ബെന്‍സനും ബെന്‍സിയും മുഖ്യമന്ത്രിയെ കാണുന്നു
തിരുവനന്തപുരം: എച്ച്ഐവി ബാധിതരായ ബെന്‍സനും ബെന്‍സിയും സഹായാഭ്യര്‍ത്ഥനയുമായി ജൂണ്‍ 20 തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നു. മുഖ്യമന്ത്രിയില്‍ നിന്നും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികള്‍.
മാതാപിതാക്കളില്‍ നിന്നും എയ്ഡ്സ് ബാധിച്ച ഇവരുടെ പിതാവ് 1999ലാണ് മരിച്ചത്. ഒരു വര്‍ഷത്തിനു ശേഷം അമ്മയും മരിച്ചു. ഇതെത്തുടര്‍ന്ന് പേരക്കുട്ടികളുടെ സംരക്ഷണം ഇവരുടെ മുത്തച്ഛന്‍ ഏറ്റെടുക്കുകയായിരുന്നു. ആര്‍മിയില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ മരണശേഷം മുത്തശ്ശിയായ സാലിക്കുട്ടിയുടെ സംരക്ഷണയിലാണ് കുട്ടികള്‍. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം 2700 രൂപയുടെ സ്ഥാനത്ത് 1400 രൂപ മാത്രമാണ് വിധവാപെന്‍ഷനായി സാലിക്കുട്ടിക്കു ലഭിക്കുന്നത്. ഇതുകൊണ്ട് ചെലവുകള്‍ നടത്താന്‍ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. സ്ഥാപനങ്ങളുടെയും സഹായമനസ്ഥിതിയുള്ളവരുടെയും പിന്തുണ കൊണ്ടാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. കുട്ടികളുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ലാറ്റക്സാണ്.
സാലമ്മയുടെ മകന്‍ സഹോദരിയുടെ കുട്ടികളെ സംരക്ഷിക്കാന്‍ സഹായം നല്‍കിയിരുന്നെങ്കിലും ആറു മാസമായ കുഞ്ഞിന് വൃക്ക തകരാറിലായതോടെ ഡയാലിസിസും അനുബന്ധ ചികിത്സകളും നല്‍കേണ്ടി വന്നതോടെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. ആസ്തമ രോഗിയും കാഴ്ചക്കു തകരാറുമുള്ള സാലിയമ്മക്കും കുട്ടികള്‍ക്ക് ശരിയായ സംരക്ഷണം നല്‍കാനാവുന്നില്ല. ഇത്തരമൊരു അവസ്ഥയിലാണ് സഹായമഭ്യര്‍ത്ഥിച്ച് കുട്ടികള്‍ മുഖ്യമന്ത്രിയെ കാണുന്നത്.
ഈ വര്‍ഷം പുതുതായി ആദിച്ചനല്ലൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠനമാരംഭിച്ച ബെന്‍സണേയും ബെന്‍സിയേയും മറ്റു കുട്ടികളുടെ രക്ഷിതാക്കളുടെ എതിര്‍പ്പു മൂലം ക്ലാസ് മുറിയില്‍ പ്രത്യേകബഞ്ചില്‍ ഇരുത്തിയാണ് പഠിപ്പിക്കുന്നത്. മുന്‍പു പഠിച്ചിരുന്ന സ്കൂളില്‍ ഇവരെ പ്രത്യേകം ക്ലാസ്മുറിയില്‍ ഇരുത്തിയാണ് പഠിപ്പിച്ചിരുന്നത്.