700 കോടിയുടെ ഹവാല: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെക്ക് 700 കോടി രൂപയുടെ ഹവാല പണമെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 700 കോടി രൂപയുടെ കുഴല്‍പ്പണം കേരളത്തിലെത്തിയതായി ഇതുവരെ സംസ്ഥാന പൊലീസിന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേരളത്തിലെന്ന് പറയപ്പെടുന്ന ഹവാല പണം എന്താവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. അന്വേഷണത്തില്‍ കുറ്റം നടന്നിട്ടുണ്ടെന്ന് കണ്ടാല്‍ കേസെടുക്കും.
കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ തീവ്രവാദി സംഘടനകള്‍ക്ക് കേരളത്തില്‍ ബന്ധങ്ങളുള്ളതായി വ്യക്തമായിട്ടുണ്ട്. ഇക്കാര്യം നിരീക്ഷിച്ചുവരികയാണ്.
തീവ്രവാദം, മയക്കുമരുന്ന് കള്ളക്കടത്ത്, ഹവാല ഇടപാട് എന്നിവയായിരിക്കും അടുത്ത മാസം ദില്ലിയില്‍ നടക്കുന്ന ഡിജിപിമാരുടെ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാവുകയെന്ന് ഡിജിപി പറഞ്ഞു.
അഞ്ച് ബാങ്കുകളിലൂടെ കേരളത്തിലേക്ക് 700 കോടിയുടെ ഹവാല പണം എത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതായി ആഭ്യന്തരമന്ത്രാലയം എ. വിജയരാഘവന്‍ എംപിയെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന കാര്യം അറിയിച്ചത്. ലോഡ് കൃഷ്ണാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ശാഖകളിലൂടെയാണ് മുംബൈയില്‍ നിന്നും കേരളത്തില്‍ പണമെത്തിയത്. 38 പേര്‍ ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അനശ്വര ബുല്യന്‍ എന്ന സ്ഥാപനത്തിന്റെ ഉടമ വി. അബ്ദുല്‍ കരീം, സി. സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഫെറ നിയമലംഘനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വിജയരാഘവന്‍ എംപിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.