തലസ്ഥാന നഗര വികസനത്ത്ിന് നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ദീര്‍ഘകാല ആസൂത്രണം ആവശ്യമാണെന്ന് തിരുവനന്തപുരത്തിന്റെ വികസനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു.
നഗരത്തിന്റെ അടുത്തുള്ള പ്രദേശങ്ങളും നഗരവുമായി ഏകോപിപ്പിച്ച് അടിസ്ഥാന സൗകര്യം വികസനമുണ്ടാക്കണമെന്നത് ശില്പശാലയിലെ പ്രധാന നിര്‍ദേശമായിരുന്നു.
നഗരത്തിലും നഗരത്തിന്റെ അടുത്തുള്ള പ്രദേശങ്ങളിലും വികസനം കൊണ്ടുവരുന്നതിനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബ് പറഞ്ഞു.
നഗരവികസനത്തിന്റെ വീക്ഷണരേഖ വിവിധ തല ചര്‍ച്ചകള്‍ക്ക് ശേഷം ജൂണിന് മുമ്പായി തയ്യാറാവും. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് ബജറ്റില്‍ 250 കോടി വകയിരുത്തിയത് സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ്.
നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല എന്നീ നഗരസഭകളുടെയും പൊന്‍മുടി വിനോദസഞ്ചാരകേന്ദ്രത്തിന്റെയും വിഴിഞ്ഞം മുതല്‍ വര്‍ക്കല വരെയുള്ള കടലോര വിനോദസഞ്ചാര കേന്ദ്രത്തിന്റെയും വികസനം സംബന്ധിച്ചും ശില്പശാലയില്‍ ചര്‍ച്ചയുണ്ടായി.
തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം. ആയുര്‍വേദത്തിലും മറ്റ് ശാസ്ത്രശാഖകളിലും സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിലൂടെയും ഔഷധച്ചെടി കയറ്റുമതി മേഖലയും ജൈവസാങ്കേതിക പരിപാടികളും തുടങ്ങുകാണ് ഇതിന് വേണ്ടത്.
പൗരന്മാരുടെ ജീവിത നിലവാരമുയര്‍ത്തുന്ന പരിപാടികള്‍ തുടങ്ങണമെന്ന് ശില്പശാലയില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പദ്ധതി ഏര്‍പ്പെടുത്തണമെന്നതായിരുന്നു മറ്റൊരു ആവശ്യം.
നഗരത്തിലെ ഗതാഗത സംവിധാനം അടിമുടി അഴിച്ചുപണിയണമെന്നതായിരുന്നു ശില്പശാലയിലുയര്‍ന്ന മറ്റൊരു പ്രധാന നിര്‍ദേശം. ജലവിതരണം, ചവറുനീക്കല്‍ സംവിധാനങ്ങള്‍ ആധുനികവല്‍കരിക്കണമെന്നും വായുവിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളുമുണ്ടായി.