കരുണാകരന്‍ അയയുന്നു
കൊച്ചി: എറണാകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണിനെതിരെ നീക്കങ്ങള്‍ നടത്തുന്ന കെ. കരുണാകരനെ മയപ്പെടുത്താനുള്ള എഐസിസി നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങി. തന്റെ കടുത്ത നിലപാടുകളില്‍ നിന്ന് കരുണാകരന്‍ പിന്നോക്കം പോയേക്കുമെന്നാണ് സൂചന.
കരുണാകരനുമായി കൂട്ടുചേര്‍ന്ന് ആന്റണി സര്‍ക്കാരിനെ അട്ടിമറിയ്ക്കരുതെന്ന് സിപിഎം കേന്ദ്രനേതൃത്വം സിപിഎം സംസ്ഥാനനേതൃത്വത്തിന് നല്കിയ അന്ത്യശാസനവും കരുണാകരന്റെ നിലപാട് മയപ്പെടുത്താന്‍ കളമൊരുക്കിയിട്ടുണ്ടെന്നറിയുന്നു. സോണിയാഗാന്ധിയും സിപിഎം അഖിലേന്ത്യാസെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിതും ചേര്‍ന്നുള്ള കൂടിയാലോചനയെത്തുടര്‍ന്നാണ് സിപിഎം കേന്ദ്രനേതൃത്വം ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നറിയുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കരുണാകരനുമായി കൂട്ടുചേരാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്തദിവസം കേന്ദ്രനേതൃത്വത്തില്‍നിന്നും വന്ന ഇത്തരമൊരു താക്കീത് കേരളത്തിലെ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
എം.ഒ. ജോണിനെ തുണയ്ക്കണമെങ്കില്‍ ഇപ്പോള്‍ മൂന്ന് ആവശ്യങ്ങള്‍ കരുണാകരന്‍ മുന്നോട്ട്വയ്ക്കുകയാണത്രെ. ഇതിനായി ആന്റണി വിഭാഗക്കാരിലേക്ക് ചില ദൂതരെ കരുണാകരന്‍ വിഭാഗം അയച്ചതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കരുണാകരന് സ്ഥിരാംഗത്വം നല്‍കാമെന്നതാണ് കരുണാകരന്റെ ഒരു ആവശ്യം.
പ്രവര്‍ത്തക സമിതിയില്‍ കരുണാകരന്‍ ഇപ്പോള്‍ സ്ഥിരം ക്ഷണിതാവ് മാത്രമാണ്. അതേ സമയം എ. കെ. ആന്റണി പ്രവര്‍ത്തക സമിതിയിലെ അംഗമാണ്. പ്രവര്‍ത്തക സമിതിയില്‍ തന്നെ അംഗമാക്കാത്തതില്‍ പരിഭവമുള്ള കരുണാകരന്‍ പലപ്പോഴും താന്‍ കേന്ദ്രനേതൃത്വത്തിന്റെ ഭാഗമല്ലല്ലോ എന്ന് സൂചിപ്പിക്കാറുണ്ട്.
ഐ ഗ്രൂപ്പിന്റെ ഒരു അംഗത്തെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. മുരളീധരനെ മാറ്റരുതെന്നുമുള്ളതാണ് കരുണാകരന്‍ മുന്നോട്ട്വയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍. ഇത് മൂന്നും അംഗീകരിച്ചാല്‍ എം.ഒ. ജോണിന് അനുകൂലമായി നിലകൊള്ളാമെന്നാണ് കരുണാകരന്റെ ഒടുവിലത്തെ നിലപാടെന്നറിയുന്നു.