'നാദിയ കൊല്ലപ്പെട്ട രാത്രി' ശശിധരന്റെ ഉറക്കം കെടുത്തുന്നു
തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ എന്‍ ശശിധരന് സ്വന്തം മൊബൈല്‍ ഫോണ്‍ ശബ്ദിയ്‌ക്കുന്നത് കേള്‍ക്കുന്നതേ ഇപ്പോള്‍ അസ്വസ്ഥതയാണ്.
ബെല്ലടിയ്‌ക്കുമ്പോള്‍ ഫോണ്‍ എടുത്താല്‍ കേള്‍ക്കുന്നത് കുറേ ചോദ്യങ്ങളും ഭീഷണികളും മറ്റുമാണ്. അതും കാവ്യാമാധാവനെ കൊലപ്പെടുത്തിയതെന്തിനാണ് എങ്ങനെയാണ് അവരെ കൊന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍.
ബിഎസ്‌എന്‍എലിന്റെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ഇരുന്ന് ജോലിചെയ്യുന്ന ശശിധരന് എങ്ങനെ കാവ്യാമാധവനെ അറിയാന്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ശശിധരന്‍ കുഴങ്ങുന്നു.
കാര്യമെന്തെന്നല്ലേ. അടുത്തിടെ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ അറിയാതെ ഉപയോഗിച്ചത് ശശിധരന്റെ മൊബൈല്‍ നമ്പറാണ്. കഥയുടെ കേന്ദ്ര ബിന്ദുവായ കാവ്യയുടെ കഥാപാത്രമായ നാദിയ കൊല്ലപ്പെടുന്നതിന് മുമ്പ് അവസാനമായി വിളിയ്‌ക്കുന്നത് ഈ നമ്പറിലേയ്‌ക്കാണ്. ഇതിനെച്ചുറ്റിപ്പറ്റിയാണ് പിന്നീട് കഥ പുരോഗമിക്കുന്നത്.
സിനിമ കണ്ട ചില ആരാധകര്‍ ഈ നമ്പര്‍ ഓര്‍ത്തുവെച്ച് ഇതിലേയ്‌ക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. കാവ്യാമാധവന്‍റെ കഥാപാത്രം കൊല്ലപ്പെട്ടതിനെക്കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടത്. ശല്യം സഹിച്ചു മടുത്ത ശശിധരന്‍ ചിത്രത്തിന്റെ സംവിധായകനായ കെ. മധുവിനെതിരെ നിയമനടപടി സ്വീകരിയ്‌ക്കാന്‍ ഒരുങ്ങുകയാണ്.
ഇതിനകം തന്നെ മധുവിന് ശശിധരന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കയ്യിലുള്ളത് ഔദ്യോഗിക നമ്പറായതുകൊണ്ടുതന്നെ ഒരു കോളും എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും നോട്ടീസില്‍ ശശിധരന്‍ വ്യക്തമാക്കിയിട്ടിണ്ട്.
സിനിമയ്‌ക്കു വേണ്ടി നമ്പര്‍ ഉപയോഗിക്കുന്നതിന് മുമ്പേതന്നെ അത്തരം ഒരു നമ്പര്‍ നിലവിലില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തിയിരുന്നുവെന്നാണ് സംവിധായകനായ മധു പറയുന്നത്.
മാത്രമല്ല ഈ നമ്പറില്‍ തങ്ങള്‍ വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ലെന്നാണ് അറിയിപ്പ് കിട്ടിയതെന്നും തുടര്‍ന്നാണ് ഈ നമ്പര്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും മധു പറയുന്നു.
ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ട് അമ്പത് ദിവസത്തിനടുത്തായെങ്കിലും ശശിധരന് വരുന്ന ഫോണ്‍ വിളികള്‍ക്ക് ഒരു കുറവുമില്ല.












Click it and Unblock the Notifications