കുരിശുമരണത്തിന്റെ അനുസ്മരണം; ദുഃഖവെള്ളി ചരിത്രവും, പ്രാധാന്യവും
മാർച്ച് 29 ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റർ ഞായറാഴ്ചയോടെ യാണ് വലിയ നോയമ്പിനും അവസാനം കുറിക്കുന്നത്
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ കുരിശുമാരണം. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്തു. ക്രൈസ്തവ ആരാധന ക്രമത്തിലെ ഏറ്റവും വിശേഷപ്പെട്ട ആചരണമായി ദുഃഖവെള്ളി ഇത്തവണ ഏപ്രിൽ രണ്ടിനാണ്. മാർച്ച് 29 ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റർ ഞായറാഴ്ചയോടെ യാണ് വലിയ നോയമ്പിനും അവസാനം കുറിക്കുന്നത്.
ദുഃഖവെള്ളി ചരിത്രം
കുരിശു മരണത്തേക്കുറിച്ചും തനിക്ക് മുന്നിലുള്ള പീഡാനുഭവങ്ങളേക്കുറിച്ചും അറിയാമായിരുന്ന, കഴിയുമെങ്കില്‍ അത് മാറ്റിത്തരാന്‍ പിതാവായ ദൈവത്തോട് രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ദൈവപുത്രനെക്കുറിച്ച് പുതിയ നിയമത്തിലെ നാല് സുവിശേഷകരും പറയുന്നുണ്ട്. ഒടുവില്‍ "എന്‍റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇത് കടന്നു പോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ,"(മത്തായി 26:42) എന്ന് പറഞ്ഞ് യേശു കുരിശുമരണത്തിന് യേശു ഒരുങ്ങുന്നു.
പെസഹ ആചരണത്തിന് മുൻപ് തന്നെ അന്നേ ദിനം താൻ ക്രൂശിക്കപ്പെടാനായി ഏൽപ്പിച്ചുകൊടുക്കുമെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറയുന്നതായി ബൈബിൽ നിന്ന് വ്യക്തമാണ്. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം പെസഹ ആചരിക്കുമ്പോൾ പുതിയ ഉടമ്പടിയും സ്ഥാപിച്ച ശേഷം തന്നെ ഒറ്റുകൊടുക്കുന്ന ശിഷ്യനെക്കുറിച്ചും പത്രോസ് തന്നെ തള്ളി പറയുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.
ഗത്സേമനിയിലെ പ്രാര്‍ത്ഥനയ്ക്കൊടുവില്‍ ശിഷ്യന്‍മാരിലൊരുവനായ യൂദാസ് സ്കറിയോത്ത ക്രിസ്തുവിനെ പുരോഹിതപ്രമാണികള്‍ക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു. അവിടെ നിന്ന് കയ്യാഫാസ് എന്ന പ്രധാന പുരോഹിതന്റെ അടത്തും പിന്നീട് ദേശാധിപതിയായ പീലാത്തോസിന്റെ അടുത്തുമെത്തുന്ന യേശുവിൽ യാതൊരു കുറ്റവും കാണുന്നില്ലെന്ന് പീലത്തോസ് ആവർത്തിച്ചെങ്കിലും, ജനങ്ങളുടെ ആവശ്യപ്രകാരം യേശുവിനെ കുരിശുമരണത്തിന് അദ്ദേഹം വിധിക്കുന്നു. ഇതിനിടയില്‍ ശിഷ്യരിലൊരുവനായ പത്രോസ് മൂന്നു തവണ ക്രിസ്തുവിനെ തളളിപ്പറഞ്ഞു.
അന്ന് നിലനിന്നിരുന്നതില്‍ ഏറ്റവും മോശമായ വധശിക്ഷ രീതിയായിരുന്നു കുരിശുമരണം. പീലത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താ വരെ കുരിശിനൊപ്പം ചാട്ടവാറടി ഉൾപ്പടെയുള്ള ക്രൂര മർദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയാണ് യേശുവിന്റെ മരണ യാത്ര. അത്തരത്തിലുള്ള പീഢകളെല്ലാം സഹിച്ച് മൂന്നാണിയിൽ ദൈവപുത്രൻ കുരിശിലേറ്റപ്പെട്ടതിന്റെ, കൊല്ലപ്പെട്ടതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി.
ദുഃഖവെള്ളി ആചരണം
വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനിൽക്കുന്നതെന്നതിനാൽ ഏറെ പ്രാധാന്യമുള്ള ദുഃഖവെള്ളി ദിനത്തിലും പല തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും പ്രാർഥനകളും നടക്കാറുണ്ട്. എന്നാൽ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നും ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല. യേശുവിന്‍റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള 'കുരിശിന്‍റെ വഴി' പ്രധാനമാണ്. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്‍റെ വഴി പൂര്‍ത്തിയാക്കുന്നത്. മലകയറ്റവും കുരിശാരാധനയുമാണ് മറ്റ് പ്രധാന ആചാരങ്ങൾ.
പാവയ്ക്കാ നീര് (കയ്പ് നീര്) കൊടുക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. കുരിശില്‍ കിടക്കുമ്പോള്‍, തൊണ്ട വരണ്ടപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയത്. ഈ സംഭവത്തിന്‍റെ പ്രതീകമായാണ് കയ്പ് നീര് കുടിക്കല്‍. ദുഃഖവെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അതും സസ്യാഹാരമായിരിക്കും. പൊതുവെ ക്രൈസ്തവ ഭവനങ്ങളില്‍ മരിച്ച വീടിന്‍റെ പ്രതീതിയായിരിക്കും അന്ന്. ദേവാലയങ്ങളിൽ പ്രത്യേകം ഒരുക്കിയ നേർച്ച കഞ്ഞിയും ഉണ്ടാകാറുണ്ട്.
