എല്ലാം പിണറായി അറിഞ്ഞുകൊണ്ട്: സിബിഐ
കൊച്ചി: ലാവലിന്‍ കരാറും വ്യവസ്ഥകളുമെല്ലാം വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്ന് സിബിഐ. വ്യാഴാഴ്‌ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അഴിമതിയില്‍ പിണറായിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സിബിഐ നിരത്തിയിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ പിണറായി ഏഴാം സ്ഥാനത്താണ്. അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും പിണറായിയ്‌ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എല്ലാകാര്യങ്ങളും പിണറായിയുടെ രഹസ്യ പ്രേരണയോടെയായിരുന്നു. പലതും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് പിണറായി ശ്രമിച്ചത്. താന്‍ നിരപരാദിയാണെന്നുള്ള പിണറായിയുടെ നിലപാട് പൂര്‍ണമായും തെറ്റാണ്- കുറ്റപത്രത്തില്‍ പറയുന്നു.
കരാറിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള നടപടികളില്‍ പിണറായിയുടെ സാന്നിധ്യം വ്യക്തമാണ്. ലാവലിന്‍ പ്രതിനിധികളായ ദിലീപ് രാഹുലും നസീറും പിണറായിയെ കണ്ട് ചര്‍ച്ച നടത്തിയശേഷമാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതരുമായി കൂടിക്കാഴ്‌ച നടത്തിയത്.
ലാവലിന്‍ കമ്പനിയ്‌ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പിണറായിയും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ദിലീപ് രാഹുലും നസീറും സിബിഐയ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്. നൂറുകോടിയില്‍ കൂടുതലുള്ള കാരാറുകള്‍ക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന മറികടക്കാന്‍ കരാറുകള്‍ വിഭജിച്ചത് സംശയത്തിന് വഴിയൊരുക്കിയിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട ധനസഹായത്തിന് ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ എസ്‌ബിഐ ജനറല്‍ മാനേജരുമായി നേരിട്ട് ചര്‍ച്ച നടത്തിയതും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കരാര്‍ ചെലവ് 243 കോടിയില്‍ നിന്നും 335 കോടിയായി ഉയര്‍ന്നത് പിണറായിയുടെ അറിവോടെയായിരുന്നു.
കാന്‍സര്‍ സെന്ററിന് 98 കോടി നഷ്ടപ്പെട്ടു. സെന്ററിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ലാവലിനുമായി കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ തുക നല്‍കാതെ ലാവലിന്‍ പിന്‍മാറിയപ്പോള്‍ പിണറായി ഒന്നും ചെയ്‌തില്ല. കെഎസ്‌ഇബി ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പിണറായി അതും കണ്ടില്ലെന്ന് നടിച്ചു. സംസ്ഥാനത്തിന്റെ നഷ്ടം ലാവലിന്‍ കമ്പനിയുടെ നേട്ടമായി മാറി- സിബിഐ ചൂണ്ടിക്കാട്ടുന്നു.
പിണറായി നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയും വഞ്ചനയും സാക്ഷിമൊഴികളിലൂടെ തെളിയിക്കാന്‍ കഴിയുമെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സാക്ഷിയും നല്‍കിയിട്ടുള്ള മൊഴി കുറ്റപത്രത്തിനൊപ്പമുണ്ട്. മന്ത്രിയായിരുന്ന പിണറായിയുടെ പൂര്‍ണ അനുമതിയും പിന്തുണയും നിര്‍ദ്ദേശങ്ങളും കരാര്‍ കാര്യത്തില്‍ തങ്ങള്‍ അനുസരിച്ചുവെന്ന് സാക്ഷികളായ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്‍പത് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രങ്ങളും സാക്ഷിമൊഴികളും എല്ലാം കൂടി 13000ല്‍ക്കൂടുതല്‍ പേജുകള്‍ വരും. കേരളത്തില്‍ സിബിഐ അന്വേഷിച്ച കേസുകളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ രേഖകളുള്ളത് ഈ കേസിലാണ്.