കണ്ണൂർ സ്ക്വാഡ് കളക്ഷനിലും ബംബർ ഹിറ്റ്: ആദ്യ 5 ദിവസത്തെ കളക്ഷന്‍ വിവരം പുറത്ത്? യുഎഇയില്‍ റെക്കോർഡ്
ആർഡിഎക്സിന് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി തിയേറ്ററുകളില്‍ ആളെ നിറക്കുകയാണ്. റോബി വർഗീസ് രാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയെത്തിയ 'കണ്ണൂർ സ്ക്വാഡ്' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടാണ് മുന്നേറുന്നത്. തിയേറ്ററുകള്‍ ഹൗസ്ഫുൾ ആയതോടെ ടിക്കറ്റുകള്‍ കിട്ടാതായതിനെ തുടർന്ന് മടങ്ങേണ്ടി വന്നവരും നിരവധിയാണ്.
വലിയ ഹൈപ്പും പ്രമോഷനും ഒന്നും ഇല്ലാതെ വ്യാഴ്ചയായിരുന്നു കണ്ണൂർ സ്ക്വാഡിന്റെ റിലീസ്. മമ്മൂട്ടിയും മറ്റ് അഭിനേതാക്കളും നടത്തിയ അഭിമുഖങ്ങള്‍ മാത്രമായിരുന്നു സിനിമയ്ക്ക് മുമ്പുള്ള പ്രധാന പ്രമോഷന്‍. എന്നാല്‍ റിലീസിന് ശേഷം കഥയാകെ മാറുന്നതാണ് കണ്ടത്. കണ്ടവർ, കണ്ടവർ മികച്ച അഭിപ്രായം പറഞ്ഞ് തുടങ്ങിയതോടെ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ തിയേറ്റർ നിറഞ്ഞ് കവിഞ്ഞു. ആ തിരക്ക് ഇന്നും തുടരുകയാണ്.

യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ അന്വേഷിച്ച കാസർകോട് തൃക്കരിപ്പൂരിലെ സലാം ഹാജി വധക്കേസിനെ ആസ്പദമാക്കിയാണ് റോബി വർഗീസ് രാജ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്. ക്യാമറമാനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. റോബിയുടെ സഹോദരനും നടനും കൂടിയായ റോണി വർഗീസ് രാജ്, ഷാഫി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആദ്യ ദിനം മുതല്‍ തന്നെ കളക്ഷനില്‍ മുന്നേറിയ ചിത്രം ഇതിനോടകം 18 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം നേടിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോർട്ടാണിത്. വേൾഡ് വൈഡ് ആയി നാല്പത് കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് ട്രാക്കന്മാർ എക്സിലൂടെ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത ചിത്രം സൂപ്പർ ഹിറ്റായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ജനങ്ങളുടെ സ്വന്തം ബ്ലോക്ബസ്റ്റർ രണ്ടാം വാരത്തിലേക്ക് എന്നാണ് പോസ്റ്ററിലെ വാചകം. രണ്ടാം വാരത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഈ ആഴ്ചയോടെ തന്നെ കേരളത്തിലെ കളക്ഷന്‍ 50 കോടി കഴിഞ്ഞേക്കും. വേൾഡ് വൈഡ് കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ ചിത്രം എളുപ്പത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തേക്കാം.
ചിത്രം കേരളത്തില്‍ നിലവില്‍ 330 സ്ക്രീനുകളില്‍ ഏറെയാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം, ആദ്യ വാരാന്ത്യത്തിലെ നാല് ദിവസങ്ങളില്‍ യുഎഇയില്‍ മാത്രം വിറ്റത് 1.08 ലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ നിന്ന് വന്ന കളക്ഷന്‍ 1.24 മില്യണ്‍ ഡോളര്‍ ആണ്. അതായത് 10.31 കോടി രൂപ. ചിത്രം നേടി. ഏകദേശം കേരളത്തിലെ കളക്ഷന് ഒപ്പമെത്തുക തുകയാണ് ഇതെന്നതാണ് ശ്രദ്ധേയം.
2013 ആഗസ്റ്റ് നാലിനാണ് തൃക്കരിപ്പൂർ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ സലാം ഹാജി അതിദാരുണമായി കൊല്ലപ്പെടുന്നത്. വീട്ടില്‍ വലിയ തോതില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയായിരുന്നു കവർച്ചാ സംഘം എത്തിയത്. കൊലയ്ക്കുശേഷം യുഎഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. പ്രതികളില്‍ ഒരാളുടെ വിയർപ്പ് തുള്ളിയില്‍ നിന്നും ഡി എന്‍ എ സാമ്പിള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിർണ്ണായകമായത്.
കേസില്‍ ഏഴ് പ്രതികളുടെ ഇരട്ട ജീവപര്യന്തം 2021 ല്‍ ഹൈക്കോടതി ശരിവച്ചിരുന്നു. ഒന്നാംപ്രതി നീലേശ്വരം ആനച്ചാലിലെ സി കെ മുഹമ്മദ് നൗഷാദ് (37), രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം അഷ്‌കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാംപ്രതി തൃശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം ഷിഹാബ് (33), അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ പി അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം കെ ജസീര്‍ (22) എന്നിവരെയാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്.
സഹോദരങ്ങളായ അഷ്കറിനേയും ഷിഹാബിനേയും ഉത്തർപ്രദേശിലെ അലഹബാദില്‍ നിന്നും അതിസാഹസികമായി കണ്ണൂർ സ്ക്വാഡ് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍ പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്ന് അറസ്റ്റിലായവർ അന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications