുന്നു. ശാരീരികമായി ഉപദ്രവിക്കരുതെന്ന്. ജൂലിയറ്റിന്റെ വിഷയത്തില്‍ മോഹന്‍ലാല്‍ സര്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടപ്പോള്‍ താനത് നിര്‍ത്തി. കാര്യങ്ങള്‍ സത്യമാണെന്നും വീട്ടില്‍ വിളിച്ച് അന്വേഷിച്ചുവെന്നുമടക്കം ലാല്‍ സര്‍ അന്ന് പറഞ്ഞു. അതോടെ എല്ലാ ചോദ്യങ്ങള്‍ക്കുമുളള ഉത്തരമായി.
വൈറലായി സജ്ന ഫിറോസിന്‍റെ പുതിയ ചിത്രങ്ങള്‍

അച്ഛനെ തനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഡിംപല്‍ പറഞ്ഞു. വാക്കുകള്‍ ഇടറി കണ്ണീരോടെയാണ് ഡിംപല്‍ അച്ഛനെ കുറിച്ച് പറഞ്ഞത്. ആത്മാഭിമാനം ആണ് അച്ഛനും അമ്മയും തങ്ങളെ പഠിപ്പിച്ചത്. ഒരാളുടെ മുന്നില്‍ തലകുനിക്കാം, പക്ഷെ വീഴരുത് എന്നാണ് പപ്പ പറഞ്ഞിരുന്നത്. എന്തൊക്കെ സംഭവിച്ചാലും ആത്മാഭിമാനം കൈവിടരുത് എന്ന് പറയുമായിരുന്നു.

30 വയസ്സ് കഴിഞ്ഞ മൂന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പല ചോദ്യങ്ങളും നേരിടേണ്ടി വരും. പപ്പ പറഞ്ഞിരുന്നത് തന്റെ മക്കള്‍ തന്റെ അടുത്ത് സന്തോഷത്തിലും സുരക്ഷിതത്വത്തിലുമാണെന്നായിരുന്നു. ആരാണ് ബിഗ് ബോസിലെ മികച്ച പ്ലെയര്‍ എന്ന് ചോദിച്ചാല്‍ ഡിംപല്‍ എന്ന് മാത്രമാണ് ഉത്തരമെന്ന് ഡിംപല്‍ പറഞ്ഞു. മാനിപ്പുലേറ്റര്‍ ആരെന്ന ചോദ്യത്തിന് ഡിംപല്‍ ഉത്തരം പറഞ്ഞില്ല. ഏറ്റവും ജെനുവിനായ വ്യക്തി അഡോണി ആണ്. ഫിലോസഫര്‍ എല്ലാവരും ആയിരുന്നു. പഞ്ചാര ആരെന്ന ചോദ്യത്തിനും ഡിംപല്‍ ഉത്തരം പറഞ്ഞില്ല.


Click it and Unblock the Notifications