സിപിഎമ്മില്‍ യുവത്വം പിടിമുറുക്കുന്നു
ദില്ലി: സിപിഎമ്മിനെ വയസ്സന്‍ നേതൃത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ യുവാക്കളുടെ നീക്കം. ഇപ്പോഴത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യുവാക്കളുമായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് സിപിഎമ്മിന്റെ കടിഞ്ഞാണ്‍ കയ്യാളാനുള്ള ശ്രമം നടക്കുന്നത്.
ഇവരുടെ തന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോയിലെ രണ്ട് മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, പി. രാമചന്ദ്രന്‍ എന്നിവരെ ദില്ലിയില്‍ നിന്ന് മടക്കിയയച്ചു. ഇവര്‍ ഇരുവരും തമിഴ്നാട്ടിലേക്ക് മടങ്ങേണ്ടിവരും.
സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ പൊളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദനോട് എകെജി ഭവനില്‍ നിന്നും സിഐടിയു ഓഫീസിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്. ദില്ലിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണമുണ്ട്. തീരുമാനങ്ങള്‍ ഉടനെ നടപ്പാക്കുകയും ചെയ്തു.
തഴയപ്പെട്ട ഈ തലമുതിര്‍ന്ന മൂന്ന് നേതാക്കളും യുവാക്കളുമായി അഭിപ്രായഭിന്നതളുള്ളവരാണ്. ഇവരുടെ എതിര്‍പ്പുമൂലം യുവനേതൃത്വം കൈക്കൊള്ളുന്ന പല തീരുമാനങ്ങളും തടയപ്പെടുന്നതായും പരാതിയുണ്ട്. ഇതാദ്യമായാണ് രണ്ട് പിബി അംഗങ്ങളെ ദില്ലിയില്‍ നിന്ന് മടക്കിയയക്കുന്നത്.
ദില്ലിയിലെ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിലായിരുന്നു ഈ രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങളും താമസിച്ചിരുന്നത്. ഇവരെ ഫ്ലാറ്റില്‍ നിന്നും ഒഴിപ്പിച്ചു. രണ്ടു പേരുടെയും ടെലിഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കുകയും ചെയ്തു. പൊളിറ്റ് ബ്യൂറോയില്‍ ദില്ലി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എട്ടുപേരാണ് ഉണ്ടായിരുന്നത്. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, ബാലാനന്ദന്‍, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍ പിള്ള, രാമചന്ദ്രന്‍, ഉമാനാഥ്, എം.കെ. പാന്ഥേ എന്നിവര്‍. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ ദിവസവും യോഗം ചേരുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ ബാലാന്ദനെ സിഐടിയു ഓഫീസിലേക്ക് മാറ്റിയതു കൂടി പരിഗണിച്ചാല്‍, മൂന്നു തലമുതിര്‍ന്ന, അനുഭവ സമ്പത്തുള്ള മൂന്നു നേതാക്കള്‍ ദൈനംദിന പൊളിറ്റ് ബ്യൂറോയോഗത്തില്‍ ഉണ്ടാകില്ല.
എന്നാല്‍ ഇവരെ പറഞ്ഞയച്ചതല്ലെന്ന് പ്രതിപക്ഷനേതാവും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അനാരോഗ്യം കാരണമാണ് മടക്കിയയക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ തുടര്‍ന്നും സജീവമായി പാര്‍ട്ടികാര്യങ്ങളില്‍ ഇടപെടുമെന്നും വിഎസ് അറിയിച്ചു.