ഹൂത്തികള്‍ വിയർക്കും: സൗദി അറേബ്യയ്ക്ക് യുഎസ് വക പുത്തന്‍ ആയുധം; ഒരേ സമയം കരയിലും വായുവിലും..
സൗദി അറേബ്യയ്ക്ക് അമേരിക്ക വീണ്ടും അത്യാധുനിക ആയുധങ്ങള്‍ കൈമാറുന്നു. 100 മില്യൺ ഡോളർ വിലമതിക്കുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങള്‍ സൗദി അറേബ്യയ്ക്ക് കൈമാറാന്‍ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ആദ്യഘട്ട വില്‍പ്പനയ്ക്കുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചതെങ്കിലും കൂടുതല്‍ ആയുധങ്ങള്‍ തുടർന്നുള്ള ഘട്ടങ്ങളില്‍ അമേരിക്ക അറബ് രാഷ്ട്രത്തിന് കൈമാറിയിക്കേും.
വായുവിലും കരയിലും ജലത്തിലുമുള്ള ലക്ഷ്യങ്ങള്‍ തകർക്കാന്‍ സാധിക്കുന്ന ലേസർ-ഗൈഡഡ് റോക്കറ്റാണ് അമേരിക്ക സൗദി അറേബ്യയ്ക്ക് വിൽക്കാൻ തീരുമാനിച്ച അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം. 'ഈ വിൽപ്പന സൗദി അറേബ്യയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും മറ്റ് ഗൈഡഡ് മിസൈൽ സംവിധാനങ്ങളെ അപേക്ഷിച്ച് കൊളാറ്ററൽ നാശനഷ്ടങ്ങൾ വളരെ കുറവും ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവുമുള്ളതാണ്' പെന്റഗണ്‍ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഏകദേശം 22000 ആണ് മിസൈലിന്റെ വില. യെമനിലെ ഹൂത്തി വിമതർ ഉപയോഗിക്കുന്നതുപോലുള്ള കുറഞ്ഞ വിലയുള്ള ചെറിയ സായുധ ഡ്രോണുകളെ തകർക്കാനുള്ള ചെലവ് കുറഞ്ഞ ഉപാധിയായും സൗദി അറേബ്യക്ക് ഉപയോഗിക്കാന്‍ സാധിക്കും. 'ഗൾഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും മുന്‍തൂക്കം നല്‍കുന്ന ശക്തിയേറിയ ഒരു സഖ്യ രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ, ഈ നിർദ്ദിഷ്ട വിൽപ്പന യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിദേശനയ ലക്ഷ്യങ്ങളെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കും' പെന്റഗൺ കൂട്ടിച്ചേർത്തു.
ആയുടെ വിൽപ്പനയുടെ പ്രധാന കരാറുകാരൻ ബി എ ഇ സിസ്റ്റംസ് ആയിരിക്കുമെന്ന് പെന്റഗൺ അറിയിച്ചിട്ടുണ്ട്. യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം തുടരുന്നതിനിടയില്‍ കൂടിയാണ് ഈ വില്‍പ്പനയെന്നതും ശ്രദ്ധേയമാണ്. ഡൊണാൾഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.
2014 അവസാനത്തോടെ ഹൂത്തികൾ തലസ്ഥാനമായ സന പിടിച്ചെടുത്തതോടെയാണ് യെമനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതിർത്തിയിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ ആശങ്കാകുലരായ സൗദി അറേബ്യ 2015 മാർച്ചിൽ വിമതരെ തുരത്താനായി അമേരിക്കയടക്കം അടങ്ങുന്ന സഖ്യത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമാകുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുകയും ചെയ്ത യുദ്ധം 2022 ലെ വെടിനിർത്തല്‍ കരാറോടെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും സംഘർഷ സാഹചര്യം പിന്നേയും തുടരുകയാണ്.












Click it and Unblock the Notifications