കേരളത്തില്‍ കാലവര്‍ഷക്കെടുതി രൂക്ഷം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നു. പേമാരിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മൂന്നു പേര്‍ കൂടി മരിച്ചു.
സംസ്ഥാനത്തെ പല നദികളും ഡാമുകളും കരകവിഞ്ഞൊഴുകുന്നത് പ്രളയം കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. അഞ്ഞൂറോളം വീടുകള്‍ പ്രളയക്കെടുതിയില്‍ തകര്‍ന്നു. ആയിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ ആല ഗോതുരുതുത്ത് കോടിയാട്ട് അപ്പു (73), പത്തനംതിട്ട പൂഴിക്കാട് വെണ്‍മണി വടക്കേതില്‍ സാമുവല്‍ (58), കോട്ടയം പുന്നത്തുറ മുല്ലപ്പള്ളില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (65) എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയില്‍ ഒഴുക്കില്‍പെട്ട് മണിമല ഉള്ളായം വളപ്പില്‍ നാരായണന്റെ മകന്‍ അജയനെ (28) കാണാതായി.
ഇടുക്കിയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴ എട്ട് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടിയത് ജനജീവിതം ബുദ്ധിമുട്ടിലാക്കി. മൂന്നാറിലും പരിസര പ്രദേശത്തും റിക്കോര്‍ഡ് മഴയാണ് ഒരാഴ്ചയ്ക്കുള്ളില്‍ പെയ്തത്.
എല്ലാ ജില്ലാ കളക്ടര്‍മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി കെ.എം മാണി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുവാനും ക്യാമ്പുകളില്‍ സൗജന്യ ഭക്ഷണവും വൈദ്യ സഹായവും എത്തിക്കുവാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കോഴിക്കാേേട് പ്രളയത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയും അവധിയാണ്. മധ്യകേരളത്തില്‍ പല ഭാഗത്തും കനത്ത മഴ ഗതാഗതത്തെ ബാധിച്ചു.