ക്രൂഡ് ഓയിലുമായി മറ്റൊരു രാജ്യവും വരുന്നു; സൗദിക്കും യുഎഇക്കും പണി കിട്ടുമോ? ഇന്ത്യക്ക് സന്തോഷം, നേട്ടമുണ്ട്
നെയ്റോബി: പതിറ്റാണ്ടുകളുടെ പ്രയത്നത്തിന് ശേഷം കെനിയയും ക്രൂഡ് ഓയില്‍ ഉല്‍പാദന രംഗത്തേക്ക് കടക്കുന്നു. 2026-ഓടെ വാണിജ്യാടിസ്ഥാനത്തിൽ ക്രൂഡ് ഓയിൽ ഉൽപാദനവും കയറ്റുമതിയും ആരംഭിക്കാൻ കെനിയ പദ്ധതിയിടുന്നുവെന്ന് കെനിയന്‍ ഊർജ-പെട്രോളിയം മന്ത്രി ഒപിയോ വാൻഡായി കഴിഞ്ഞ ദിവസം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള സൗത്ത് ലോകിചാർ ബേസിനിലെ ഓൺഷോർ ഓയിൽ ശേഖരം കേന്ദ്രീകരിച്ചായിരിക്കും പ്രധാന പ്രവർത്തനം.
തുർകാന മേഖലയിലെ സൗത്ത് ലോകിചാർ ബേസിനിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന ഓയിൽ ശേഖരം ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്നെ കെനിയ കണ്ടെത്തിയിരുന്നു. യുകെ ആസ്ഥാനമായുള്ള ടുലോ ഓയിൽ, ടോട്ടൽഎനർജീസ്, ആഫ്രിക്ക ഓയിൽ എന്നിവരുമായി ചേർന്ന് കെനിയ പര്യവേക്ഷണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ധനസഹായ പ്രശ്നങ്ങൾ, നിക്ഷേപകരുടെ പിന്മാറ്റം, ഓയിൽ ഫീൽഡുകളുടെ ലോജിസ്റ്റിക് സങ്കീർണതകൾ എന്നിവ കാരണം പദ്ധതി വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു.

2023-ലാണ് ടോട്ടൽഎനർജീസും ആഫ്രിക്ക ഓയിലും സൗത്ത് ലോകിചാർ പദ്ധതിയിൽ നിന്ന് പിന്മാറുന്നത്. ഇതോടെ ടുലോ ഓയില്‍ പദ്ധതിയുടെ ഏക ഉടമയുമായി. യഥാർത്ഥത്തില്‍ ഇത് കെനിയയുടെ ഓയിൽ സ്വപ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയായിരുന്നു. ടുലോ ഓയിലിന് ക്രൂഡ് ഓയിൽ വടക്കൻ മേഖലയിൽ നിന്ന് കൊണ്ടുപോകാൻ ആവശ്യമായ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് ധനസഹായം കണ്ടെത്താൻ കഴിഞ്ഞില്ലെന്നുള്ളതായിരുന്നു പ്രധാന വെല്ലുവിളി.
എന്നാല്‍ ഗള്‍ഫ് എനർജിയുമായുള്ള ഇടപാട് പദ്ധതിക്ക് പുതിയ ഉണർവ് നല്‍കി. ഈ വർഷം ആദ്യമാണ് ടുലോ ഓയിൽ കെനിയയിലെ തന്റെ മുഴുവൻ വർക്കിംഗ് ഇന്ററസ്റ്റുകളും കുറഞ്ഞത് 120 മില്യൺ ഡോളറിന് ഗൾഫ് എനർജി ലിമിറ്റഡിന് വില്‍ക്കാനുള്ള കരാറിലേർപ്പെടുന്നത്. നിലവില്‍ ഗൾഫ് എനർജി ടുലോയുടെ ആസ്തികൾ ഏറ്റെടുക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്.
