പ്രസാദ് വധം: ദമ്പതികളെ രക്ഷിയ്ക്കാന്‍ നീക്കം
പുനലൂര്‍: നഗരസഭാ പ്രതിപക്ഷ നേതാവ് പ്രസാദ് സെബാസ്റ്യന്റെ വധവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചെന്നൈയിലെ ദമ്പതികളെ രക്ഷിയ്ക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായി സൂചന. ചെന്നൈയില്‍ കയറ്റുമതി വ്യവസായിയായ സുരേഷിനെയും ഭാര്യ ഇന്ദിരയെയും രക്ഷിയ്ക്കാനാണ് ശ്രമം നടക്കുന്നത്.
പകരം ഇപ്പോള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഇന്ദിരയുടെ ഡ്രൈവര്‍ ആനന്ദിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും കരുതുന്നു. ഇന്ദിരയ്ക്കും ഭര്‍ത്താവ് സുരേഷിനും കൊലപാതകത്തില്‍ പങ്കില്ലെന്ന തരത്തിലാണ് ആനന്ദ് മൊഴി നല്കിയിരിക്കുന്നത്.
ആനന്ദ് നേരിട്ട് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. ആനന്ദിന് ചെന്നൈയില്‍ ഒരു ഗുണ്ടാസംഘം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ എന്തിനാണ് പ്രസാദിനെ കൊല ചെയ്തതെന്ന കാര്യം ഇപ്പോഴും പൊലീസ് വെളിപ്പെടുത്തുന്നില്ല. ഇതിന് പിന്നില്‍ ഇന്ദിരയുടെയും സുരേഷിന്റെയും സ്വാധീനമാണെന്നും പറയുന്നു.
ചെന്നൈയില്‍ ബിസിനസ്സുകാരനായ സുരേഷ് മിക്കപ്പോഴും വീട്ടില്‍ ഉണ്ടാകാറില്ല. ഈ സമയത്ത് ആനന്ദും ഇന്ദിരയും വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇന്ദിരയുടെ ബന്ധുവായ പ്രസാദ് ഇതിനെ എതിര്‍ത്തിരുന്നു. ഇതിലുള്ള പക മൂലമാണ് ആനന്ദ് പ്രസാദിനെ കൊലപ്പെടുത്തിയതെന്നും സംസാരമുണ്ട്. പൊലീസ് അന്വേഷണം വേണ്ട രീതിയില്‍ പുരോഗമിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഇതിനിടെ തിരുവള്ളൂര്‍-തിരുപ്പതി റോഡില്‍ നിന്നും പൊലീസ് പ്രസാദിന്റെ പാന്റും ഷര്‍ട്ടും സോക്സും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ടാറ്റാസുമോയില്‍ പ്രസാദിനെ കയറ്റിക്കൊണ്ട് പോകുമ്പോള്‍ പ്രതികള്‍ തന്നെ ഇതെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതാകാമെന്ന് പറയുന്നു.
പുനലൂരിലെ മണിച്ചെയിന്‍ ഗ്രൂപ്പും പ്രസാദിന്റെ വധത്തിന് പിന്നിലുണ്ടെന്ന് പറയുന്നു. പുനലൂരിലെ മണിച്ചെയിന്‍ ഗ്രൂപ്പിനെ പ്രസാദ് എതിര്‍ത്തിരുന്നു. ഈ മണിച്ചെയിന്‍ ഗ്രൂപ്പിന്റെ അറിവോടെയാണ് ഇന്ദിര പ്രസാദിനെ ചെന്നൈയിലേക്ക് വരുത്തിയതെന്നും പറയുന്നു.