മോഹന്‍ലാലിനെ പോലെ ഒരു താരത്തെ ഞാന്‍ വേറെ കണ്ടിട്ടില്ല; എത്ര കൂളായിട്ടാണ്..: ശ്രീകാന്ത് മുരളി
1988-ൽ തന്റെ പതിനാറാം വയസ്സിൽ പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ സഹായിയായി സിനിമ മേഖലയിലേക്ക് കടന്ന് വന്ന പ്രതിഭയാണ് ശ്രീകാന്ത് മുരളി. 1996 മുതൽ 2006 വരെ പ്രിയദർശന്റെ സിനിമകളിൽ സഹായിയായി പ്രവർത്തിച്ച ശ്രീകാന്ത്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹവുമായി സഹകരിച്ചു.
അബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ആക്ഷൻ ഹീറോ ബിജുവിലൂടെ അഭിനയ രംഗത്തും സജീവമായി തുടങ്ങി. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധ പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സഹസംവിധായകനായി പ്രവർത്തിച്ച സിനിമകളെക്കുറിച്ച്, പ്രത്യേകിച്ച് ചന്ദ്രലേഖ ഉള്‍പ്പെടേയുള്ള ഹിറ്റ് ചിത്രങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.

ചന്ദ്രലേഖയിലെ ചെറിയൊരു റോളിലേക്ക് അനില്‍ കപൂർ വരുന്നതിനുള്ള കാരണം പലതായിരിക്കുന്നു. കബീന കബിയും വിരാസത്തും ഒക്കെ ചെയ്യുന്നതോടുകൂടി തന്നെ അനിൽ കപൂറുമായിട്ട് വളരെ അടുത്തൊരു സുഹൃത്ത് ബന്ധം ഉണ്ടാകുന്നത് നമുക്ക് സെറ്റില്‍ നില്‍ക്കുമ്പോള്‍ തന്നെ അറിയാം. പ്രിയദർശന്‍ സാറിനെ അവർക്ക് വലിയ ബഹുമാനമാണ്. അവരെ സംബന്ധിച്ച് 40 ദിവസം കൊണ്ടോ അല്ലെങ്കിൽ 50 ദിവസം കൊണ്ടോ ഒരു സിനിമ തീർക്കുന്നു എന്ന് പറയുന്നത് അവർക്ക് അത്ഭുതമാണ്. ഒന്നര വർഷമൊക്കെ എടുത്താണല്ലോ അവിടെ സിനിമ തീർക്കുന്നത്. അതും ക്വാളിറ്റിയില്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ.
സൗത്ത് ഇന്ത്യയിൽ നിന്നുള്ള ക്യാമറാമാന്മാരായ സന്തോഷ് ശിവനും രവി കെ ചന്ദ്രനുമൊക്കെ അവിടെ ലെജന്‍ഡറിയായിട്ടുള്ള ആളുകളാണ്. അതുപോലെ തന്നെ നമ്മുടെ എആർ റഹ്മാനൊക്കെ അവിടെ പോയി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ അവർക്ക് സൗത്തില്‍ നിന്നുള്ള ആളുകളോട് വലിയ ബഹുമാനം ഉണ്ട്. പ്രിയദർശന്‍ സാറിനും അത് കിട്ടിയിരുന്നു. പിന്നെ സാർ വളരെ വേഗത്തിലും ക്വാളിറ്റിയിലുമാണല്ലോ സിനിമ ചെയ്യുന്നത്. അങ്ങനെയുള്ള പല ബന്ധങ്ങള്‍ കൊണ്ടാണ് അനില്‍ കപൂർ ചന്ദ്രലേഖയിലേക്ക് വന്നതെന്നും അദ്ദേഹം പറയുന്നു.
സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെങ്കിലും അങ്ങനെ ഒരു ആള്‍ വരുമെന്നുള്ളത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അനില്‍ കപൂർ വരുന്നതായിട്ട് അവസാനഘട്ടമായപ്പോഴേക്കും ഞങ്ങള്‍ അറിഞ്ഞു. ഷൂട്ടിങിന് തൊട്ടുമുമ്പാണ് ഡേറ്റ് കണ്‍ഫോം ആകുന്നത്. ഞാന്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. ഷൂട്ടിങ് തിരക്കുകളില്‍ ആയതിനാല്‍ ഏറ്റവും അവസാനം അറിഞ്ഞ ആളുകളില്‍ ഒന്നുമായിരിക്കും ഞാന്‍. അതിന് ഇടയില്‍ എപ്പോഴോ ആണ് ആല്‍ഫി എന്ന കഥാപാത്രം ചെയ്യുന്നത് അനില്‍ കപൂറാണെന്ന് കേള്‍ക്കുന്നത്.
മോഹന്‍ലാല്‍ ആണല്ലോ വരുന്നത്. അദ്ദേഹം വന്ന് സെറ്റില്‍ നില്‍ക്കുന്നത് കാണാനുള്ള കൊതിയിലായിരുന്നു നമ്മള്‍. പിന്നെ അവിടെ അത്ഭുതങ്ങളാണല്ലോ നടക്കുന്നത്. അഭിനയത്തിനായി ഒരോരുത്തരും സ്വീകരിക്കുന്ന വഴികള്‍ ഓരോന്നാണ്. മുമ്പ് അവർ പരീക്ഷിച്ച് വിജയിച്ച കാര്യങ്ങളുമായിട്ടാണ് അത് ബന്ധപ്പെട്ട് നില്‍ക്കുന്നത്. അതൊക്കെ എനിക്ക് മനസ്സിലാക്കാന്‍ പറ്റി.
ഫസ്റ്റ് ടേക്ക് അല്ലെങ്കില്‍ സെക്കന്‍ഡ് ടേക്കില്‍ തന്നെ ഓക്കെയാകണമെന്ന നിർബന്ധം ആളുകള്‍ക്ക് ഉണ്ടാകും. അനില്‍ കപൂറൊക്കെ വലിയ എക്സ്പീരിയന്‍സ് ഉള്ള ആളായതിനാല്‍ മലയാളത്തില്‍ അഭിനയിക്കുന്നതിന്റെ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. നമ്മള്‍ ആഗ്രഹിക്കുന്ന ഒരു മീറ്ററിലേക്ക് എത്തണം എന്നത് സംബന്ധിച്ച ഒരു ടെന്‍ഷനേയുള്ളു. കാരണം ഇപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ആണല്ലോ.
ലാലേട്ടനെ പോലെ ഇത്ര കൂളായിട്ട് നില്‍ക്കുന്ന ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. അപ്പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് നമുക്ക് അറിയാം. അദ്ദേഹത്തിന്റെ ശീലം അതാണ്. അനില്‍ കപൂർ അതിന് മുമ്പുള്ള സിനിമകളില്‍ എത്രമാത്രം തയ്യാറായി അഭിനയിക്കുന്നു എന്ന് കണ്ടതുകൊണ്ടാണ് എനിക്ക് ആ വ്യത്യാസം പിടികിട്ടിയത്. പക്ഷെ മോഹന്‍ലാല്‍ ആണെങ്കിലോ നേരേ പോയി നിന്ന് അങ്ങ് അഭിനയിക്കുകയാണ്. അനില്‍ കപൂർ പകരം വെക്കാനില്ലാത്ത കലാകാരനാണ്. അഭിനയത്തില്‍ ഓരോരുത്തർക്കും അവരവരുടേതായ മെത്തേഡ്. അതൊക്കെ കാണാന്‍ പറ്റിയെന്നും ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications