സ്വർണവും ക്രൂഡ് ഓയിലും വേണ്ട: യുഎഇയുമായി 100 ബില്യൺ ഡോളറിന്റെ കച്ചവടം വേണം, തന്ത്രം ആവിഷ്കരിച്ച് ഇന്ത്യ
അബുദാബി: പരമ്പരാഗതമായി തന്നെ ശക്തമായ വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു എ ഇയും. ദീർഘകാലമായി സ്വർണ്ണവും ക്രൂഡ് ഓയിലുമാണ് യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പ്രധാന ചരക്കുകള്‍. എന്നാല്‍ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ എണ്ണ, സ്വർണ്ണം എന്നിവ ഒഴിവാക്കിയുള്ള വ്യാപാരം 100 ബില്യൺ ഡോളറിലേക്ക് ഇരട്ടിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കുന്നു.
ഇന്ത്യയും യു എ ഇയും വ്യാപാരം ഇരട്ടിപ്പിക്കാൻ ലക്ഷ്യമിടുന്ന പങ്കാളികളാണ്. ഇരു രാജ്യങ്ങൾക്കും ഇടയില്‍ "മത്സരം" ഇല്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അബുദാബിയിൽ വ്യക്തമാക്കി. ഇന്ത്യ - യു എ ഇ ഉന്നതതല സംയുക്ത ടാസ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്മെന്റിന്റെ 13-ാമത് യോഗത്തിന് സഹ-അധ്യക്ഷത വഹിക്കാൻ യു എ ഇയില്‍ എത്തിയതായിരുന്നു അദ്ദേഹം.

പുതിയ മേഖലകള്‍
വ്യാപാരം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും പരിഗണിക്കുന്ന മേഖലകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ടെക്സ്റ്റൈൽ മേഖല, ഹോം ഡെക്കോർ, ഫിഷറീസ്, തുകൽ, തുകൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് പ്രധാന മേഖലകൾ," ഗോയൽ വ്യക്തമാക്കി. ഇന്ത്യയും യു എ ഇയും സംയുക്തമായി അടിസ്ഥാന സൗകര്യ പദ്ധതികൾ, ഖനനം, ഭവന നിർമ്മാണം എന്നിവയിലും സഹകരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതിരോധം, എയ്റോസ്പേസ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവ മറ്റു മൂന്ന് പ്രധാന നിക്ഷേപ മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എ ഇയിൽ യു പി ഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) സംവിധാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ റെമിറ്റൻസ് സേവനങ്ങൾ ആരംഭിക്കുമെന്നും ഗോയൽ പറഞ്ഞു.
ആ ആവശ്യം യു എ ഇ അംഗീകരിച്ചു
യു എ ഇയിൽ ഒരു ഇൻകം ടാക്സ് ഓഫീസറെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഉന്നയിച്ചു. "നിരവധി വർഷങ്ങളായി യു എ ഇയിൽ ഒരു ഇൻകം ടാക്സ് ഓഫീസറെ നിയമിക്കേണ്ട വിഷയം തീർപ്പാകാതെ കിടന്നിരുന്നു. കഴിഞ്ഞ ഉന്നതതല യോഗത്തിൽ ഞാൻ ഈ വിഷയം ഉന്നയിച്ചു. വളരെ പെട്ടെന്ന്, യുഎഇ ഇത് അംഗീകരിച്ചു. ഇപ്പോൾ ഒരു ഇൻകം ടാക്സ് ഓഫീസർ നമ്മുടെ എംബസിയിൽ പ്രവർത്തിക്കുന്നു, ഇത് ധനകാര്യ വിവരങ്ങൾ കൈമാറുന്നത് വേഗത്തിലാക്കാൻ സഹായിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ യു എ ഇ വഴി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു ഘട്ടത്തിലും യു എ ഇ വഴി അമേരിക്കയിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല, അനുവദിക്കുകയുമില്ല. എന്നാൽ, ഈ ഉൽപ്പന്നങ്ങൾ യുഎഇയിലെത്തി, ഇന്ത്യയിൽ നിർമ്മിച്ചവയാണെന്ന് പ്രഖ്യാപിച്ച് ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കോ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കോ, മേഖലയിലെ മറ്റു ഭാഗങ്ങളിലേക്കോ അയക്കുന്നത് വളരെ സ്വാഗതാർഹമായ ഒരു നടപടിയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എങ്ങനെ ഗുണം ചെയ്യും
ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ നിർണായകമാണെന്നും വിലയിരുത്തപ്പെടുന്നു. ടെക്സ്റ്റൈൽ, ഫിഷറീസ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ വൻതോതിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ഇത് വഴിവെക്കും. യു പി ഐ, ധനകാര്യ വിവര കൈമാറ്റം എന്നിവയിലെ പുരോഗതി ഇന്ത്യൻ പ്രവാസികൾക്കും വ്യാപാരികൾക്കും ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.












Click it and Unblock the Notifications