കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി സ്വദേശികള്‍ക്കെതിരെ ആക്രമണം പെരുകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി തലസ്ഥാനത്തെത്തുന്ന മാലിക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു.

മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന അധോലോക സംഘത്തിന്റെ പ്രധാന ഇരകളാവുകയാണ് മാലിക്കാര്‍. ഇവരെ പലവിധത്തിലുളള ചൂഷണങ്ങള്‍ പെരുകുന്നെങ്കിലും പൊലീസ് നിസംഗത പാലിക്കുന്നെന്ന ആരോപണവും ശക്തിപ്പെടുന്നു.

കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ രണ്ടു മാലി ദമ്പതികള്‍ ആക്രമിക്കപ്പെട്ടിട്ടും നിയമപാലകര്‍ അനങ്ങുന്നില്ല. മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

മ്യൂസിയം പൊലീസ് സ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം സംഭവം ഇങ്ങനെയാണ്. മെയ് 23ന് ഉച്ച കഴിഞ്ഞ് ഒരു റെസ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മാലി ദമ്പതികളെ യുവാക്കള്‍ കളിയാക്കി. മാലി ഭാഷയില്‍ അസഭ്യം പറഞ്ഞ യുവാക്കളും മാലിക്കാരുമായി വാക്കേറ്റമായി. അതിനു ശേഷം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ഇവരെ യുവാക്കള്‍ ബൈക്കില്‍ പിന്തുടരുകയും പി. എം. ജി. യില്‍ വച്ച് ഓട്ടോ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ചെയ്തു. രണ്ടു സ്ത്രീകളെയും അവരുടെ ഭര്‍ത്താക്കന്മാരെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

സ്ത്രീകളില്‍ ഒരാള്‍ ഫ്ലയിംഗ് സ്ക്വാഡിനെ വിവരമറിയിച്ച് അവരെത്തിയപ്പോഴേയ്ക്കും സംഘം കടന്നുകളഞ്ഞു. അതിനു ശേഷം മാലിക്കാര്‍ മ്യൂസിയം പൊലീസ് സ്റേഷനില്‍ പരാതി നല്‍കി. അതിനു ശേഷം സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിംഗിനും ഇവര്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളെജ് സി. ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കമ്മിഷണര്‍ അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് അങ്ങനെയൊരു നിര്‍ദ്ദേശം കിട്ടിയിട്ടില്ലെന്നാണ് മെഡിക്കല്‍ കോളെജ് സി. ഐ. പറയുന്നത്. അപകടം നടന്നെന്നാണ് മ്യൂസിയം പൊലീസില്‍ മാലിക്കാര്‍ പരാതി നല്‍കിയതെന്ന് മ്യൂസിയം സി. ഐയും പറയുന്നു. ഏതായാലും ഈ പ്രശ്നത്തില്‍ ഇതു വരെ നടപടിയൊന്നും എടുത്തിട്ടില്ല.

മാലിക്കാര്‍ ആക്രമിക്കപ്പെടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണിത്. മാലി സ്വദേശികളെ കബളിപ്പിയ്ക്കാനും ആക്രമിച്ച് പണം തട്ടാനുമായി ഒരു വന്‍ സംഘം തന്നെ മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ചികിത്സാവശ്യങ്ങള്‍ക്കാണ് മിക്ക മാലിക്കാരും തലസ്ഥാനത്തെത്തുന്നത്. അവരെ വലവീശിപ്പിടിയ്ക്കാന്‍ പ്രമുഖരായ ഡോക്ടര്‍മാര്‍ തന്നെ ഗുണ്ടാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്‍ ഏജന്റുമാരായാണ് ഇവര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഡോക്ടര്‍ ഫീസിന്റെ ഒരുഭാഗം ഇത്തരം ഏജന്റുമാര്‍ക്ക് അവകാശപ്പെട്ടതാണ്.

ഡോക്ടര്‍മാര്‍ക്കു പുറമെ ഹോട്ടല്‍ ഉടമകള്‍, ലാബ് സെന്ററുകള്‍, ഡയഗ്നോസ്റിക് സെന്ററുകള്‍ എന്നിവരും ഇത്തരം ഏജന്റുകളെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ വടംവലിയില്‍ ഭാഷയും നാടുമറിയാതെ എത്തുന്ന മാലികള്‍ കുടുങ്ങും. പല ഏജന്റുമാരും മാലി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരാണ്.

മാലി സ്വദേശികളായ ചിലര്‍ ഉള്‍പ്പെട്ട ഡോളര്‍ റാക്കറ്റും മെഡിക്കല്‍ കോളെജ് പരിസരത്ത് ശക്തമാണ്. എന്നാല്‍ ഇവരും പലപ്പോഴും വഞ്ചിക്കപ്പെടാറുണ്ട്. നിയമവിരുദ്ധമായ ഇടപാടുകളായതിനാല്‍ ഡോളര്‍ കൈക്കലാക്കിയതിനു ശേഷം പൊലീസ് വരുന്നെന്ന് വിളിച്ചു പറഞ്ഞ് ഏജന്റുമാര്‍ കടന്നുകളയുന്നത് പതിവാണ്. ഫലം മാലി സ്വദേശികള്‍ക്ക് വന്‍തുക നഷ്ടം. ഡോളറിന് തത്തുല്യമായ ഇന്ത്യന്‍ കറന്‍സി നല്‍കി അവരെ പറ്റിയ്ക്കുന്ന ഇനവും പയറ്റാറുണ്ട്. 10 ഡോളറിനു പകരം 10 രൂപ.

മാലിക്കാരുടെ കൈയില്‍ നിന്നും ശേഖരിക്കുന്ന വിദേശ മദ്യം, സിഗരറ്റ്, മറ്റു വിദേശ വസ്തുക്കള്‍ എന്നിവ രഹസ്യമായി വില്‍ക്കുന്ന ഒരു സംഘവും ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ക്രിമിനലുകള്‍ക്ക് വളരാന്‍ ഇതും ഒരു കാരണമാണ്.

മാലിക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് പൊലീസിലെത്തുന്നത്. ഏജന്റുമാരുമായി ഉറ്റബന്ധം പുലര്‍ത്തുന്നവരാണ് ഇവിടുത്തെ ചില പൊലീസുകാര്‍. അതുകൊണ്ട് പരാതിയ്ക്കുമേല്‍ പലപ്പോഴും നടപടിയൊന്നുമുണ്ടാകാറില്ല.

ടൂറിസം പ്രചരിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ കൊണ്ടു പിടിച്ച ശ്രമം നടത്തുന്നതിനിടയില്‍ വിദേശ പൗരന്മാര്‍ നാടിന്റെ പലഭാഗങ്ങളിലായി ആക്രമിക്കപ്പെടുകയാണ്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടിയിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X