ഇരുമുന്നണികളും സീറ്റുവിഭജന ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ച ഇരുമുന്നണികളും ഔചപാരികമായി തുടങ്ങി. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് ഇരുമുന്നണികള്‍ക്കും ഉള്ളത്.
ഇടതുമുന്നണിയില്‍ സീറ്റുവിഭജനം താരതമ്യേന എളുപ്പമായിരിക്കുമെങ്കിലും കേരള കോണ്‍ഗ്രസ് (ജോസഫ്), ആര്‍എസ്പി, എന്‍സിപി എന്നീ കക്ഷികളില്‍ നിന്നും ചില ഭീഷണികള്‍ നിലനില്‍ക്കുന്നു. സീറ്റു വിഭജനത്തിന്റെ കാര്യത്തില്‍ പ്രധാനകക്ഷികളായ സിപിഎമ്മും സിപിഐയും കാര്യമായ അഭിപ്രായഭിന്നത ഇല്ല എന്നതാണ് മുന്നണിക്ക് സന്തോഷം പകരുന്നത്.
ഇപ്പോഴുള്ള സീറ്റ് നില തന്നെ തുടരാനാണ് സിപിഎമ്മും സിപിഐയും ആഗ്രഹിക്കുന്നത്. തങ്ങളുടെ മണ്ഡലങ്ങളിലേക്കുള്ള മിക്കവാറും സ്ഥാനാര്‍ത്ഥികളെ വരെ സിപിഎം തീരുമാനിച്ചുകഴിഞ്ഞു. സിപിഐയും ഇക്കാര്യത്തില്‍ പിന്നിലല്ല.
എന്നാല്‍ കേരള കോണ്‍ഗ്രസ് (ജെ)യ്ക്കും ആര്‍എസ്പിക്കും എന്‍സിപിക്കും ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്നുണ്ട്. അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സീറ്റുകള്‍ സിപിഎമ്മിനു വിട്ടുകൊടുത്ത കാര്യം ചൂണ്ടിക്കാട്ടി വിലപേശാനാണ് ആര്‍എസ്പിയുടെയും എന്‍സിപിയുടെയും പദ്ധതി.
പ്രകടന പത്രിക തയ്യാറാക്കാന്‍ ഇടതുമുന്നണി ആറംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് 14 ബുധനാഴ്ചയോടു കൂടി സമിതി ഇതിന്റെ കരടുരൂപം തയ്യാറാക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ യുഡിഎഫിലെ സീറ്റു വിഭജനം എല്‍ഡിഎഫിലേതു പോലെ എളുപ്പമാകാന്‍ തരമില്ല. ഘടകകക്ഷികളിലേക്കാളുപരി കോണ്‍ഗ്രസിനുള്ളിലെ തന്നെ പ്രശ്നങ്ങളാണ് മുന്നണിയെ വലക്കുന്നത്. കരുണാകരനും ആന്റണിയും തമ്മിലുള്ള പോര് എങ്ങുമെത്താതെ തുടരുകയാണ്. കെ. മുരളീധരനെ കെപിസിസി പ്രസിഡണ്ടാക്കുകയാണെങ്കില്‍ മാത്രമേ ഐ ഗ്രൂപ്പ് അടങ്ങുകയുള്ളൂ എന്നാണ് കരുതുന്നത്.
ഇതിനു പുറമെ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. മാണി യഥാര്‍ത്ഥത്തില്‍ ഇരട്ടി സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടി.എം. ജേക്കബ് വിഭാഗത്തിന്റെ കൂടി സീറ്റുകള്‍ തങ്ങള്‍ക്ക് കിട്ടണമെന്നാണ് മാണിയുടെ നിലപാട്. മലബാര്‍ മേഖലയിലെ തങ്ങളുടെ ശക്തി കൂടുതല്‍ ഫലപ്രദമായ വിലപേശാന്‍ ലീഗിനെ തുണച്ചേക്കും.