ചലച്ചിത്ര അക്കാദമിയെ പൊലീസ് വകുപ്പ് വട്ടം ചുറ്റിയ്ക്കുന്നു
തിരുവനന്തപുരം : അവാര്‍ഡ് വിതരണത്തിന്റെ പേരില്‍ കേരള ചലച്ചിത്ര അക്കാദമിയെ പൊലീസ് വകുപ്പ് വീണ്ടും നാണം കെടുത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് സംഘടിപ്പിയ്ക്കാന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയം വിട്ടുകൊടുക്കണമെന്ന അക്കാദമിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം ഡിജിപി നിരസിച്ചു. മേയറുടെ അനുമതിയോടെ മെയ് 26 ന് പൂജപ്പുര സ്റേഡിയത്തില്‍ വച്ച് ചടങ്ങ് സംഘടിപ്പിയ്ക്കാന്‍ ഒടുവില്‍ തീരുമാനമായി.
പൊലീസ് വകുപ്പും ജില്ലാ ഭരണകൂടവും നിസഹകരിക്കുന്നു എന്നാരോപിച്ചാണ് കോഴിക്കോട് നടത്താനിരുന്ന അവാര്‍ഡ് വിതരണം തിരുവനന്തപുരത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. അക്കാദമിയുടെ ആരോപണം വന്‍വിവാദമാവുകയും ചെയ്തു. കോഴിക്കോട് കമ്മിഷണര്‍ അക്കാദമി ചെയര്‍മാന്‍ അടൂരിനും മറ്റും എതിരെ രൂക്ഷമായി പ്രതികരിയ്ക്കുകയും ചെയ്തു.
മെയ് 27ന് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ ചടങ്ങു സംഘടിപ്പിയ്ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായതാണ്. നേരത്തെ തന്നെ പൊലീസ് വകുപ്പിനോട് അനുവാദവും ചോദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഡിജിപി അക്കാദമിയുടെ ആവശ്യം നിരസിച്ചു. കൊച്ചിയില്‍ നിന്നും സ്റേജ് നിര്‍മ്മാണത്തിനുളള സാധനങ്ങള്‍ വരെ കൊണ്ടു വന്ന അക്കാദമി അധികൃതര്‍ക്ക് ഈ തീരുമാനം ഓര്‍ക്കാപ്പുറത്തെ അടിയായി.
സ്റേഡിയം 10 ദിവസത്തേയ്ക്ക് സൗജന്യമായി വേണമെന്ന അക്കാദമിയുടെ ആവശ്യം അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് വകുപ്പിന്റെ നിലപാട്. സ്റേഡിയത്തിന്റെ മിനുക്കുപണികള്‍ക്കായി ഇപ്പോള്‍ തന്നെ ഏറെ പണം ചെലവഴിച്ചെന്നും അവര്‍ പറയുന്നു. പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ക്ക് സ്റേഡിയം വാടകയ്ക്കു കൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. അടുത്തയിടെ ഒരു ചലച്ചിത്ര പരിപാടി നടത്താന്‍ അനുമതി നല്‍കിയതിന്റെ അനുഭവത്തില്‍ നിന്നാണ് ഇതു പറയുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
തുടര്‍ന്ന് സ്പോര്‍ട്ട്സ് വകുപ്പിന് കീഴിലുളള സെന്‍ട്രല്‍ സ്റേഡിയം കിട്ടാന്‍ അക്കാദമി ശ്രമിച്ചെങ്കിലും അവരും അനുമതി നല്‍കിയില്ല. ഒടുവിലാണ് മേയര്‍ അക്കാദമിയുടെ രക്ഷയ്ക്കെത്തിയത്.
വേദി മാറ്റം പരിപാടിയുടെ ശോഭ കെടുത്തുമെന്ന് അക്കാദമി വൃത്തങ്ങള്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ പരമാവധി 30,000 പേരെ ഉള്‍ക്കൊളളിയ്ക്കാനാവും. എന്നാല്‍ പൂജപ്പുരയില്‍ ഇത് 12,000 ല്‍ ഒതുങ്ങും. ടിക്കറ്റ് ഏര്‍പ്പെടുത്താനും നീക്കമുണ്ടായിരുന്നു. ആ വഴിയുളള വരുമാനവും അക്കാദമിയുടെ പ്രതീക്ഷയ്ക്കൊത്ത് വരില്ല.