സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനം
മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സിപിഐയ്ക്കും മറ്റു ഘടകകക്ഷികള്‍ക്കും നേരെ രൂക്ഷ വിമര്‍ശനം.
എന്തും പറയാമെന്ന അഹന്തയിലാണ് ചില ഘടകകക്ഷി നേതാക്കളെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
കൃഷി വകുപ്പിന്റെ കിസാന്‍ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധനമന്ത്രിക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വിമര്‍ശിച്ച കൃഷി മന്ത്രി മുല്ലക്കര രത്നാകരനെയും പ്രതിനിധികള്‍ വിമര്‍ശിച്ചത്. തന്റെ ഭാഗം വ്യക്തമാക്കാന്‍ ധനമന്ത്രിയും വാര്‍ത്താ സമ്മേളനം വിളിച്ചതോടെ തര്‍ക്കത്തിന്റെ സ്വഭാവം ഉണ്ടാകുകയും ചെയ്തു.
പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരായുളള വിമര്‍ശനങ്ങളാണ് മുഴങ്ങിക്കേട്ടത്. എന്നാല്‍ പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങളെക്കാള്‍ പ്രതിനിധികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഭരണതലത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളിലേയ്ക്കാണ്.
സിപിഐ മന്ത്രിമാരെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ അക്കാര്യത്തില്‍ പാര്‍ട്ടി കര്‍ശനമായ നിര്‍ദ്ദേശം നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അരിവില കൂടുമ്പോള്‍ പാലും മുട്ടയും കോഴിയിറച്ചിയും കഴിക്കാന്‍ ആഹ്വാനം ചെയ്ത സി ദിവാകരനു നേരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു.
ഘടകകക്ഷി നേതാക്കള്‍ക്കെതിരെയുളള വിമര്‍ശനങ്ങള്‍ സിപിഎമ്മിന്റെ കോട്ടയം സമ്മേളനത്തിലെ പ്രധാന അജണ്ടയാകുമെന്നറിയുന്നു. പലമേഖലയിലും സിപിഎം സിപിഐ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ സാധാരണയാണ്.
ഇരുപാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളും പരസ്പരം പോരിലാണ്. സിപിഎം മന്ത്രിമാര്‍ക്കെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങളും അക്രമസമരങ്ങളും നടത്താനും സിപിഐയുടെ ഈ പോഷക സംഘടനകള്‍ മുന്നോട്ടു വരുന്നതിനെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.
ഇക്കാര്യങ്ങള്‍ക്കൊക്കെ അറുതി വരുത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും അതിനദ്ദേഹം തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടി കര്‍ശനമായ നിര്‍ദ്ദേശം നല്‍കണമെന്നുമുളള ചര്‍ച്ചയാണ് ഔദ്യോഗിക പക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നത്.
വിഎസ് പക്ഷമാകട്ടെ, പിണറായി വിജയന്റെ മകന്റെ വിദ്യാഭ്യാസം മുതലായ പ്രശ്നങ്ങളാണ് പ്രധാനമായും സംഘടാന ചര്‍ച്ചയില്‍ ഉന്നയിക്കുന്നത്.