സ്കൂൾ പഠനം തടസ്സപ്പെട്ടാൽ ദുബൈ രക്ഷിതാക്കൾക്ക് ഫീസ് തിരികെ ആവശ്യപ്പെടാം; അതിനുള്ള മൂന്ന് രീതികൾ
ഈമാസം 20 മുതൽ ദുബൈ എമിറേറ്റിലെ ഭൂരിഭാഗം സ്കൂളുകളും ക്ലാസ് പഠനത്തിന് തുടക്കമിട്ടെങ്കിലും ചില സ്കൂളുകൾ വിദൂര പഠനരീതി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഫീസ് സംബന്ധിച്ച് വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ പഠനവും ക്ലാസ് പഠനവും ഒരുപോലെ പിന്തുടരാൻ കഴിയുന്ന ഹൈബ്രിഡ് രീതികൾ അവലംബിക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനരീതി തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് ഈടാക്കാമെന്ന് കെഎച്ച്ഡിഎയുടെ രജിസ്ട്രേഷൻ ആൻഡ് റീഫണ്ട് നയം വ്യക്തമാക്കുന്നു.
ശരിക്കും 'സ്‌ട്രോങ്'- ഇവിഎം സൂക്ഷിക്കുന്ന മുറി എങ്ങിനെ തുറക്കാം? ആരൊക്കെ വേണം?
വിദ്യാർഥികൾക്ക് പഠന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെങ്കിൽ ഫീസിൽ ഇളവ് അനുവദിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് നിർദേശം. സർക്കാറിന്‍റെ നിർദേശങ്ങൾക്ക് വിധേയമായി അടച്ചുപൂട്ടിയതിനെ തുടർന്ന് ക്ലാസ് പഠനം തടസ്സപ്പെടുകയാണെങ്കിലും വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ അധ്യാപനം തുടരുന്നിടത്തോളം ട്യൂഷൻ ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. 'രക്ഷിതാക്കളുടെയോ സ്കൂളിന്റെയോ നിയന്ത്രണങ്ങൾക്ക് അതീതമായ സാഹചര്യങ്ങളിൽ’ എന്ന വിഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിദൂര പഠനം രക്ഷിതാക്കൾ വേണ്ടെന്ന് വെച്ചാലും ഫീസ് നൽകാതിരിക്കാനോ കുറക്കാനോ അവകാശമില്ല. വിദൂര പഠനത്തിന്‍റെ ഗുണനിലവാരത്തിലോ അധ്യാപനത്തിലോ പരാതിയുണ്ടെങ്കിൽ സ്കൂളുകളുടെ ആഭ്യന്തര പരാതി നടപടിക്രമങ്ങളിലൂടെ വേണം ഉന്നയിക്കാൻ. ഇങ്ങനെ ഉന്നയിക്കുന്ന പരാതികൾ വിലയിരുത്തുമ്പോഴും മുഴുവൻ ട്യൂഷൻ ഫീസും അടച്ചിരിക്കണമെന്നത് നിർബന്ധമാണ്.
ഏതെങ്കിലും ഘട്ടത്തിൽ പഠന സേവനങ്ങൾ മുടങ്ങിയാൽ രക്ഷിതാക്കൾ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. നിലവിൽ നൽകിയ ഫീസ് റീഫണ്ട് ആയി ലഭിക്കാനും രക്ഷിതാക്കൾക്ക് അവകാശമുണ്ട്. എന്നാൽ, പഠന സേവനം നൽകിയ കാലയളവിലെ ഫീസ് സ്കൂളുകൾ തിരിച്ച് നൽകേണ്ടതില്ല. രക്ഷിതാക്കൾക്ക് റീഫണ്ട് നൽകുന്നതിന് ക്രഡിറ്റ് നോട്ട്, ട്രാൻസ്ഫർ ഓഫ് ക്രഡിറ്റ്, ഫുൾ റീഫണ്ട് എന്നിങ്ങനെ മൂന്ന് രീതികളാണ് ഉള്ളത്. ഇതിൽ ഏത് രീതി വേണമെന്ന് സംബന്ധിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ രേഖാമൂലം ധാരണയിലെത്തണം.
അർഹമായ തുകക്ക് സ്കൂൾ നൽകുന്ന രേഖയാണ് ക്രഡിറ്റ് നോട്ട്. ഇതു പ്രകാരം വിദ്യാർഥി ഇതേ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിലെ ട്യൂഷൻ ഫീസിലേക്ക് ഇത് വകയിരുത്താം. മറിച്ച് വിദ്യാർഥി സ്കൂളിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ബാക്കിയുള്ള അർഹമായ തുക റീഫണ്ട് ചെയ്യാം. ഇനി ഇതേ സ്കൂളിൽ വിദ്യാർഥിയുടെ സഹോദരങ്ങൾ പഠിക്കുകയോ പുതുതായി ചേർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ തുക ട്രാൻസ്ഫർ ചെയ്യുന്നതാണ് ട്രാൻസ്ഫർ ഓഫ് ക്രഡിറ്റ്. സ്കൂളിന് സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ട്യൂഷൻ ഫീസ് മുഴവനായും റീഫണ്ട് ചെയ്യണം.
വീടിനുള്ളിൽ സ്ഥലമില്ലേ? ഫർണിച്ചറുകൾ ഇങ്ങിനെയാക്കാം- ഭംഗിയാണ്,ട്രെൻഡിയാണ്...
റീ ഓപ്പണിങിന് കെഎച്ച്ഡിഎയുടെ അനുമതി ആവശ്യമായത് കൊണ്ടാണ് ചില സ്കൂളുകൾ ഇപ്പോഴും വിദൂര പഠനം തുടരുന്നത്. റഗുലർ ക്ലാസുകൾക്ക് അനുമതി ലഭിക്കുന്നതിനായി ജീവനക്കാർക്ക് അടിയന്തര പരിശീലനം നൽകുകയും പരിശോധനയിൽ പാസാകുകയും വേണം. അനുമതി ലഭിക്കാനായി അഞ്ച് കാര്യങ്ങളാണ് സ്കൂളുകൾ പൂർത്തീകരിക്കേണ്ടത്. സന്നദ്ധത ഫോറം സമർപ്പിക്കൽ, പരിശീലനത്തിൽ പങ്കെടുക്കൽ, അനുമതി പത്രത്തിൽ ഒപ്പുവെക്കൽ, സുരക്ഷ പരിശോധനയിൽ വിജയിക്കൽ, അന്തിമ അനുമതി വാങ്ങൽ എന്നിവയാണിത്.
അന്തിമ അനുമതി ലഭിക്കുന്നത് വരെ ഇത്തരം സ്കൂളുകൾ നേരിട്ടുള്ള പഠനം തുടരാൻ പാടില്ല. ഘട്ടം ഘട്ടമായി ഈ സ്കൂളുകളെ തുറക്കാൻ അനുവദിക്കും. എന്നാൽ, ഏപ്രിൽ 27നകം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദൂര പഠനത്തോടൊപ്പം ക്ലാസ് പഠനവും നൽകുന്നതിനുള്ള അനുമതി വാങ്ങണമെന്നാണ് കെഎച്ച്ഡിഎ നിർദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications