യുദ്ധം നീളുമെന്ന് സഖ്യസേന
ഇപ്പോഴും ബാഗ്ദാദ് പിടിയ്ക്കാനായി പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. ഇറാഖ് യു എസിന്റ ഒരു ഹെലികോപ്റ്റര്‍ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പതിവുപോലെ അത് ആദ്യം യു എസ് നിഷേധിച്ചു. തങ്ങളുടെ ഹെലികോപ്റ്ററുകള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യ പ്രതികരണം. മണിയ്ക്കൂറുകള്‍ കഴിഞ്ഞ് അത് അവര്‍ സമ്മതിച്ചു.
മാര്‍ച്ച് 27 വ്യാഴാഴ്ച രാത്രി മുഴുവനും ബാഗ്ദാദിലേയ്ക്ക് സഖ്യ സേന മിസ്സില്‍ ആക്രമണം നടത്തുകയായിരുന്നു. വ്യാഴാഴ്ച പകലും കനത്ത ആക്രമണമാണ് ബാഗ്ദാദിലേയ്ക്ക് നടന്നത്. സദ്ദാം ഹുസൈന്റെ റിപ്രബ്ലിയ്ക്കന്‍ പാലസ് വളപ്പിലേയ്ക്കും മിസൈല്‍ അയച്ചിട്ടുണ്ട്.
വടക്കന്‍ ഇറാഖില്‍ ഇറങ്ങിയ സൈനികര്‍ വടക്ക് നിന്ന് ബാഗ്ദാദിലേയ്ക്ക് ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
രണ്ട് വ്യത്യസ്ഥ സംഘങ്ങളായാണ് തെക്ക് നിന്ന് സഖ്യസേന ബാഗ്ദാദിലേയ്ക്ക് നീങ്ങുന്നത്. ആയുധങ്ങള്‍ ഒന്നും ഇല്ലെന്ന് കരുതിയ ഇറാഖ് സൈന്യത്തില്‍ നിന്ന് കനത്ത ആക്രമണം ഇവര്‍ നേരിടുന്നുണ്ട്. മുന്‍ നിരയിലുള്ള സൈനികര്‍ക്ക് നേരേ ആക്രമണം നടത്തുന്നതോടൊപ്പം പിന്‍ നിരയില്‍ ഭക്ഷണസാധനങ്ങളുമായി നീങ്ങുന്ന വാഹനങ്ങള്‍ക്ക് നേരേയും ഇറാഖ് സൈന്യം ആക്രമണം നടത്തുന്നുണ്ട്. ഇത് സഖ്യ സേനയെ തളര്‍ത്തിയിരിയ്ക്കുകയാണ്.
പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും സൈനികരെ ഇറാഖിലേയ്ക്ക് അയയ്ക്കാന്‍ തയ്യാറെടുക്കുകയാണ് യു എസ് . ഇപ്പോള്‍ ഇറാഖില്‍ 90,000 യു എസ് സൈനികരാണുള്ളത്. ഇതിന് പുറമേ1,20,000 സൈനികരെക്കൂടെ ഇറാഖിലേയ്ക്ക് അയയ്കുകയാണ് യു എസ്.
യു എസ് സൈനികര്‍ ബാഗ്ദാദിന് സമീപം എത്തിയതായി ഇറാഖ് പ്രതിരോധ മന്ത്രി സുര്‍ത്താന്‍ ഹഷേം അഹമ്മദ് വ്യക്തമാക്കി. ബാഗ്ദാദില്‍ ഇറാഖ് കാര്‍ ജീവനോടെ ഇരിയ്ക്കുന്നിടത്തോളം സഖ്യ സേനയ്ക്ക് ഈ നഗരം പിടിയ്ക്കാന്‍ കഴിയില്ല. ഹഷേം അഹമ്മദ് പറഞ്ഞു.