'എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മോഹൻലാൽ സിനിമ ഇഷ്ടമല്ലാത്തതിന് കാരണം..'; ആർ ശ്രീലേഖ
എമ്പുരാൻ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. ബിജെപിയോട് കൂറ് കാണിച്ച് നിൽക്കുന്നവരെ ഏത് വിധേനയും പിന്തിരിപ്പിക്കണം എന്ന ആശയത്തോട് കൂടി എടുത്തതാണ് ഈ സിനിമ. നിർദാക്ഷിണ്യം ചെയ്യുന്ന ക്രൂരതകൾ ചെയ്യുന്ന ആളെ ഹീറോയാക്കി അവതരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും ശ്രീലേഖ ചോദിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
' ഞാൻ എമ്പുരാൻ കണ്ടു, മാർക്കോ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് സിനിമയിലെ വയലൻസിനെ കുറിച്ചാണ്. എന്നാൽ എമ്പുരാനിലും ഈ വയലൻസ് എല്ലാം ഉണ്ട്. എന്നാൽ ആരും വിമർശനം ഉന്നയിച്ച് കണ്ടില്ല. സിനിമയുടെ സ്വാധീനം കൊണ്ട് കുട്ടികളിൽ അക്രമവാസന ഉണ്ടാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.എന്നാൽ സിനിമയിലെ വയലൻസ് ചെറിയ രീതിയിലെങ്കിലും സ്വാധീനം ഉണ്ടാക്കാം. മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടൻ മോഹൻലാൽ ആയിരുന്നു. ആയിരുന്നുവെന്ന് പറയാൻ കാരണം അത് എമ്പുരാൻ കൊണ്ട് മാത്രമല്ല, അതിന് മുൻപ് ഇറങ്ങിയ പല പടങ്ങളും കടുത്ത നിരാശയാണ് നൽകിയിട്ടുള്ളത്. എമ്പുരാനാണെങ്കിലും വമ്പൻ ഹൈപ്പിലാണ് എത്തിയത്. ലൂസിഫർ എനിക്ക് ചെറിയ രീതിയിലെങ്കിലും ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയമൊക്കെയാണ് ചർച്ച ചെയ്യുന്നത് സിനിമ.

വളരെ വലിയ വയലൻസുള്ള സിനിമയാണ് എമ്പുരാൻ. ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്ന മെസേജ് യാദൃശ്ചികമായി വന്നതല്ല. മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ്. ബിജെപി കേരളത്തിൽ കടക്കാൻ പാടില്ല, കടന്നാൽ കേരളം നശിക്കും എന്ന് കാണിക്കുന്നതാണ് സിനിമ. ഗോവർധൻ എന്ന ഇന്ദ്രജിത്ത് കഥാപാത്രം പറയുന്നത് ബിജെപി കേരളത്തിൽ വരാൻ പാടില്ല, വലിയ അപകടം പിടിച്ച കാര്യമാണെന്ന മട്ടിലാണ്.
ജതിൻ രാമദാസ് എന്ന ടൊവീനോ കഥാപാത്രം അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖണ്ഡ ശക്തി മോർച്ച എന്ന പാർട്ടിയുമായി കൈകോർക്കുന്നുണ്ട്. ബിജെപിയെ ആണ് ആ പാർട്ടി കൊണ്ട് ഉദ്ദേശിക്കുന്നത്. ലൂസിഫറിലും എമ്പുരാനിലും നാർക്കോട്ടിക്സ് എന്നത് ഡേർട്ടി ബിസിനസ് ആണെന്ന് പറയുന്നുണ്ട്. നല്ലത് തന്നെ എന്നാൽ നിരന്തരം കൊല്ലുകയാണ് ആളുകളെ. എന്നാൽ കൊല്ലുന്നത് തെറ്റല്ല.
സിനിമയിൽ പൃഥ്വിരാജാണ് മോഹൻലാലിനെക്കാൾ നിറഞ്ഞു നിൽക്കുന്നത്. സയിദ് മസൂദ് എന്ന പൃഥ്വിരാജ് കഥാപാത്രത്തെ കുറിച്ച് പറയാനാണ് ഗോദ്ര കലാപമൊക്കെ സിനിമയിൽ കാണിക്കുന്നത്. എന്നാൽ ആ സംഭവത്തെ വികലമായാണ് കാണിച്ചത്. ട്രെയിൻ കത്തുന്നത് കാണിക്കുന്നില്ല. സിനിമയിലെ രംഗങ്ങൾ കട്ട് ചെയ്തത് കൊണ്ടോ വില്ലന്റെ കഥാപാത്രത്തിന്റെ പേര് മാറ്റിയത് കൊണ്ടോ കഥയ്ക്കൊരു മാറ്റവും സംഭവിക്കുന്നില്ല.
സിനിമയിൽ പ്രധാനമായും പറയുന്നത് ബി ജെ പി വന്നാൽ കേരളം കുട്ടിച്ചോറാകുമെന്നാണ്. ഇപ്പോൾ മതസൗഹാർദ്ദത്തോടെ നിൽക്കുന്ന കേരളത്തെ കുറിച്ചാണ് പറയുന്നത്. ഭാരതത്തിന്റെ ഭാഗമല്ലാതെ മാറി നിൽക്കുന്ന കേരളം ഭാരതത്തിന്റെ ഭാഗമാകേണ്ട എന്നാണ് സിനിമയിൽ പറയുന്നത്.
ബിജെപിയോട് കൂറ് കാണിച്ച് നിൽക്കുന്നവരെ ഏത് വിധേനയും പിന്തിരിപ്പിക്കണം എന്ന ആശയത്തോട് കൂടി എടുത്തതാണ് ഈ സിനിമ. നിർദാക്ഷിണ്യം ചെയ്യുന്ന ക്രൂരതകൾ ചെയ്യുന്ന ആളെ ഹീറോയാക്കി അവതരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കും. പൃഥ്വിരാജിനെ പോലെ മോഹൻലാലിനെ പോലെ ഉള്ള താരങ്ങൾ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. ഇതിന്റെ തിരക്കഥ മാത്രമല്ല പ്രശ്നം. എല്ലാം പ്രശ്നമാണ്. വർഗീയത നമ്മൾ മറന്നിരിക്കുന്നൊരു സംഭവമാണ്. ഗോദ്ര പോലൊരു സംഭവം ആളികത്തിച്ചു മനസിൽ വർഗീയ വിദ്വേഷം പരത്താൻ ശ്രമിക്കുകയാണ്.
സിനിമ ചരിത്രത്തെ വളച്ചൊടിച്ചു. ഹിന്ദുക്കൾ ക്രൂരൻമാരാണ്, ഫാഷിസ്റ്റുകളാണ്. സിനിമ ചരിത്രത്തെ വളച്ചൊടിക്കലാണ്. സിനിമ വർഗീയ രാഷ്ട്രീയ വിഷമാണ് ചീറ്റുന്നത്. ഈ സിനിമ വേറെ രീതിയിൽ എടുക്കേണ്ടതാണ്. എന്നാൽ ഇങ്ങനെയൊരു രീതിയിൽ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട് '












Click it and Unblock the Notifications