അതിർത്തി കടന്നിട്ടും റോബിന് രക്ഷയില്ല; ബസ് പിടിച്ചെടുത്ത് തമിഴ്‌നാട് എംവിഡി, വേട്ടയാടലെന്ന് ബസുടമ
പെർമിറ്റ് ലംഘനത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് നടപടി നേരിട്ട റോബിൻ ബസിനെ തമിഴ്‌നാട് എംവിഡി പിടിച്ചെടുത്തതായി റിപ്പോർട്ട്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരേക്ക് പുറപ്പെട്ട ബസിനെയാണ് ചാവടി ചെക്ക് പോസ്‌റ്റിൽ വച്ച് തമിഴ്‌നാട് എംവിഡി തടഞ്ഞത്. ബസ് ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫീസിലേക്ക് മാറ്റാനാണ് നിർദേശിച്ചിരിക്കുന്നത്.
തമിഴ്‌നാട് എംവിഡിയെ കൂട്ടുപിടിച്ച് കേരള സർക്കാർ വേട്ടയാടുകയാണ് എന്നാണ് ഇതിന് പിന്നാലെ ബസുടമയായ ഗിരീഷ് പ്രതികരിച്ചത്. യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബസിലെ യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഒരുക്കി മാത്രമേ വാഹനം കസ്‌റ്റഡിയിലെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ എന്നും, നിയമവിധേയമല്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ അനുവദിക്കില്ലെന്നും ഗിരീഷ് പറഞ്ഞു.

അതേസമയം, കേരളത്തിൽ കഴിഞ്ഞ ദിവസവും പെർമിറ്റ് ലംഘനത്തിന്റെ മോട്ടോർവാഹന വകുപ്പ് ബസിന് പിഴ ചുമത്തിയിരുന്നു. 7500 രൂപയാണ് റോബിൻ ബസിന് തൊടുപുഴ കരിങ്കുന്നത്ത് വച്ച് ചുമത്തിയ പിഴ.
ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ നിയമവിരുദ്ധമായി സർവീസ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന്‍ ബസിനെ മുന്‍പ് കേരള എംവിഡി കസ്‌റ്റഡിയിലെടുത്തത്. സ്‌റ്റേറ്റ് കാര്യേജ് ആയി ഓടാൻ അനുമതിയില്ലാതെ ഓടിയെന്നായിരുന്നു എംവിഡിയുടെ ആരോപണം.
എന്നാൽ നിരന്തര നിയമ പോരാട്ടങ്ങള്‍ക്ക് അവസാനം കോടതി ഉത്തരവിലൂടെയാണ് ബസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അതിന് പിന്നാലെ സർവീസ് പുനരംഭിച്ചതോടെയാണ് വീണ്ടും എംവിഡി പിഴ ചുമത്തിയത്. അഞ്ചിടത്താണ് എംവിഡി തടഞ്ഞ് പിഴയീടാക്കിയത്. ഇതിന് പിന്നാലെ സർക്കാരിനെതിരെ ബസുടമ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
എന്നാൽ കേരളം വിട്ട ബസിന് തമിഴ്‌നാട്ടിലും നടപടി നേരിടേണ്ടി വന്നു. 40 സീറ്റിന് 800 രൂപ വീതം 32,000 രൂപ ടാക്‌സും അതു മുൻകൂട്ടി അടയ്ക്കാത്തതിന് 32,000 രൂപ പിഴയും ഉൾപ്പെടെ 70,410 രൂപ ഇന്നലെ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ഇവരിൽ നിന്ന് ഈടാക്കിയിരുന്നു. വാളയാറിന് സമീപം ചാവടി ചെക്പോസ്‌റ്റിൽ വച്ചായിരുന്നു പിഴ ഈടാക്കിയത്.












Click it and Unblock the Notifications