അബ്ദുള്‍ വഹാബ് എം.പിക്കെതിരെ കോടതി ഉത്തരവ്
കൊച്ചി: വ്യാജരേഖയിലൂടെ നിയമലംഘനം നടത്തി വിദേശ കാര്‍ ഇറക്കുമതിചെയ്തകേസില്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി.യെയും ബന്ധുവിനെയും തുടര്‍വിചാരണചെയ്യാന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.കെ. മണി ഉത്തരവിട്ടു.
കസ്റംസ് കേസിലെ പ്രതിസ്ഥാനത്തു നിന്ന് തങ്ങളെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് അബ്ദുള്‍ വഹാബും ബന്ധുവായ കോട്ടങ്കോടര്‍ ഫസല്‍ റഹ്മാനും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തങ്ങള്‍ നിരപരാധികളാണെന്ന പ്രതികളുടെ വാദം കോടതി നിരസിച്ചു.
ഇരുവരെയും പ്രതികളാക്കിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് കസ്റംസ് അഭിഭാഷകന്‍ ജോര്‍ജ് വളവി വാദിച്ചു.
1998 ജനവരി 14-നാണ് ഒന്നാം പ്രതിയായ ഫസല്‍ റഹ്മാന്‍ 45 ലക്ഷം രൂപയുള്ള വിദേശനിര്‍മിത മെഴ്സിഡസ് ബന്‍സ് കാര്‍ തിരുവനന്തപുരത്ത് കൊണ്ടുവന്നത്. ഫസിലിനെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ വഹാബിനുവേണ്ടിയാണ് കാറെന്ന കാര്യം കസ്റംസിന് അറിയാന്‍ കഴിഞ്ഞത്. കസ്റംസ് ഉദ്യോഗസ്ഥനോട് ഒന്നാം പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിനുള്ള പിഴ താന്‍ നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ടെന്നും കസ്റംസ് വക്കീല്‍ കോടതിയെ അറിയിച്ചിരുന്നു. ഇറക്കുമതിയില്‍ അബ്ദുള്‍ വഹാബിന്പങ്കുണ്ടെന്നു തെളിഞ്ഞതിനാലാണ്് അദ്ദേഹത്തെക്കൂടി പ്രതിയാക്കിയത്. ഇറക്കുമതി ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് കാര്‍ കൊണ്ടുവന്നതിന് ഫസല്‍ റഹ്മാനെ ഒന്നാം പ്രതിയാക്കിയും അബ്ദുള്‍ വഹാബ് എം.പി.യെ രണ്ടാം പ്രതിയാക്കിയും കസ്റംസ് കേസെടുത്തു. മറ്റുരേഖകളും കോടതി പരിശോധിച്ചു.
സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കെയാണ് തങ്ങളെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ പ്രതികള്‍ ഹര്‍ജി നല്‍കിയത്. രണ്ടാം പ്രതിയായ അബ്ദുള്‍ വഹാബിന് കാര്‍ ഇറക്കുമതിയില്‍ പങ്കില്ലെന്നുപറയാന്‍ കഴിയില്ലെന്നും ഇറക്കുമതി കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്നും ഹര്‍ജികള്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഇറക്കുമതിക്കായി വ്യാജരേഖകളാണ് പ്രതികള്‍ ഉപയോഗിച്ചിട്ടുള്ളതെന്നും മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി. ദുബായില്‍ നടന്ന ഇടപാടു പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു.
ഹര്‍ജി നിരസിച്ചതിന്റെ അടിസ്ഥാനത്തില്‍ വിസ്താരം തുടരുകയും തുടര്‍ നടപടി കോടതി സ്വീകരിക്കുകയും ചെയ്യും. വിവിധ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഈ കേസില്‍ അഞ്ചുവര്‍ഷംവരെ കഠിന തടവ് ലഭിക്കാം.