ബംഗാള്‍: വെള്ളപ്പൊക്കം നിയന്ത്രണാധീനം,മരണം 240ആയി
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏഴു ദിവസമായി തുടരുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 240 ആയി ഉയര്‍ന്നു. സപ്തംബര്‍ 24 ഞായറാഴ്ച ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചതാണിത്. എന്നാല്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാവുകയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവുമധികം ആളപായമുണ്ടായത് മൂര്‍ഷിദാബാദ് ജില്ലയിലാണ്. 120 ആണ് ഇവിടത്തെ മരണസംഖ്യ. ബിര്‍ബുമില്‍ 52, ബര്‍ദാമനില്‍ 25 ,നാദിയയില്‍ 17,മിഡ്നാപൂരില്‍ 10, ഹൂഗ്ലിയില്‍ ഒമ്പത് ,ബങ്കൂരയില്‍ നാല്, വടക്കന്‍ ദിന്‍ജാപൂരില്‍ രണ്ട്, ഹൗറയില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മരണസംഖ്യ.
അതേസമയം ദാമോദര്‍ വാലി, മാസഞ്ചോര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളമൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തിയും കുറഞ്ഞു. ഇതുവരെ 10 ലക്ഷത്തോളം പേരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നരക്കോടി ആളുകള്‍ക്ക് വീടു നഷ്ടപ്പെട്ടു. കരസേനയുടെ രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ കാന്‍ഡി ജില്ലയില്‍ സൈനിക രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല.
വെള്ളത്തിനടിയിലായ പ്രദേശങ്ങളിലേയ്ക്ക് റോഡ് , റെയില്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ അടഞ്ഞിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആറ് കപ്പലുകളിലായി ഭക്ഷണം , ചികിത്സാസൗകര്യം തുടങ്ങിയവ എത്തിച്ചിട്ടുണ്ട്. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂ പ ചിലവഴിച്ചു.
മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ 20,000 രൂപ വീതവും അനുവദിച്ചു.
കല്‍ക്കത്തയില്‍ നിന്നും ബംഗാളിന്റെ വടക്കന്‍ ജില്ലകളിലേക്കുള്ള റെയില്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സും കല്‍ക്കട്ട-ബഗ്ദോഗ്ര റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications