Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതെ ഒരു വിവാദം.. ആലത്തൂർ സിപിഎം കോൺഗ്രസിന് തളികയിൽ വെച്ച് കൊടുക്കുമോ? വിവാദച്ചൂടിൽ സ്ഥാനാര്‍ഥികൾ!

കടുത്ത വിവാദച്ചൂടിലാണ് ആലത്തൂര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ പരാമര്‍ശം കേരളമാകെ ചര്‍ച്ച ചെയ്യുകയാണ്. സ്ഥാനാര്‍ഥി തന്നെ കേസ് കൊടുത്ത സാഹചര്യത്തില്‍ മണ്ഡലത്തിലാകെ രാഷ്ട്രീയത്തേക്കാളുപരി ഈ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതും ഇതുതന്നെ. സമൂഹ മാധ്യമങ്ങളിലും മറ്റും വളരെ രൂക്ഷ വിമര്‍ശനങ്ങളാണ് രമ്യ ഹരിദാസ് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയതുമായി ബന്ധപ്പെട്ട് എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനു നേരെ ഉയര്‍ന്നിരിക്കുന്നത്. ഇടതു ബുദ്ധിജീവികള്‍ വരെ വിജയരാഘവനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപിയായ സിപിഎമ്മിലെ ഡോ. പി.കെ ബിജു ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് മണ്ഡലത്തിലിറങ്ങിയിരിക്കുന്നത്. എന്‍ഡിഎ ബിഡിജെഎസ്സിനു നല്‍കിയ മണ്ഡലത്തില്‍ മത്സരിക്കുന്നത് കെപിഎംഎസ്സിന്റെ സംസ്ഥാന ഉപദേശക സമതി ചെയര്‍മാനായ ടി.വി. ബാബുവാണ്. ശക്തമായ ഇടതു വേരോട്ടമുള്ള മണ്ഡലത്തില്‍ പോരാട്ട ചൂട് കടുത്തതാണ്.

പഴയ ഒറ്റപ്പാലം പുതിയ ആലത്തൂർ

പഴയ ഒറ്റപ്പാലം പുതിയ ആലത്തൂർ

പഴയ ഒറ്റപ്പാലം മണ്ഡലമാണ് പുനക്രമീകരണം നടത്തി ആലത്തൂരായി മാറിയത്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ മണ്ഡലമായിരുന്നു ഒറ്റപ്പാലം. ആലത്തൂരില്‍ 2009ലെ കന്നി അങ്കത്തില്‍ യുഡിഎഫിലെ എന്‍.കെ. സുധീറിനെ 20,960 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബിജു പാര്‍ലമെന്റിലെത്തിയത്. 2014ലെ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ ഭൂരിപക്ഷം 37,444 ആയി ഉയര്‍ത്തി. യുഡിഎഫിലെ കെ. എ. ഷീബയെ പരാജയപ്പെടുത്തിയ ബിജു 4,11,808 വോട്ടുകള്‍ നേടി. കെ.എ. ഷീബ 3,74, 496 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി ഷാജുമോന്‍ 87,803 വോട്ടുകളും നേടി. ആകെ 12,16,351 വോട്ടുകളാണ് അന്നുണ്ടായിരുന്നത്. അതില്‍ 928656 പോള്‍ ചെയ്തു. 76.35 ശതമാനം. ഇക്കുറി മണ്ഡലത്തില്‍ 12,34,294 വോട്ടര്‍മാരാണ് ഉള്ളത്. 6,30,438 സ്ത്രീകള്‍. 6,03,854 പുരുഷന്മാര്‍. രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാര്‍.

ആലത്തൂരിന്റെ സവിശേഷതകൾ

ആലത്തൂരിന്റെ സവിശേഷതകൾ

പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം. കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര, തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ എന്നിവയാണത്. 2014ല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്താന്‍ എല്‍ഡിഎഫിനായി. 21,417 പേര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കു കുത്തിയ മണ്ഡലമാണിതെന്ന കാര്യവും ശ്രദ്ധിയ്ക്കണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫ് വിജയിച്ചു. വടക്കാഞ്ചേരിയിലെ അനില്‍ അക്കരയുടെ വിജയമാകട്ടെ വെറും 43 വോട്ടുകള്‍ക്കായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളില്‍ നിന്നായി ഇടതു മുന്നണി 91,760 വോട്ടുകളാണ് യുഡിഎഫിനേക്കാള്‍ അധികമായി നേടിയത്.

ആത്മവിശ്വാസത്തോടെ സിപിഎം

ആത്മവിശ്വാസത്തോടെ സിപിഎം

ഏറെ സവിശേഷതകള്‍ ഉള്ള മണ്ഡലമാണ് ആലത്തൂര്‍. പറമ്പിക്കുളം ആദിവാസി മേഖല, നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള തോട്ടം മേഖല, കുന്നംകുളം പോലെയുള്ള വ്യാപാര മേഖല, കാര്‍ഷിക പ്രദേശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രശ്‌നങ്ങളുണ്ട്. വിപുലമായ ഭാഷാ സങ്കരങ്ങളും ഇവിടെയുള്ളവര്‍ സംസാരിക്കുന്നു. ഈ ജനങ്ങള്‍ക്കു വേണ്ടി താന്‍ ഇത്രനാളും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തലം വിശദമാക്കിയുമുള്ള പ്രവര്‍ത്തനങ്ങളാണ് ബിജു നടത്തുന്നത്. എല്ലാ കണക്കുകളും തങ്ങള്‍ക്ക് അനുകൂലമാണ് എന്ന ആത്മവിശ്വാസവും എല്‍ഡിഎഫിനുണ്ട്. കഴിവ് തെളിയിച്ച സ്ഥാനാര്‍ഥി. സൗമ്യതയും മിതത്വവും. മികച്ച അക്കാദമീഷ്യനും. തങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ അത്ഭുതമൊന്നും സൃഷ്ടിക്കാന്‍ എതിരാളികള്‍ക്ക് കഴിയില്ലെന്നും സിപിഎം കരുതുന്നു.

