പ്രവാസികൾക്ക് സന്തോഷ വാർത്ത; അക്കാര്യത്തിൽ ഇനി ആശങ്ക വേണ്ട, പുതിയ തീരുമാനവുമായി ഇന്ത്യ
75,000 ടൺ ബസ്മതി ഇതര വെള്ള അരി യു എ ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി കേന്ദ്ര സർക്കാർ. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻ സി ഇ എൽ) വഴി യു എ ഇയിലേക്കുള്ള കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി) അറിയിച്ചു.
ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെയും മൺസൂണിലെ വിളവ് കുറഞ്ഞതിന്റെയും ഭാഗമായി ബസുമതി ഒഴികെയുളള അരിയുടെയും അരി ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി ഇന്ത്യ നേരത്തേ നിര്‍ത്തിവെച്ചിരുന്നു. നിലവിൽ യു എ ഇയുടെ ആവശ്യം പരിഗണിച്ചാണ് കയറ്റുമതി ചെയ്യാൻ തീരുമാനം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അരി യു എ ഇ വിപണിയില്‍ എത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയില്‍ നിന്നുളള വരവ് നിലച്ചതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള അരി കയറ്റുമതി യു എ ഇയും നിര്‍ത്തിവച്ചിരിക്കുകയാണ്. യു എ ഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോക വിപണിയില്‍ ലഭിക്കുന്ന 40 ശതമാനം അരി ഇന്ത്യയില്‍ നിന്നാണ്.

ജൂലൈ 21 ന് നേപ്പാളിലേക്ക് 3 ലക്ഷം ടൺ ഗോതമ്പും ഭൂട്ടാനിലേക്ക് 14,184 ടണ്ണും കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകിയതായി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി) സന്തോഷ് കുമാർ സാരംഗി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (എൻ സി ഇ എൽ) വഴി ഭൂട്ടാൻ (79,000 ടൺ), മൗറീഷ്യസ് (14,000 ടൺ), സിംഗപ്പൂർ (50,000 ടൺ) എന്നിവിടങ്ങളിലേക്ക് ബസുമതി ഇതര അരി കയറ്റുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏതെങ്കിലും രാജ്യങ്ങൾ സമീപിച്ചാൽ തീർച്ചയായും ആവശ്യമായ അരിയോ ഗോതമ്പോ നൽകാൻ തങ്ങൾ പ്രതിജ്ഞബദ്ധമാണെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനായി, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൊടി അരിയുടേയും മെയ് മാസത്തിൽ ഗോതമ്പിന്റേയും ജൂലൈയിൽ ബസുമതി ഇതര വെള്ള അരിയുടെയും കയറ്റുമതി സർക്കാർ നിരോധിക്കുകയായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു തീരുമാനം.












Click it and Unblock the Notifications