ഗൃഹലക്ഷ്മിയുടെ മുലയൂട്ടലല്ല; പ്രാണവായുവിനുള്ള പിടച്ചിലാണ് അവകാശം... ഹൃദയമുള്ളവർ കാണണം സിറിയൻ കാഴ്ച
മാതൃഭൂമി മാഗസിനായ ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട മാറ് മറയ്ക്കാതെ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. 'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്ന്‍റെ ഭാഗമായാണ് മാഗസീന്‍ ചിത്രം പ്രസിദ്ധീകരിച്ചത്.
ഇതിനെ ഒരുപക്ഷം പിന്തുണച്ചപ്പോൾ മറുപക്ഷം പൊങ്കാലയുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയുടെ ആരോപണ പ്രത്യോരോപണങ്ങൾക്കിടെ ഇതാണോ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം എന്ന ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് കാലിഗ്രാഫി വിദഗ്ദന്‍ കരീം ഗ്രാഫി കാക്കോവ്. ഫേസ്ബുക്കിലൂടെയായായിരുന്നു കരീമിന്‍റെ പ്രതികരണം.

ഇതാണോ പ്രശ്നം
ഗൃഹലക്ഷമി മാഗസിന്‍റെ കവറിന് സമാനമായി സിറിയയിലെ കുഞ്ഞുങ്ങള്‍ക്ക് മേല്‍ നടക്കുന്ന ക്രൂരതയാണ് കരീം വരച്ചുകാട്ടിയിരിക്കുന്നത്. മാഗസിനിന്‍റെ പേരിന്റെ സ്ഥാനത്ത് 'ഓ സിറിയാ.. ക്ഷമിക്കുക' എന്നും, മറ്റു ഫീച്ചറുകളെ കുറിച്ച് പരാമർശിക്കുന്നിടത്ത്, 'ഓപ്പൺ യുവർ ഹാർട്ട്', 'സിറിയ കത്തുന്നു..!' എന്നുമാണ് കരീം വരച്ച് ചേര്‍ത്തിരിക്കുന്നത്.

പിടഞ്ഞ് മരിക്കുമ്പോള്‍
അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്ന, പെൺകുട്ടിയുടെ ചിത്രമാണ് കവർചിത്രമായി ഉപയോഗിച്ചിട്ടുള്ളത്. ഓക്സിജൻ ലഭിക്കാതെ സിറിയയിൽ കുട്ടികൾ പിടഞ്ഞു മരിക്കുമ്പോൾ കേരളത്തിലെ മുലയൂട്ടൽ പ്രശ്നത്തെ പർവതീകരിച്ചുള്ള ശ്രമങ്ങൾക്കുള്ള മറുപടി കൂടിയായാണ് ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നത്.

പ്രതികരിക്കാതെ
സിറിയയിൽ പിഞ്ചുകുട്ടികൾ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ ലോകസമൂഹം വേണ്ട വിധത്തിൽ ഇതിനോട് പ്രതികരിക്കുന്നില്ലെന്ന് കൂടി കരീമീന്റെ കാരിഗ്രാഫി പറഞ്ഞുവെക്കുന്നു.

പിടഞ്ഞു വീണ് കുഞ്ഞുങ്ങൾ
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറൂന്നൂറിലധികം പേരാണ് സിറിയൻ നഗരത്തിൽ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളാണ്. എട്ടുവർഷം മുമ്പ് തുടങ്ങിയ യുദ്ധക്കെടുതികൾക്ക് ഇപ്പോഴും സിറിയയിൽ യാതൊരു കുറവുമില്ല.

ജീവിക്കാനുള്ള അവകാശം
മുല്ലപ്പൂ വിപ്ലവം അറേബ്യൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയപ്പോൾ വീണുപോയ സിറിയൻ ഭരണകൂടത്തിന് ശേഷം ഉയർത്തെഴുന്നേറ്റ ഐഎസ് ഭീകരതയും ഇതിനെ നേരിടാൻ വിവിധ രാഷ്ട്രങ്ങൾ സിറിയയിൽ നടത്തുന്ന ഇടപെടലുകളും ഇല്ലാതാക്കിയത് ഒരുജനതയുടെ ജീവിക്കാനുള്ള അവകാശമാണ്.

ഇങ്ങനെ വേണം പ്രതികരിക്കാൻ
ശുഹൈബ്, മധു, സുഗതൻ, സഫീർ, അക്രമികളുടെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെട്ട ജ്യോത്സന സിബി എന്നിവരെ മുഖ്യപ്രമേയമാക്കി വെട്ടിക്കൊന്നും, തല്ലിക്കൊന്നും , തൂക്കിക്കൊന്നും, കുത്തിക്കൊന്നും, ചവിട്ടിക്കൊന്നും ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ട് എന്ന കരീമിന്‍റെ പോസ്റ്റും അടുത്തിടെ വൈറലായിരുന്നു.












Click it and Unblock the Notifications