രമ്യ ഹരിദാസ് - യുഡിഎഫിന്റെ പ്രതീക്ഷ

രമ്യ ഹരിദാസ് - യുഡിഎഫിന്റെ പ്രതീക്ഷ

എന്നാല്‍ യുഡിഎഫ് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് നിലകൊള്ളുന്നത്. കുന്ദമംഗംലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസ് മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിച്ചതായി അവര്‍ വിലയിരുത്തുന്നു. ചുറുചുറുക്കുള്ള സ്ഥാനാര്‍ഥി. ശക്തമായ നിലപാടുകള്‍. ഡല്‍ഹിയില്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെ പാര്‍ട്ടി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയതാണ് ശക്തമായ നിലപാടുകളുള്ള രമ്യയെ. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെസോഷ്യല്‍ മീഡിയയിലും മറ്റും രമ്യ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാട്ടു പാടിയും മറ്റും വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ഥി പുതിയ തരം പ്രചാരണത്തിനു തന്നെയാണ് തുടക്കം ഇട്ടിരിക്കുന്നത്.

വിജയരാഘവന്റെ വിവാദ പ്രസംഗം

വിജയരാഘവന്റെ വിവാദ പ്രസംഗം

വളരെ സാധാരണ പശ്ചാത്തലത്തില്‍ നിന്നും വരുന്ന രമ്യയ്ക്ക് അനുകൂലമായി മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും സമ്മതിദാനം വിനിയോഗിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു. അതിനിടെയാണ് എ. വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശം. ഇത് വലിയ പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫ്. എന്നാല്‍ രാഷ്ട്രീയം പറയാന്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കഴിയാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പെരുപ്പിച്ച് എടുക്കുന്നതെന്നാണ് സിപിഎം പറയുന്നത്. മണ്ഡലത്തിലെ മുടങ്ങിക്കിടക്കുന്ന പല വികസന പദ്ധതികളും ബിജുവിനും ഇടതു മുന്നണിക്കുമെതിരായ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനും യുഡിഎഫ് ശ്രമിക്കുന്നു. അതേസമയം, ആലത്തൂരും നിരവധി സംഘടനാ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ അലട്ടുന്നു.

പൊരുതി നോക്കാൻ എൻഡിഎ

പൊരുതി നോക്കാൻ എൻഡിഎ

എന്‍ഡിഎയും തങ്ങളുടെ ശക്തി വര്‍ധിപ്പിയ്ക്കാന്‍ സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തില്‍ ബിജെപി പടിപടിയായി വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തവണ സഖ്യകക്ഷിയായ ബി ഡി ജെ എസാണ് ആലത്തൂരിൽ മത്സരിക്കുന്നത്. ശബരിമല പ്രശ്‌നങ്ങളുടെ ഒക്കെ പശ്ചാത്തലത്തില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. കെപിഎംഎസ്സിന്റെ സംസ്ഥാന ഉപദേശക സമതി ചെയര്‍മാനാനായ ടി വി ബാബുവിലൂടെ മുന്നോക്ക പിന്നോക്ക വോട്ടുകളില്‍ നല്ല പങ്ക് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നും എന്‍ഡിഎ കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ആര് ജയിക്കും ആലത്തൂരിൽ?

ആര് ജയിക്കും ആലത്തൂരിൽ?

അടിസ്ഥാന വര്‍ഗം മണ്ഡലത്തിലെ വലിയ വോട്ട് ബാങ്കാണ്-കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും. അടിസ്ഥാന സൗകര്യ വികസനവും മറ്റ് വികസന പ്രവര്‍ത്തനങ്ങളുമാണ് ജനങ്ങളെ മഥിക്കുന്ന പ്രശ്‌നങ്ങളില്‍ മുഖ്യം. ഉഷ്ണത്തിന്റെ ഉച്ചിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുടിവെള്ള പ്രശ്‌നം വലിയതായി ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രളയത്തിന്റെ ശേഷിപ്പുകള്‍ ജനങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. വോട്ടിടുമ്പോള്‍ ഇത്തരം ചര്‍ച്ച ചെയ്തതും ചെയ്യാത്തതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും മറ്റും എങ്ങനെ അന്തിമവിധിയില്‍ നിഴലിക്കുമെന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.

Read Also: കാശി പഴയ കാശിയല്ല!! വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധിയോ? കെജ്രിവാളല്ല പ്രിയങ്ക.. ഇത്തവണ കാശിനാഥന്റെ തട്ടകത്തിൽ മത്സരം പൊടിപാറും! വൺഇന്ത്യ സ്പെഷൽ വിശകലനം!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+