സഖാക്കള്‍ അവിഹിതഗര്‍ഭങ്ങളിലെ നായകര്‍!
ആലപ്പുഴ : സിപിഎം സമ്മേളനങ്ങളിലെ ഗ്രൂപ്പ് പോര് സംഘടനാ മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളാല്‍ കൊഴുക്കുന്നു.
എതിര്‍ഗ്രൂപ്പുകാരെ അപമാനിക്കാന്‍ പെണ്ണുകേസടക്കമുളള ആരോപണങ്ങള്‍ ഉന്നയിക്കുന്ന നോട്ടീസുകള്‍ ഇരുവിഭാഗവും ഇറക്കിയതോടെ ലോക്കല്‍ സമ്മേളനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊഴുക്കുകയാണ്. ആലപ്പുഴ ജില്ലയിലാണ് അച്ചടിക്കാനാവാത്ത ആരോപണങ്ങള്‍ പരസ്പരം ചാര്‍ത്തുന്ന നോട്ടീസുകളുടെ പ്രവാഹം.
നേതാക്കള്‍ വില്ലന്മാരായ അവിഹിതഗര്‍ഭക്കേസുകളാണ് നോട്ടീസുകളിലെ ഏറ്റവും ആകര്‍ഷകമായ ആയുധം. പാര്‍ട്ടിയ്ക്ക് പണ്ട് പലരും നല്‍കിയ പരാതികളും അവയുടെ മറുപടികളുമാണ് ഇത്തരം നോട്ടീസുകളിലെ മുഖ്യപ്രതിപാദ്യവിഷയം.
കായംകുളത്തെ ഒരു നേതാവിന്റെ അസന്മാര്‍ഗിക ജീവിതം വിവരിക്കുന്ന ഒന്നിലേറെ നോട്ടീസുകള്‍ പ്രചാരത്തിലുണ്ട്. മാവേലിക്കരയില്‍ പുറത്താക്കപ്പെട്ട മൂന്നു നേതാക്കള്‍ക്കെതിരെ ഏരിയാകമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസ് നിറയെ പ്രസ്തുത നേതാക്കളുടെ ഗുണ്ടാക്കഥകളാണ്. പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി ചെയ്തുകൂട്ടിയ വൃത്തികേടുകള്‍ പാര്‍ട്ടി തന്നെ ഔദ്യോഗികമായി സമ്മതിക്കുന്നു എന്നതാണ് ഈ നോട്ടീസിന്റെ ചരിത്രപ്രാധാന്യം.
സഹകരണമന്ത്രി ജി സുധാകരന്‍ ഏരിയാ സെക്രട്ടറിയായിരിക്കുന്ന കാലത്ത് ഒരു നേതാവിനെ പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്ത് നല്‍കിയിരുന്നു. ആ നേതാവ് ഇന്ന് ആലപ്പുഴയിലെ അറിയപ്പെടുന്ന നേതാവാണ്. ഇദ്ദേഹത്തെക്കുറിച്ച് ഇറക്കിയ നോട്ടീസ് സുധാകരന്‍ പണ്ട് നല്‍കിയ കത്തിന്റെ ആവര്‍ത്തനമാണ്. അതായത് പാര്‍ട്ടിയുടെ ഔദ്യോഗിക രേഖകള്‍ പോലും ഗ്രൂപ്പു പോരിന്റെ പാരമ്യത്തില്‍ ജനത്തിന് ചോര്‍ന്നു കിട്ടുന്നു.
സസ്പെന്‍ഷനില്‍ നില്‍ക്കുന്ന കാലയളവില്‍ ഈ നേതാവ് ഒരു ഷെഡില്‍ താമസിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. സ്ഥിരം മദ്യപനുമായിരുന്നത്രേ ഇയാള്‍. 1993ലാണ് ഈ സംഭവം അരങ്ങേറുന്നത്. ഇത്തരക്കാരനായ ഒരാളിനെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കരുത് എന്ന സുധാകരന്റെ റിപ്പോര്‍ട്ട് 14 വര്‍ഷത്തിനു ശേഷം നോട്ടീസ് രൂപത്തില്‍ വിഴുപ്പലക്കലിന് ആയുധമാകുന്നു.
ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്ന പ്രമുഖയായ പഴയൊരു എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയും നോട്ടീസായിട്ടുണ്ട്. നഗരത്തിലെ പ്രമുഖനായ ഒരു നേതാവാണ് ഈ സംഭവത്തിലെ വില്ലന്‍. പുന്നപ്ര വയലാര്‍ സമരസേനാനിയുടെ ചെറുമകളാണെന്ന് അവകാശപ്പെടുന്നയാളാണ് ഈ യുവതി.
നോട്ടീസ് പറയുന്നതിങ്ങനെ. .........ന്റെ കയ്യില്‍ ഒരു കുപ്പിയുണ്ടായിരുന്നു. എന്നോടു പറഞ്ഞു. ഇതു വിഷമാണ്. ..................എന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞാലേ ഞാന്‍ വിടുകയുളളൂ. ഇല്ലെങ്കില്‍ വിഷം കഴിച്ച ശേഷം ഞാന്‍ കെട്ടിത്തൂങ്ങിച്ചാകും. ........... ഒരുദിവസം ബന്ധുവിന്റേതെന്ന് പറയപ്പെടുന്ന വീട്ടിലേയ്ക്ക് ക്ഷണിച്ചു. ...................പോകാനൊരുങ്ങിയപ്പോള്‍ ചായകുടിച്ചിട്ടു പോയാല്‍ മതിയെന്നു പറഞ്ഞു. ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ മയക്കമുണ്ടായി.....പിന്നീട്.............
കായകുളം ഭരണക്കാവില്‍ സിപിഎം മുന്‍ജില്ലാ നേതാവിന്റെ മകനെതിരെയിറക്കിയ നോട്ടീസിലും അവിഹിത ഗര്‍ഭമാണ് വിഷയം. ഏരിയാ നേതാക്കള്‍ പലരും പണ്ട് വാറ്റുചാരായും കുടിച്ച് നടന്നുവെന്നും ഇപ്പോള്‍ സ്കോച്ചും ഷിവാസ് റീഗലുമാണ് കുടിക്കുന്നതെന്നുമാണ് ആരോപണം.