കുവൈത്തിലെ സാന്നിധ്യം ശക്തമാക്കി ലുലു ഗ്രൂപ്പ്: ആകെ സ്റ്റോറുകളുടെ എണ്ണം 17 ആയി, പുതിയ 5 എണ്ണം കൂടെ വരും
കുവൈത്ത് സിറ്റി: കുവൈത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി ലുലു ഗ്രൂപ്പ്. ഹവലിയില്‍ പുതിയ ഔട്ട്ലെറ്റ് കൂടി തുറന്നതോടെ രാജ്യത്തെ ലുലു ഗ്രൂപ്പിന്റെ സ്റ്റോറുകളുടെ എണ്ണം 17 ലേക്ക് ഉയർന്നു. ഹവലിയിലെ അൽ ബഹർ സെന്ററിലെ തുണിസ് സ്ട്രീറ്റിലാണ് ലുലുവിന്റെ പുതിയ ഡെയ്ലി ഫ്രഷ് സ്റ്റോർ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
4700 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ സ്റ്റോറില്‍, നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടക്കമുള്ള സജ്ജീകരിച്ചുകൊണ്ട് പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സൗകര്യത്തിനായി 300 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ പാർട്ണർ കമ്പനി ഡബ്ല്യു ഡബ്ല്യു എല്ലിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടറുമായ ഫഹദ് അബ്ദുൽ റഹ്മാൻ അൽ-ബഹർ, അബ്ദുറഹ്മാൻ മുഹമ്മദ് അൽ-ബഹർ, അഡൽ അലി അൽ-ബഹർ എന്നിവർ പങ്കെടുത്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, കമ്പനിയുടെ കുവൈത്ത് ഡയറക്ടർ കെ എസ് ശ്രീജിത്ത്, റീജനൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹവലിയിലേതിന് സമാനമായ മറ്റ് നിരവധി സ്റ്റോറുകളും ഉടന്‍ തന്നെ കമ്പനി കുവൈത്തില്‍ പ്രവർത്തനം ആരംഭിക്കും. സൽമിയയിലെ വോക്‌മാളില്‍ ലോട്ട് സ്റ്റോർ, ജാബർ അൽ അഹമ്മദ്, അൽ മുത്‌ലാ സിറ്റി എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പർ മാർക്കറ്റുകള്‍, സബാഹ് അൽ സലേമില്‍ ലുലു ഫ്രഷ് മാർക്കറ്റ്, ഹെസ്സ അൽ മുബാറകില്‍ ലുലു എക്സ്പ്രസ് എന്നിവയാണ് ഉടന് തുറക്കപ്പെടാന്‍ പോകുന്നത്.
പുതിയ സ്റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 6 വരെ പ്രത്യേക ഓഫറുകൾ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന ഓഫറുകൾക്കപ്പുറം, മത്സരം ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തുടനീളം തങ്ങളുടെ സ്റ്റോറുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനാണ് ലുലു ഗ്രൂപ്പിന്റെ ശ്രദ്ധയെന്നും കമ്പനി അറിയിച്ചു. കുവൈത്തിലെ ഗ്രോസറി, പഴം-പച്ചക്കറി മേഖലയിൽ ലുലുവിന്റെ ഈ വിപുലീകരണം ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിന് പുറമെ സൗദി അറേബ്യയിലും നിരവധി പുതിയ സ്റ്റോറുകളാണ് ലുലു അടുത്തിടെ തുറന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 20 ശതമാനവും ഇപ്പോള്‍ ലഭിക്കുന്നത് സൗദി അറേബ്യയിൽ നിന്നാണ്. ജിദ്ദയിലെ അൽ-ബാഗ്ദാദിയ ജില്ലയിലാണ് രാജ്യത്തെ ഏറ്റവും പുതിയ സ്റ്റോർ ലുലു അടുത്തിടെ തുറന്നിരിക്കുന്നത്. ഇതോടെ സൗദി അറേബ്യയിൽ ലുലുവിന് ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളുടെ എണ്ണം 68 ആയി ഉയരുന്നു, ഇതിൽ അരാംകോ നിയോമിലെ ഔട്ട്‌ലെറ്റും ഉൾപ്പെടുന്നു.
സൗദി അറേബ്യയിലെ ലുലു ജീവനക്കാരുടെ ആകെ എണ്ണം ഇപ്പോൾ 12000 ൽ അധികം ആണ്."തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, റീട്ടെയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും, സമൂഹത്തിന് ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും രാജ്യത്തിന്റെ വിഷൻ 2030 നോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്." എംഎ യൂസഫലി പറഞ്ഞു.
സൗദി അറേബ്യയിൽ 100 സ്റ്റോറുകള്‍ തുറക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സ്റ്റോറുകള്‍ക്ക് പുറമെ ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്ലാന്റും കമ്പനി തുടങ്ങിയിട്ടുണ്ട്. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി. പ്രതിവർഷം 535 ടൺ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് പുതിയ സോളാർ പ്ലാന്റ് വഴിവയ്ക്കും. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള സുസ്ഥിരതാ പദ്ധതികൾക്ക് പിന്തുണ നൽകിയാണ് ലുലുവിന്റെ സോളാർ പ്രൊജ്ക്ട്.












Click it and Unblock the Notifications