'മോഹൻലാൽ കണ്ണൂർ ആർഎസ്എസ് ആസ്ഥാനത്ത് എത്തി..കുങ്കുമം ചുമക്കുന്ന കഴുത'; വാസ്തവം ഇതാണ്
കണ്ണൂർ: നടൻ മോഹൻലാൽ കണ്ണൂർ ആർ എസ് എസ് ആസ്ഥാനത്ത് എത്തിയെന്ന അവകാശവാദത്തോടെ ബി ജെ പി നേതാക്കൾക്ക് ഒപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർക്കൊപ്പം എത്തി കൂടിക്കാഴ്ച നടത്തി എന്നാണ് പ്രചരണങ്ങൾ. എന്നാൽ യഥാർത്ഥത്തിൽ മോഹൻലാൽ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയോ? വാസ്തവം ഇങ്ങനെ
'മോഹൻലാൽ കണ്ണൂർ ആർ എസ് എസ് കാര്യാലയത്തിൽ. സമീപം ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്, ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി എന്നിവർ. കുങ്കുമം ചുമക്കുന്ന കഴുത " ലാലിനെ കുറിച്ച് കാലത്തിനു മുന്നേ പ്രവചിച്ച
സുകുമാർ അഴിക്കോടിന്റെ ദീർഘവീക്ഷണം എത്ര സത്യമാണെന്ന് ലാൽ വീണ്ടും വീണ്ടും തെളിയിക്കുന്നു . ഇന്ത്യയുടെ മതേതത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമ്മാണം പൂർത്തിയാവുന്ന രാമക്ഷേത്രത്തിന്റെ ഉത്ഘാടന ചങ്ങിലേക്ക് മോദിയോടൊപ്പംപ്രത്യേക വി വി ഐ പി ക്ഷണിതാവ് കൂടിയാണ് ഇയാൾ', എന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കപ്പെട്ട കുറിപ്പിൽ പറയുന്നത്.

എന്നാൽ യഥാർത്ഥത്തിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ പരിപാടിയുടെ ഒന്നാം വാർഷികത്തിന് മോഹൻലാൽ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ്. ആശുപത്രിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. സ്പീക്കർ എഎൻ ഷംസീർ വിഷിഷ്ടാതിഥി. ഉദ്ഘാടനത്തിന്റെ ഭാഗമായി നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ നിർധനരായ 25 കുട്ടികളുടെ സൗജന്യ സർജറിയുടെ പ്രഖ്യാപനവും അന്ന് ചടങ്ങിൽ നടന്നിരുന്നു. ചടങ്ങിനിടെ ആശുപത്രിയിലെ കോണ്‍ഫറന്‍സ് മുറിയില്‍ നിന്നെടുത്ത ചിത്രമാണിത്. ഇക്കാര്യം ആശുപത്രിയുടെ പിആർഒയും വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
അതേസമയം ജനവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളിൽ മോഹൻലാൽ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ചടങ്ങിലേക്ക് ക്ഷണിക്കണപ്പെട്ട സിനിമാ താരങ്ങളിൽ മലയാളത്തിൽ നിന്നും ക്ഷണം ലഭിച്ച ഏക നടൻ മോഹൻലാൽ ആണ്. ക്ഷണിക്കപ്പെട്ട മറ്റ് ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications