യുഎഇ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല; 11 നഗരങ്ങളിലൂടെ, അബുദാബി-ദുബായ് യാത്രയ്ക്ക് 57 മിനിറ്റ് മാത്രം!
അബുദാബി: യുഎഇയുടെ ഭാവി മാറ്റി മറിക്കുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ വിവരങ്ങൾ പുറത്തുവിട്ട് എത്തിഹാദ് റെയിൽ. രാജ്യത്തിന്റെ ഗതാഗത, അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ് ഇത്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഇടങ്ങളിൽ സ്ഥാപിച്ചുകൊണ്ട് യുഎഇയിലുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഈ ശൃംഖലയിലൂടെ ബന്ധിപ്പിക്കും. ഇതോടെ രാജ്യത്തിന്റെ ആദ്യത്തെ പൂർണ സംയോജിത പാസഞ്ചർ റെയിൽ സംവിധാനം യാഥാർത്ഥ്യമാകും.
എമിറേറ്റുകൾക്കിടയിൽ മികച്ച യാത്രാസൗകര്യം ഉറപ്പാക്കുക, പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്ര പ്രദാനം ചെയ്യുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 2025-ന്റെ തുടക്കത്തിൽ അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ആദ്യ നാല് പ്രധാന സ്‌റ്റേഷനുകൾ എത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിരുന്നു.

ബാക്കിയുള്ള അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മസൈറ, അൽ ഫയ, അൽ ധൈദ് എന്നിവിടങ്ങളിലെ സ്‌റ്റേഷനുകൾ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കമ്പനി അനാച്ഛാദനം ചെയ്‌തത്. ഈ സ്‌റ്റേഷനുകൾ ഘട്ടംഘട്ടമായി പ്രവർത്തനക്ഷമമാക്കാനാണ് ഉദ്യോഗസ്ഥർ പദ്ധതിയിടുന്നത്. ഇതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
ദേശീയ ഗതാഗത ആവാസവ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമാണ് ഈ പാസഞ്ചർ ശൃംഖലയെന്നും, 2023-ൽ ആരംഭിച്ച എത്തിഹാദ് റെയിലിന്റെ വിജയകരമായ ചരക്ക് നീക്കങ്ങൾക്ക് ഇത് ഒരു മുതൽക്കൂട്ടാകുമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഉയർന്ന സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ആധുനിക ട്രെയിനുകളും നൂതന സാങ്കേതികവിദ്യകളും ഈ ശൃംഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രമുഖ അന്താരാഷ്ട്ര ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. ട്രെയിനുകൾക്ക് ശക്തമായ എമിറാത്തി സ്വത്വം ഉണ്ടെന്നും, ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ദീർഘകാല ദേശീയ നിക്ഷേപമാണിതെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അൽ സുവൈദി അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ സൗകര്യത്തിന് പ്രാധാന്യം നൽകുന്ന ഈ ട്രെയിനുകളിൽ ആകർഷകമായ സീറ്റുകൾ, ആധുനിക ഇന്റീരിയറുകൾ, ഓൺബോർഡ് വൈഫൈ, ഓരോ സീറ്റിലും പവർ ഔട്ട്‌ലെറ്റുകൾ എന്നിവയുണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. നിശ്ചിത സമയക്രമത്തിൽ സർവീസുകൾ ഓടുന്നതിനാൽ റോഡ് യാത്രയ്ക്ക് ഇതൊരു ബദലായി മാറും.
സർവീസിന്റെ വിശദാംശങ്ങൾ
അത്യാധുനിക സജ്ജീകരണങ്ങളാണ് ട്രെയിനുകളിൽ ഉണ്ടാവുക. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് വഴി പ്രതിവർഷം ഏകദേശം 10 ദശലക്ഷം യാത്രക്കാരെ ഈ ശൃംഖലയ്ക്ക് സേവിക്കാൻ സാധിക്കും. 13 ട്രെയിനുകളിൽ പത്തെണ്ണം ഇതിനോടകം യുഎഇയിൽ എത്തി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.
അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റും, ഫുജൈറയിലേക്ക് 105 മിനിറ്റും, അൽ റുവൈസിലേക്ക് 70 മിനിറ്റുമായിരിക്കും ഏകദേശ യാത്രാസമയം ആയി എടുക്കുക. പടിഞ്ഞാറ് അൽ സില മുതൽ കിഴക്ക് ഫുജൈറ വരെയുള്ള സ്ഥലങ്ങളെ പാസഞ്ചർ സർവീസുകൾ ബന്ധിപ്പിക്കും എന്നതിനാൽ ഈ മേഖലകളിലെ എല്ലാം ആളുകൾക്ക് ഇത് പ്രയോജനകരമാകും.
വരാനിരിക്കുന്ന ഹൈ-സ്‌പീഡ് റെയിൽ പദ്ധതിയിലും കാര്യമായ പുരോഗതി കമ്പനി സ്ഥിരീകരിച്ചു. ഈ പദ്ധതി അബുദാബിക്കും ദുബായിക്കുമിടയിലുള്ള യാത്രാസമയം 30 മിനിറ്റാക്കി കുറയ്ക്കുമെന്നാണ് വിവരം. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ അടുത്ത 50 വർഷത്തിനുള്ളിൽ യുഎഇയുടെ ജിഡിപിയിലേക്ക് 145 ദിർഹം ബില്യൺ അധികമായി സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications