ശ്രീഹരിക്കോട്ടയില്‍ വന്‍സ്ഫോടനം: എട്ടുപേര്‍ മരിച്ചു
ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലുണ്ടായ അതിശക്തമായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തെക്കുറിച്ച് ഐ.എസ്.ആര്‍.ഒ. ഉന്നതതല അന്വേഷണം നടത്തുന്നുണ്ട്. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ പെട്ട ബഹിരാകാശ കേന്ദ്രത്തിലെ പ്രധാന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. ഫിബ്രവരി 23 തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശേഷമായിരുന്നു സംഭവം. അതീവസുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.
പല മൃതദേഹങ്ങളും പൂര്‍ണമായി കത്തികരിഞ്ഞ നിലയിലാണ്. മരിച്ചവരില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേര്‍ സാങ്കേതികവിഭാഗം ജീവനക്കാരും രണ്ടുപേര്‍ കരാര്‍ തൊഴിലാളികളുമാണ്.
ഒരു മോട്ടോറില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടമെന്ന് അധികൃതര്‍ അറിയിച്ചു. അപകടമുണ്ടായ ഉടനത്തെന്നെ അിശമനസേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. സോളിഡ് പ്രൊപലന്റ് മോട്ടോര്‍ പരീക്ഷണവിധേയമാക്കുന്ന ഭാഗത്തുനിന്നാണ് അിബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തെത്തി. സ്ഫോടനത്തില്‍ കെട്ടിടം ഏതാണ്ട് മുഴുവനായി തകര്‍ന്നിട്ടുണ്ട്. പ്രാഥമികപരീക്ഷണഘട്ടത്തിലുണ്ടായ സ്ഫോടനം ഐ.എസ്.ആര്‍.ഒയുടെ ഭാവിപദ്ധതികളെ ബാധിക്കില്ലെന്ന് സെക്രട്ടറി എസ്.കെ. ദാസ് അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റ മൂന്നുപേരെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എഞ്ചിനീയര്‍മാരായ കൃഷ്ണപ്രസാദ് (47), നാരായണന്‍ (49), താല്ക്കാലിക ജീവനക്കാരനായ സച്ചിന്‍ (27) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ആസ്പത്രിയിലെത്തിച്ചത്. രണ്ട് എഞ്ചിനിയര്‍മാരുടെയും നില അതീവ ഗുരുതരമാണെന്ന് അപ്പോളോ ആസ്പത്രി വക്താവ് ഡോ. ഭാസ്കര്‍ പറഞ്ഞു.