എന്തുകൊണ്ട് ദുഃഖവെള്ളി 'ഗുഡ് ഫ്രൈഡ്' ആകുന്നു
ദുഃഖവെള്ളിയാഴ്ച ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ഗുഡ് ഫ്രൈഡേ എന്ന പേരിലാണ്. യേശുവിന്റെ കുരിശുമരണത്തിന്റെ ഓർമ പുതുക്കുന്ന ദിനം എങ്ങനെയാണ് ഗുഡ് ഫ്രൈഡേ ആകുന്നതെന്ന സംശയം ഓരോ കാലഘട്ടങ്ങളിലും വരുന്ന തലമുറകളിലുണ്ടാകാറുള്ളതാണ്. പ്രത്യക്ഷത്തിൽ വിരോധാഭാസമായി തോന്നാവുന്ന ഈ പേരിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്.
ക്രിസ്തു തന്‍റെ കുരിശുമരണത്തിലൂടെ മാനവരാശിയുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ദൈവരാജ്യത്തിന് അര്‍ഹത നേടിത്തന്നതിനെയാണ് പാശ്ചാത്യര്‍ ദുഖഃവെള്ളിയാഴ്ചയായി ഓര്‍ക്കുന്നത്. അതു കൊണ്ട് തന്നെ അവര്‍ക്കിത് പ്രത്യാശയുടെ അടയാളമാണ്, പ്രതീക്ഷയുടെ നല്ല വെള്ളിയാണ്. അതു കൊണ്ട് അവര്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിച്ച് തുടങ്ങി. ഗോഡ് ഫ്രൈഡേയാകാം ഗുഡ് ഫ്രൈഡേ ആയതെന്നും കഥയുണ്ട്. ഗ്രീക്കിൽ 'ദി ഹോളി ആൻഡ് ഗ്രേറ്റ് ഫ്രൈഡേ' എന്നും റോമൻ ഭാഷയിൽ 'ഹോളി ഫ്രൈഡേ' എന്നുമാണ് ഈ ദിവസം അറിയപ്പെടുന്നത്.
ഗുഡ് ഫ്രൈഡേ എന്ന വാക്കിന്റെ ആദ്യകാല ഉപയോഗം കണ്ടെത്തിയിട്ടുള്ളത് 1290-ൽ നിന്നുള്ള 'കൃതിയായ ദി സൗത്ത് ഇംഗ്ലീഷ് ലെജൻഡറി'യിലാണ് എന്ന് ബി ബി സി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. 1885 മുതൽ 1960 വരെ യു എസ് കത്തോലിക്കാ സ്‌കൂളുകളിലെ അടിസ്ഥാന പാഠമായിരുന്ന 'ബാൾട്ടിമോർ കാറ്റിസം' എന്ന പുസ്തകം പ്രകാരം ക്രിസ്തു മാനവരാശിയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹം വെളിപ്പെടുത്തുകയും എല്ലാവരുടെയും അനുഗ്രഹാശിർവാദങ്ങൾക്ക് പാത്രമാവുകയും ചെയ്ത ദിവസം എന്ന നിലയ്ക്കാണ് ഗുഡ് ഫ്രൈഡേ നല്ലതാകുന്നത് എന്ന് സൂചിപ്പിക്കുന്നു.
കുരിശിന്റെ വഴി
യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് കുരിശിന്റെ വഴി അഥവാ സ്ലീവാ പാത. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും ദുഃഖ വെള്ളിയാഴ്ചകളിലെ കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്. മലയാറ്റൂർ, എഴുകുംവയൽ, വാഗമൺ ഉൾപ്പടെയുള്ള സ്ഥലങ്ങൾ കേരളത്തിലെ പ്രസിദ്ധമായ കുരുമല തീർത്ഥാടന കേന്ദ്രങ്ങളാണ്.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
പുത്തൻപാന
Recommended Video
മലയാള, സംസ്കൃത ഭാഷകളില്‍ പണ്ഡിതനായിരുന്ന, ജര്‍മന്‍ വൈദികനായിരുന്ന അര്‍ണോസ് പാതിരി ക്രിസ്തുവിന്‍റെ ജീവചരിത്രത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ് പുത്തന്‍പാന. പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയുടെ മാതൃകയില്‍ തന്നെയാണ് അര്‍ണോസ് പാതിരി പുത്തന്‍പാനയും രചിച്ചിരിക്കുന്നത്. പതിനാലു പാദങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതിയില്‍ ലോകാരംഭം മുതല്‍ ക്രിസ്തുവിന്‍റെ മരണം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുരാതന കത്തോലിക്കാ കുടുംബങ്ങളില്‍ അന്‍പത് നോയമ്പിന്‍റെ കാലത്ത് പുത്തന്‍പാന വായന പതിവായിരുന്നു. ശവസംസ്കാരത്തിന്‍റെ തലേ രാത്രിയും പുത്തന്‍പാന വായിക്കുന്ന പതിവുണ്ടായിരുന്നു. പുത്തന്‍പാന ചൊല്ലുന്നതിന് പ്രത്യേക രീതിയും ശൈലിയുമൊക്കെയുണ്ട്. ഇപ്പോള്‍ പുത്തന്‍പാന വായന ദുഃഖവെള്ളിയാഴ്ചകളില്‍ മാത്രമായി ചുരുങ്ങി.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