ഇപി ഓര്‍മ്മയായി
പാലക്കാട്: വാക്കിനും പ്രവര്‍ത്തിക്കുമിടയില്‍ വിടവില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഇ.പി. ഗോപാലനും ഓര്‍മ്മയായി. നൂറുകണക്കിന് സഹപ്രവര്‍ത്തകര്‍ ആ അന്ത്യനിമിഷത്തിന് സാക്ഷികളായി. നവമ്പര്‍ രണ്ട് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പട്ടാമ്പിയിലെ മണ്ണുങ്കോട്ടുള്ള തറവാട്ടുവളപ്പിലായിരുന്നു ഇ.പി. ഗോപാലന്റൈ മൃതദേഹം സംസ്കരിച്ചത്.
മൂത്തമകന്‍ സുരേന്ദ്രനാണ് ചിതയ്ക്ക് തീകൊളുത്തിയത്. വ്യാഴാഴ്ച വൈകീട്ട് മുതല്‍ പട്ടാമ്പിയിലെ ഇ.പി. ശതാഭിഷേക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ധനമന്ത്രി കെ. ശങ്കരനാരായണന്‍, വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, സിപിഐനേതാക്കളും മുന്‍മന്ത്രിമാരുമായിരുന്ന കെ.ഇ. ഇസ്മായില്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയം തുടങ്ങിയ ഇ.പി. അവസാനം വരെ ജീവിതത്തില്‍ ആദര്‍ശം കാത്തുസൂക്ഷിച്ചു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ പ്രസക്തിയും.
പിന്നീട് കമ്മ്യൂണിസ്റായ അദ്ദേഹം മലബാര്‍ മേഖലയില്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ചു. 1940 കമ്മ്യൂണിസ്റ് പാര്‍ട്ടി അംഗമായി. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.അച്യുതമേനോനോടും എം.എന്‍. ഗോവിന്ദന്‍നായരോടുമൊപ്പം സിപിഐ രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.
നിരവധി തവണ പട്ടാമ്പിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള അദ്ദേഹം പക്ഷെ 1970ല്‍ പട്ടാമ്പിയില്‍ ഇഎംഎസിനോട് പരാജയപ്പെട്ടു. രണ്ട് തവണ പട്ടാമ്പിയില്‍ നിന്നും ഒരു തവണ പെരിന്തല്‍മണ്ണയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഹസികമായ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു ഇ.പി. ഗോപാലന്റെ ശൈലി. അടുത്തകാലം വരെ പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.