അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേയ്‌ക്ക്
കണ്ണൂരിലെ സ്‌റ്റേഡിയം കോര്‍ണറില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് അംഗത്വം നല്‍കുക. ഹര്‍ത്താല്‍ വിരുദ്ധ പ്രസംഗം, വികസനകാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്‌ക്കു നല്‍കിയ പ്രശംസ, ഉംറ വിവാദം തുടങ്ങി പലകാര്യങ്ങളാണ് സിപിഎമ്മും അബ്ദുള്ളക്കുട്ടിയും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
ഒടുവില്‍ സിപിഎം ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പാര്‍ട്ടി പുറത്താക്കുന്നതിന് മുമ്പുതന്നെ താന്‍ പാര്‍ട്ടി വിടുന്നതായി അബ്ദുള്ളക്കുട്ടി പ്രഖ്യാപിച്ചു. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇതിനിടെ പലവട്ടം ആക്രമണങ്ങളെയും വധഭീഷണിയെയും വരെ അബ്ദുള്ളക്കുട്ടിയ്‌ക്ക് നേരിടേണ്ടിവന്നിരുന്നു.
യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അബ്ദുള്ളക്കുട്ടി മുസ്ലീം ലീഗില്‍ ചേരുമെന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ലീഗിന്റെ അനുഗ്രഹത്തോടെ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം ഉത്തരം നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലാണ് അബ്ദുള്ളക്കുട്ടി ആദ്യമായി സിപിഎമ്മിനെതിരെ രൂക്ഷമായി സംസാരിച്ചത്. പാര്‍ട്ടിയിലെ പല നയങ്ങളെയും ഇദ്ദേഹം അന്ന് നിശിതമായി വിമര്‍ശിച്ചിരുന്നു.
സിപിഎമ്മില്‍ നിന്നും താന്‍ കാലുമാറിയതല്ലെന്നും മനം മടുത്ത് പോന്നതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വികസനത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ പാര്‍ട്ടി തന്നെ പടിയടച്ചു പിണ്ഡം വയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫിന്റെ 117 വേദികളില്‍ പ്രസംഗിച്ച അബ്ദുള്ളക്കുട്ടി അച്യുതാനന്ദനെ ധ്യാനിച്ച്, സുര്‍ജിത്തിനെ ഓര്‍മ്മിച്ച് യുഡിഎഫിന് വോട്ടുചെയ്യുകയെന്നാണ് എല്ലാ വേദിയിലും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.