പറയാന്‍ വിട്ടുപോയി; ബീഫ് മാത്രമല്ല, പോര്‍ക്കും കഴിക്കും, ചിരി പടര്‍ത്തി നടി നിഖില വിമല്‍
കൊച്ചി: ഭക്ഷണ കാര്യത്തില്‍ നടി നിഖില വിമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു നടി പരസ്യമായി ഇത്തരം കാര്യങ്ങള്‍ പറയുന്നത് കൊണ്ടാകണം വലിയ ചര്‍ച്ചയായതെന്ന് അവര്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
നാട്ടില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളപ്പോള്‍ ഇത്തരം കാര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുന്നത് എന്തിനാണ് എന്ന് നിഖില ചോദിക്കുന്നു. ഇതാണ് നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണം എന്ന് മറ്റൊരാളോട് നമുക്ക് പറയാന്‍ സാധിക്കുമോ. താന്‍ ആരോടും ഇങ്ങനെ പറഞ്ഞിട്ടില്ല. ബീഫ് കഴിക്കാറുണ്ട്. മാത്രമല്ല പോര്‍ക്കും കഴിക്കുമെന്നും നിഖില റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റര്‍ പരിപാടിയില്‍ പറഞ്ഞു...
രാഷ്ട്രീയം പറയാറില്ല
ഞാന്‍ പൊതുസ്ഥലങ്ങളിലോ അഭിമുഖങ്ങളിലോ രാഷ്ട്രീയം പറയാറില്ല. ഒരു അഭിമുഖത്തില്‍ ചോദ്യം വന്ന വേളയിലാണ് പ്രതികരിച്ചത്. തുറന്നു പറയുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല. അഭിമുഖം നന്നായിരുന്നു, ആ പറഞ്ഞത് നന്നായി, അല്ലെങ്കില്‍ നന്നായില്ല എന്ന അഭിപ്രായങ്ങള്‍ വന്നെങ്കിലും പൊതുവായി ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും നിഖില പറഞ്ഞു.
മീനിനെയും കോഴിയെയും കൊല്ലാമെങ്കില്‍
മീനിനെയും കോഴിയെയും കൊല്ലാമെങ്കില്‍ പശുവിനെയും കൊല്ലാം. കൊല്ലുകയാണെങ്കില്‍ എല്ലാത്തിനെയും കൊല്ലാം. അല്ലെങ്കില്‍ ഒന്നിനെയും കൊല്ലരുത് എന്നാണ് ഞാന്‍ പറഞ്ഞത്. ചിലര്‍ ചിക്കന്‍ കഴിക്കും ബീഫ് കഴിക്കില്ല എന്നൊക്കെ പറയും. അത് അവരുടെ ചോയ്‌സാണ്. എന്നാല്‍ കൊല്ലുന്നതിനെ പറ്റി പറയുമ്പോള്‍ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും നിഖില വിമല്‍ പറയുന്നു.
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; യുവതിയുമായി പഞ്ചായത്ത് ഓഫീസിലെത്തി യുവാവ്... പിന്നീട് സംഭവിച്ചത്
പോര്‍ക്ക് കഴിക്കുമോ
ഞാന്‍ ബീഫ് കഴിക്കും. ഇക്കാര്യം പറഞ്ഞപ്പോള്‍ പലരും ചോദിച്ചത് പോര്‍ക്ക് കഴിക്കുമോ എന്നാണ്. ഞാനതും കഴിക്കും. ഇക്കാര്യം മറ്റെവിടെയും പറയാന്‍ സാധിക്കാത്തതു കൊണ്ട് സൂചിപ്പിക്കുകയാണെന്നും ചിരിച്ചുകൊണ്ട് നിഖില പറഞ്ഞു. നേരത്തെ ഇതെല്ലാം വീട്ടില്‍ അച്ഛന്‍ വാങ്ങുന്ന സാധനങ്ങളാണ്. സിംഹത്തെ കഴിക്കുമോ പുലിയെ കഴിക്കുമോ എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ കഴിക്കാറില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
ഇതെല്ലാം മാറേണ്ടതാണ്
പുതിയ സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ വലിയ വിഷയമാകുന്നത്. ഇതെല്ലാം മാറേണ്ടതാണ്. നാളെ ചിലപ്പോള്‍ മാറുമായിരിക്കും. വേറെ എന്തൊക്കെ നാട്ടില്‍ നടക്കുന്നു. വലിയ പ്രശ്‌നമാക്കേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്. ചര്‍ച്ച ചെയ്യാനാണേല്‍ എത്ര വിഷയങ്ങളുണ്ട്. എന്റെ ഇന്റര്‍വ്യൂ വൈറലാകാന്‍ കാരണം ഇപ്പോഴത്തെ സാഹചര്യം കൊണ്ടാണല്ലോ. നമുക്കാരോടും ഈ ഭക്ഷണം കഴിക്കരുത്, ആ കഴിക്കണം എന്ന് പറയാനാകില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു; കാരണം ഇതാണ്... യുഎന്നില്‍ അമീറിന്റെ കിടിലന്‍ പ്രസംഗം
രാഷ്ട്രീയം ചര്‍ച്ച ചെയ്തു തുടങ്ങി
ഗോവധ നിരോധന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതോടെയാണ് നിഖില വിമലിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്തു തുടങ്ങിയത്.. പശുവിന് മാത്രം പ്രത്യേക പരിഗണന ആവശ്യമില്ലെന്നും മൃഗങ്ങളെ സംരക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ എല്ലാ മൃഗങ്ങള്‍ക്കും പരിഗണന നല്‍കണമെന്നുമായിരുന്നു നിഖിലയുടെ അഭിപ്രായം. അഭിമുഖങ്ങളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് നമ്മള്‍ ഇത്തരം മറുപടികള്‍ നല്‍കാറ് എന്ന് നിഖില മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നിങ്ങള്‍ കമ്യൂണിസ്റ്റാണല്ലേ
നിങ്ങള്‍ കമ്യൂണിസ്റ്റാണല്ലേ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഇപ്പോഴും 80 ശതമാനം കണ്ണൂര്‍കാരി തന്നെയാണ്. സംസാരത്തില്‍ ഇപ്പോഴും കണ്ണൂരിലെ പ്രാദേശിക ഭാഷ കയറിവരും. പണ്ടൊക്കെ ട്രെയിനില്‍ കോട്ടയത്ത് നിന്നെല്ലാം വരുമ്പോള്‍ എവിടെയാ വീട് എന്ന് ചിലര്‍ ചോദിക്കും, കണ്ണൂരാണെന്ന് പറയുമ്പോള്‍ പിന്നെ മിണ്ടില്ലെന്നും തമാശ രൂപേണ നിഖില പറയുന്നു.
ഭക്ഷണം തൊട്ട് യാത്ര വരെ ഒടുക്കത്തെ ചെലവ്; കീശകാലിയാക്കുന്ന ലോകത്തിലെ 5 നഗരങ്ങൾ ഇതാ
വിമല്‍ അച്ഛന്റെ പേരാണോ
നിഖില വിമല്‍ എന്ന പേരിനൊപ്പമുള്ള വിമല്‍ അച്ഛന്റെ പേരാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ നിഖല വിശദീകരണം നല്‍കി. അമ്മയുടെ പേരിന്റെ ഭാഗമാണിത്. വിമല എന്നാണ് അമ്മയുടെ പേര്. ഇത് മക്കളുടെ പേരിനൊപ്പവും ചേര്‍ത്തതാണ്. അങ്ങനെയാണ് നിഖില വിമല്‍ എന്നായതെന്നും നടി വിശദീകരിച്ചു.