ലിസ്റ്റില്‍ പി ഇ ഉഷ, ഓപ്ഷണല്‍ നിയമനം നിര്‍ത്തി
കണ്ണൂര്‍: കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലേയ്ക്കുള്ള ഓപ്ഷണല്‍ നിയമനം അധികൃതര്‍ നിര്‍ത്തി വച്ചു. ബസില്‍ വച്ച് ലൈംഗികാക്രമണം നേരിട്ട കലിക്കറ്റ് സര്‍വകലാശാല ഉദ്യോഗസ്ഥ പി ഇ ഉഷയും ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണത്രെ കാരണം.
കലിക്കറ്റ് സര്‍വകലാശാലയിലെ ചില ഉന്നതോദ്യാഗസ്ഥരുടെയും സി പി എം ട്രേഡ് യൂണിയന്‍ നേതാക്കളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിയമനം നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സൗകര്യപ്രദമായ സ്ഥാനത്തേയ്ക്ക് പി ഇ ഉഷയ്ക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് ഉഷയ്ക്കു നേരിട്ട പീഡനത്തെക്കുറിച്ചന്വേഷിച്ച വനിതാകമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ കലിക്കറ്റില്‍ അധികം വന്ന ജീവനക്കാര്‍ ഉള്‍പ്പെടെ 120 പേരാണ് ഓപ്ഷനല്‍ ലിസ്റ്റിലുള്ളത്. ഒന്നാം ഘട്ടത്തില്‍ 60 പേരെ നിയമിച്ചിരുന്നു. ബാക്കി അറുപതു പേരില്‍ 30 പേര്‍ പിന്നീട് കലിക്കറ്റില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടുള്ള 30 പേരില്‍ പതിനഞ്ചാമത്തെ ആളാണ് പി ഇ ഉഷ.
നിയമനം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഉഷയെ ബസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവവും അതിനെത്തുടര്‍ന്ന് സര്‍വകലാശാല എടുത്ത നടപടികളും വിവാദമായത്. ഇതേത്തുടര്‍ന്ന് ഓപ്ഷനല്‍ ലിസ്റ്റില്‍ നിന്നും തത്കാലം നിയമനം വേണ്ട എന്ന നിലപാടിലാണ് അധികൃതര്‍.
ബസില്‍ വച്ചുണ്ടായ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ഉഷ നല്‍കിയ പരാതിയും അതിന്റെ പേരില്‍ സര്‍വകലാശാലയിലെ ഉന്നതോദ്യോദസ്ഥര്‍, പൊലീസുദ്യോഗസ്ഥര്‍, സി പി എം ട്രേഡം യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളും അന്വേഷിച്ച വനിതാ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.
ഇപ്പോഴത്തെ ജോലി സ്ഥലമായ കലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്വേഷപൂര്‍ണവും അസ്വാസ്ഥ്യജനകവുമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ഉഷയ്ക്ക് മറ്റൊരു സാഹചര്യത്തിലേയ്ക്ക് മാറ്റം നല്‍കാന്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഉഷയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാവുന്നതേയുള്ളൂ.
കലിക്കറ്റ് കാമ്പസില്‍ ജോലി ചെയ്യാന്‍ വയ്യ
പീഡന കേന്ദ്രമായി മാറിയിരിക്കുന്ന കലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തനിക്ക് ഇനി ജോലി ചെയ്യാനിവാല്ലെന്ന് പി ഇ ഉഷ. കാമ്പസില്‍ നിന്ന് സര്‍വകലാശാലയുടെ ഏതെങ്കിലും സെന്ററിലേയ്ക്ക് സ്ഥലംമാറ്റം നല്‍കിയാല്‍ താന്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ഉഷ പറഞ്ഞു.
തനിക്കേറ്റ അപമാനത്തെക്കുറിച്ച് പരാതി നല്‍കിയപ്പോള്‍ മുതല്‍ പലതരത്തിലുള്ള പീഡനവും ഭീഷണിയും നേരിട്ടതായി അവര്‍ വെളിപ്പെടുത്തി. തനിക്കും മകള്‍ക്കും നേരേ പലതരത്തിലുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് കാമ്പസ് വിട്ടു പോയത്. അതിനു ശേഷം ദില്ലിയിലുള്ള സുഹൃത്തിനൊപ്പം താമസിച്ചപ്പോഴും ടെലിഫോണിലൂടെ ഭീഷണി തുടരുകയായിരുന്നു.