രേണു സുധിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് അത് മാത്രമാണ്: കാര്യമറിയാതെ അഭിപ്രായം പറയരുതെന്ന് ദാസേട്ടന്‍
രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കെതിരെ വിമശനം ഉയർത്തി സാഹിത്യകാരി ശാരദകുട്ടിക്ക് മറുപടിയുമായി ദാസേട്ടന്‍ കോഴിക്കോട് എന്ന ഷണ്‍മുഖദാസ്. 'ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു.' എന്ന ശാരദക്കുട്ടിയുടെ പരാമർശത്തിനാണ് ഷണ്‍മുഖദാസ് മറുപടി പറയുന്നത്. നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസിലാക്കാതെ അഭിപ്രായം പറയരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
'നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്. ഞാൻ ആരുടെയും രക്ഷിതാവ് ആണെന്ന് പറഞ്ഞിട്ടില്ല. പ്രൊഫഷണൽ റീല്‍സില്‍ അവർ എത്തിയത് എന്റെ റീല്‍സില്‍ കൂടെ ആണെന്നെ ഞാൻ പറഞ്ഞിട്ടുള്ളു. അത് അവർ തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്' എന്നാണ് ഷണ്‍മുഖദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ഗെയിമുകള്‍ കളിക്കാനറിയുന്ന രേണുസുധി ആളുകളിയും ആണുകളിയും മൂത്താൽ ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങമെന്നും ശാരദകുട്ടിപറയുന്നുണ്ട്. അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാടെന്നും അവർ കുറിക്കുന്നു. ശാരദകുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.
രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.
കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം game കൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ.
അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ.
എസ്. ശാരദക്കുട്ടി












Click it and Unblock the Notifications