കൃഷ്ണപിളളയ്ക്ക് സ്മാരകം ഉയരുന്നു
ആലപ്പുഴ: കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചുവീണ കുടില്‍ സിപിഎം ഏറ്റുവാങ്ങി. കുടില്‍ മാത്രമല്ല, കൃഷ്ണപിള്ളഉപയോഗിച്ച പേന, കണ്ണട, കട്ടില്‍, പത്തായം എന്നിവയും സിപിഎം ഏറ്റെടുത്തു.
ഇതോടെ മുഹമ്മയിലെ കണ്ണാര്‍ക്കാടുള്ള ചെല്ലികണ്ടത്തില്‍ കുടുംബാംഗങ്ങളുടെ 55 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായി. 1948 ആഗസ്ത് 19നാണ് കൃഷ്ണപിള്ള ഈ കുടിലില്‍ ഒളിവില്‍ താമസിയ്ക്കുമ്പോഴാണ് പാമ്പുകടിയേറ്റ് മരിയ്ക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനം സ്ഥാപിച്ച നാല് നേതാക്കളില്‍ ഒരാളാണ് പി. കൃഷ്ണപിള്ള.
കുടിലിന്റെ ഇപ്പോഴത്തെ അവകാശിയായ വസുമതിയമ്മയില്‍ നിന്നാണ് ഈ കുടിലുള്‍പ്പെടെ 25 സെന്റ് സ്ഥലത്തിന്റെ രേഖകള്‍ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഏറ്റുവാങ്ങിയത്. ഈ കുടില്‍ സ്മാരകമായി സംരക്ഷിയ്ക്കാനാണ് പാര്‍ട്ടി തീരുമാനം. അന്ന് കൃഷ്ണപിള്ള ഉപയോഗിച്ച കട്ടില്‍, പത്തായം എന്നിവ ഇപ്പോഴും അവിടെയുണ്ട്. അതും സ്മാരകമായി സംരക്ഷിയ്ക്കും.
കുടിലിനും ഭൂമിയ്ക്കും പകരമായി വസുമതിയമ്മയ്ക്ക് പാര്‍ട്ടി വീട് നിര്‍മ്മിച്ചുകൊടുക്കും. ഈ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ വസുമതിയമ്മയും കുടുംബവും കുടിലില്‍ തന്നെ താമസിയ്ക്കും. വസുമതിയമ്മയുടെ അവിവാഹിതരായ പെണ്‍മക്കളുടെ വിവാഹം നടത്താനും പാര്‍ട്ടി സാമ്പത്തികസഹായം നല്കും.
ഈ കുടില്‍ പൊളിച്ച് മറ്റൊരു വീട് നിര്‍മ്മിയ്ക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും വസുമതിയമ്മ അതിന് തയ്യാറായില്ല. കൃഷ്ണപിള്ള ഉപയോഗിച്ച കട്ടിലും പത്തായവും എല്ലാം അവര്‍ അപ്പടി സൂക്ഷിച്ചു.
കൃഷ്ണപിള്ള ഒളിവില്‍ താമസിയ്ക്കുമ്പോള്‍ വസുമതിയമ്മയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ കുഞ്ചുപിള്ളയായിരുന്നു ഈ കുടിലിന്റെ ഉടമസ്ഥന്‍.
ആലപ്പുഴയില്‍ പാര്‍ട്ടിയുടെ തകര്‍ന്ന പ്രതിച്ഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ കുടില്‍ തിരക്കിട്ട് ഏറ്റെടുക്കാന്‍ കാരണമെന്നറിയുന്നു. ഈയിടെ പാര്‍ട്ടിയില്‍ നിന്ന് ഒട്ടേറെ പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. ചെറിയാന്റെ നേതൃത്വത്തിലുള്ള വിമതര്‍ക്കും ആലപ്പുഴയില്‍ സ്വാധീനം കൂടിവരികയാണ്. ഇതിനെയെല്ലാം ചെറുക്കാന്‍ പാര്‍ട്ടി ജില്ലയില്‍ പഠനകേന്ദ്രങ്ങളും ലൈബ്രറികളും സ്ഥാപിയ്ക്കുകയാണ്. കൃഷ്ണപിള്ള മരിച്ച കുടിലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ട്ടി ലൈബ്രറിയും പഠനകേന്ദ്രവും സ്ഥാപിയ്ക്കും.