Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധ ഇടപാടുകളില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന്

ദില്ലി: രാജ്യത്തെ പ്രതിരോധ മന്ത്രാലയം നടത്തുന്ന ആയുധ ഇടപാടുകളില്‍ വന്‍ അഴിമതി നടക്കുന്നതായും അഴിമതി ഇടപാടുകളില്‍ ബ ി ജെ പി ദേശീയ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ മുതല്‍ സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാ ജെയ്റ്റ്ലി വരെയുള്‍പ്പെടുന്നതുമായി ദൃശ്യ തെളിവുകള്‍. തെഹല്‍കാ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് രാഷ്ട്രീയ നേതൃത്വത്തിന്റയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രതിരോധ സേനാ ഉന്നതോദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വന്‍ ആയുധ ഇടപാടുകള്‍ നടക്കുന്നതായുള്ള തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രതിരോധ മന്ത്രാലയം നടത്തുന്ന ആയുധ ഇടപാടുകളില്‍ വന്‍ അഴിമിതി നടക്കുന്നതായി തെളിയിക്കുന്ന ദൃശ്യറിപ്പോര്‍ട്ട് മാര്‍ച്ച് 13 ചൊവാഴ്ചയാണ് തെഹല്‍കാ ഡോട്ട് കോം പുറത്തിറക്കിയത്.

ബി ജെ പി അധ്യക്ഷന്‍ ബങ്കാരു ലക്ഷ്മണ്‍, സമതാ പാര്‍ട്ടി അധ്യക്ഷയും കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിശ്വസ്തയുമായ ജയാ ജെയ്റ്റ്ലി, പ്രതിരോധ രംഗത്തെ നിരവധി ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആയുധ ഇടപാടുകളില്‍ കോഴ വാങ്ങുന്നത് ചിത്രീകരിച്ചിട്ടുള്ള വീഡിയോ കാസറ്റാണ് ഡോട്ട് കോം പുറത്തിറക്കിയത്. ഇടപാടുകളുടെ പൂര്‍ണ്ണ തിരക്കഥ അവര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ആയുധ ഇടപാടിനെത്തിയ ഇടനിലക്കാരെന്ന വ്യാജേന സ്യൂട്ട്കേസുകളില്‍ വീഡിയോ ക്യാമറ ഒളിപ്പിച്ചു വച്ച് ഇവര്‍ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടുത്തെത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ബങ്കാരു ലക്ഷ്മണിന് ഒരു ലക്ഷം രൂപയും ജയാ ജെയ്റ്റിലിക്ക് രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ പലര്‍ക്കായി ഇവര്‍ 10 ലക്ഷം രൂപ കോഴ നല്‍കിയാണ് തങ്ങളുടെ വിശ്വസ്ഥത അഭിനയിച്ചത്.

ആയുധ ഇടപാടുകളില്‍ നടക്കുന്നത് വന്‍ അഴിമതികളാണെന്നും സൈനികോദ്യോഗസ്ഥര്‍, വന്‍ വ്യവസായികള്‍, ഇടനിലക്കാര്‍,പ്രതിരോധമന്ത്രാലയത്തിലെ വിശ്വസ്തര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ശക്തമായ ഒരു വലയം ഈ കച്ചവടങ്ങളിലെ അഴിമതികളില്‍ പങ്കാളികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തെഹല്‍കാ ഡോട്ട് കോമിന്റെ രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ എട്ടു മാസത്തോളം നടത്തിയ ഗൂഢ അന്വേഷണമാണ് ഇന്ത്യയുടെ പ്രതിരോധ രംഗം വിറ്റു കാശാക്കുന്നതിന്റെ അണിയറ നാടകങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നത്. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്നാണ് അന്വേഷണത്തിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.

വെസ്റ്റ് എന്‍ഡ് എന്ന പേരിലുള്ള ആയുധ വ്യാപാര സ്ഥാപനത്തിന്റെ ഇടനിലക്കാരായി വേഷം മാറിയാണ്് ഇവര്‍ ഉന്നത സൈനികോദ്യോഗസ്ഥരെയും അവര്‍ വഴി രാഷ്ട്രീയ നേതൃത്വത്തെയും സമീപിച്ചത്. സേനയ്ക്കു വേണ്ടി പ്രത്യേക തരം ക്യാമറ തങ്ങളില്‍ നിന്ന് വാങ്ങണമെന്ന ആവശ്യവുമായാണ് ഇവര്‍ ബന്ധപ്പെട്ടവരെ സമീപിച്ചത്. ബി ജെ പി പ്രസിഡന്റ് ബങ്കാരു ലക്ഷ്മണ്‍, സമതാപാര്‍ട്ടി പ്രസിഡന്റ് ജയാ ജെയ്റ്റ്ലി, ആര്‍ എസ് എസ് ട്രഷറര്‍ ആര്‍ കെ ഗുപ്ത, ഗുപ്തയുടെ മകന്‍ ദീപക് ഗുപ്ത, പ്രതിരോധ മന്ത്രാലയത്തിലെ രണ്ടാമനായ ഡപ്യൂട്ടി സെക്രട്ടറി എച്ച് സി പാന്ത്, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശശി മേനോന്‍, പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തികോപദേഷ്ടാവ് നരേന്ദ്ര സിംഹ് തുടങ്ങിയവര്‍ റിപ്പോര്‍ട്ടര്‍മാരുടെ വലയില്‍ കുരുങ്ങി.