ഉല്‍പ്പാദനത്തിനും കയറ്റുമതിക്കുമായി ഇനി സർക്കാറിന്റെ അന്തിമ അനുമതി മാത്രമാണ് ആവശ്യമുള്ളത്. പദ്ധതി പ്രകാരം തുടക്കത്തിൽ പ്രതിദിനം 60,000 മുതൽ 100,000 ബാരൽ വരെ ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 25 വർഷത്തിനുള്ളിൽ ഏകദേശം 560 മില്യൺ ബാരൽ ശേഖരിക്കാവുന്ന ഓയിൽ ഇവിടെ ലഭ്യമാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പദ്ധതി വിജയകരമായാൽ കെനിയയെ ആഗോള ഓയിൽ വിപണിയിൽ ഒരു പ്രധാന കളിക്കാരനാക്കി മാറ്റും എന്നതില്‍ സംശയമില്ല.
പദ്ധതിയുടെ ഏറ്റവും നിർണായകമായ ഘടകം സൗത്ത് ലോകിചാർ ബേസിനിൽ നിന്ന് തീരപ്രദേശത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ ഒരു പൈപ്പ്‌ലൈൻ സ്ഥാപിക്കുക എന്നുള്ളതാണ്. ധനസഹായ പ്രശ്നങ്ങൾ മൂലം മുൻപ് തടസ്സപ്പെട്ട പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനാണ് ഗൾഫ് എനർജിയും കെനിയൻ സർക്കാറും മുന്‍ഗണന നല്‍കുന്നത്. പൈപ്പ്‌ലൈൻ ഓയിൽ ഫീൽഡുകളെ ലാമു തുറമുഖവുമായി ബന്ധിപ്പിക്കും. ഇവിടെ എത്തുന്ന ക്രൂഡ് ഓയില്‍ കപ്പലുകള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും.
ക്രൂഡ് ഓയിൽ കയറ്റുമതി വിജയകരമായാല്‍ കെനിയയുടെ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ മാറ്റങളുണ്ടാകും. പദ്ധതി വലിയ തോതിലുള്ള വരുമാനം സൃഷ്ടിക്കുന്നതിനോടൊപ്പം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഏറ്റവും പിന്നാക്കം നിൽക്കുന്ന തുർകാന മേഖലയിൽ അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതിലേക്കും സഹായകരമാകും.
കെനിയ കൂടി ക്രൂഡ് ഓയില്‍ വിതരണ രംഗത്തേക്ക് കടന്ന് വരുന്നത് ആഗോള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 32.6% വിഹിതം വഹിക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. വിതരണം കൂടുമ്പോള്‍ വില കുറയുകയും ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് വിലപേശല്‍ ശേഷി വർധിപ്പിക്കുകയും ചെയ്യും. അതായത് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് തന്നെ നോക്കുകയാണെങ്കില്‍ ഇറക്കുമതിക്ക് കെനിയയേയും ആശ്രയിക്കാനാകും.
ഗള്‍ഫ് രാഷ്ട്രങ്ങളിൽ സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവ ഒപെക് പ്ലസ് അംഗങ്ങളാണ്. കെനിയയുടെ കയറ്റുമതി,ഒപെക് പ്ലസ്ന്റെ ഉൽപ്പാദന നിയന്ത്രണ തന്ത്രങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ നിന്നുള്ള വർധിച്ച വിതരണം വിപണി സന്തുലനത്തെ സ്വാധീനിക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
2023-ൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 41% റഷ്യയിൽ നിന്നും, 20% ഇറാഖിൽ നിന്നും, 15% സൗദി അറേബ്യയിൽ നിന്നും, 11% യുഎഇയിൽ നിന്നുമാണ്. കെനിയയുടെ എണ്ണ, പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള പുതിയ വിതരണ സ്രോതസ്സായി മാറുകയാണെങ്കില്‍ ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ സഹായിക്കും. ഇത് റഷ്യ, ജി സി സി രാഷ്ട്രങ്ങളെ പൂർണ്ണമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.












Click it and Unblock the Notifications