നിയമത്തിന്റെ പിന്‍ബലത്തില്‍ സ്‌ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുന്നു
ഭുവനേശ്വര്‍: ആകെ തകര്‍ന്ന അവസ്ഥയാണ് ശ്രീകാന്ത് സാഹുവെന്ന സോഫ്‌റ്റ് വേര്‍ എന്‍ജിനീയറുടേത്. ഒരു തെറ്റും ചെയ്യാത്ത ശ്രീകാന്തും പ്രായമായ മാതാപിതാക്കളും ഒരു മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.
സ്‌ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിയ്‌ക്കുന്നുവെന്ന് ആരോപിച്ച് ശ്രീകാന്തിന്റെ ഭാര്യ നല്‍കിയ പരാതിയാണ് എല്ലാത്തിനും കാരണമായത്. പരാതി ലഭിച്ച ഉടനെ ശ്രീകാന്തിന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെ തന്നെ പൊലീസ് ഇയാള്‍ക്കും കുടുംബത്തിനും എതിരെ നടപടിയെടുക്കുകയായിരുന്നു.
സ്‌ത്രീധന പീഡന നിരോധന നിയമത്തിന്റെ പിന്‍പറ്റിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഭര്‍ത്താവിനെയും മാതാപിതാക്കളെയും കുടുക്കിലാക്കിയത്. നിയമനടപടികളെത്തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടു. വീട്ടില്‍ സമാധാനം കിട്ടാതായി, ആളുകള്‍ക്കും കോടതിയ്‌ക്കും മുന്നില്‍ ഭാര്യയെ പീഡിപ്പിക്കുന്നവനായി.
എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ശ്രീകാന്തിനും കുടുംബത്തിനും എതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അപ്പോഴേയ്‌ക്കും ഈ യുവാവിന് എല്ലാ നഷ്ടപ്പെടുകയും ചെയ്‌തിരുന്നു.
ഇത് ശ്രീകാന്തിന്റെ മാത്രം കഥയല്ല. ഇങ്ങനെ എത്രയോ പേര്‍. സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയ നിയമത്തിന്റെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ.
ഒറീസയില്‍ ഇത്തരം പീഡനങ്ങളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കന്നതെന്ന കാര്യം തന്നെ ഇതിന്റെ ഗൗരവത്തെ കൂടുതല്‍ വ്യക്തമാക്കുന്നു.
സ്‌ത്രീധന നിരോധന നിയമമാണ് പുരുഷന്മാര്‍ക്കെതിരെ സ്‌ത്രീകള്‍ പ്രധാനമായും ആയുധമാക്കുന്നത്. ഈ നിയമമനുസരിച്ച് കുറ്റാരോപിതനായ പുരുഷനെ ഒരന്വേഷണവും കൂടാതെ അറസ്റ്റുചെയ്യാന്‍ കഴിയും.
ഇത്തരത്തില്‍ പുരുഷന്മാരെ പീഡിപ്പിക്കാനായി സ്‌ത്രീകള്‍ നടത്തുന്ന ശ്രമങ്ങള്‍ ക്രൂരവും അധാര്‍മ്മികവുമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ നമിത പാണ്‌ഢ്യ പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുപോവുക. സമൂഹത്തിനിടയില്‍ ഭര്‍ത്താക്കന്മാരെ അപഹാസ്യരാക്കുക തുടങ്ങി സ്‌ത്രീകളുടെ ക്രൂരതകള്‍ തുടരുകയാണ്- നമിത ചൂണ്ടിക്കാട്ടുന്നു.
പീഡനത്തിനിരയാകുന്ന അനേകം ഭര്‍ത്താക്കന്മാരുടെ പരാതികള്‍ കമ്മിഷന് കിട്ടിയിട്ടുണ്ട്. 2002 മുതലാണ് ഇവയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്.2002 മുതല്‍ 2005വരെ ഇത്തരം 559 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 388 എണ്ണം പരിഹരിച്ചു. പിന്നീട് കുറേക്കാലത്തേയ്‌ക്ക് ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നില്ല. എന്നാല്‍ 2007 മെയ് മാസം മുതല്‍ 38 പുതിയ കേസുകള്‍ കൂടി വന്നു- അവര്‍ പറഞ്ഞു.