ഇവരെ കൂടാതെ , ഉന്നതരായ നിരവധി സൈനികോദ്യോഗസ്ഥരും ആയുധ കച്ചവടങ്ങളിലെ ക്രമക്കേടുകളില്‍ പ്രധാന സ്ഥാനം വഹിക്കുന്നതായി വീഡിയോ കാസറ്റ് വ്യക്തമാക്കുന്നു.

മുന്‍ കരസേനാ മേധാവി ജന. ശങ്കര്‍ റോയി ചൗധരി, മുന്‍ വിദേശകാര്യ സെക്രട്ടറി ജെ എന്‍ ദീക്ഷിത് തുടങ്ങി പ്രമുഖരായ സദസ്സിനു മുന്നിലാണ് മാര്‍ച്ച് 13 ചൊവാഴ്ച ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് പ്രദര്‍ശിപ്പിച്ചത്.

പാര്‍ലമെന്റ് സ്തംഭിച്ചു

ആയുധ ഇടപാടുകളിലെ അഴിമതിയില്‍ ബി ജെ പി പ്രസിഡന്റ് ബങ്കാരു ലക്ഷ്മണും സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാജെയ്റ്റ്ലിയും പ്രതിരോ ധ മന്ത്രാലയവും ആര്‍ സ് എസ് ട്രഷറര്‍ ആര്‍ കെ ഗുപ്തയുമുള്‍പ്പെടെയുള്ളവരുടെ പേര് പുറത്തായതോടെ ഇക്കാര്യത്തെച്ചൊല്ലി മാര്‍ച്ച് 13 ചൊവാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.

നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പാര്‍ലമെന്റ് യോഗം പിരിച്ചുവിട്ടു. പ്രശ്നത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ഇരു സഭകളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പ്രിയരജ്ഞന്‍ ദാസ് മുന്‍ഷി പ്രശ്നം രണ്ടു പ്രാവശ്യം ഉന്നയിച്ചു. എന്നാല്‍ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിനിടെ സ്പീക്കറുടെ സീറ്റിലിരുന്ന പി എച്ച് പാണ്ഡ്യന്‍ സഭ പിരിച്ചു വിട്ടു. സഭയിലുണ്ടായിരുന്ന പാര്‍ലമെന്റി കാര്യ മന്ത്രി പ്രമോദ് മഹാജന്‍ ഒന്നും പറഞ്ഞില്ല.

രാജ്യ സഭയില്‍ മന്‍മോഹന്‍ സിംഹാണ് പ്രശ്നമുന്നയിച്ചത്. പാര്‍ലമെന്റി കാര്യ സഹമന്ത്രി ഒ രാജഗോപാല്‍ പ്രശ്നം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയില്‍പ്പൈടുത്തുമെന്ന് പറഞ്ഞുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് സഭാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന സുരേഷ് പച്ചൗരി സഭ പിരിച്ചു വിട്ടു.

സര്‍ക്കാര്‍ രാജി വയ്ക്കണം-കോണ്‍ഗ്രസ്, ഇടതു കക്ഷികള്‍

ആയുധ ഇടപാടുകളിലെ അഴിമതിയുമായി ബന്ധപ്പെടുത്തി ഉന്നത രാഷ്ട്രീയ നേതൃത്വത്തിനും കേന്ദ്രമന്ത്രി സഭയിലെ ചില അംഗങ്ങള്‍ക്കുമെതിരേ വന്ന ആരോപണങ്ങളുടെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസും ഇടതു കക്ഷികളും ആവശ്യപ്പെട്ടു.

ആയുധ ഇടപാടുകളില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയോപദേഷ്ടാവ് ബ്രിജേഷ് മിശ്രയ്ക്കും ബി ജെ പി പ്രസിഡന്റ് ബങ്കാരു ലക്ഷ്മണിനും പ്രതിരോധ മന്ത്രി ജോര്‍ജ്് ഫെര്‍ണാണ്ടസിനും സംഘ്പരിവാറിനും പങ്കുള്ളതായി വീഡിയോ കാസറ്റിലെ വിവരങ്ങള്‍ തെളിയിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് എസ് ജയ്പാല്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സുരക്ഷിതത്വത്തെ പന്താടുന്ന ആയുധ ഇടപാടുകളില്‍ കുറ്റക്കാരായ എല്ലാവരെയും ശിക്ഷിക്കണമെന്ന് സി പി എം, ആര്‍ എസ് പി സി പി ഐ തുടങ്ങിയ ഇടതു കക്ഷികള്‍ ആവശ്യപ്പെട്ടു. ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജി വയ്ക്കണമെന്നും ഇടതു കക്ഷികള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+