നിയമസഭാ സമ്മേളനം തിങ്കളാഴ്‌ച തുടങ്ങുന്നു
തിരുവനന്തപുരം: ഭരണത്തിന് നേതൃത്വം നല്‌കുന്ന സിപിഎമ്മും മന്ത്രിസഭയും പ്രതിസന്ധികളിലകപ്പെട്ട് നട്ടംതിരിയുന്നതിനിടെ നിയമസഭാ സമ്മേളനം തിങ്കളാഴ്‌ച ആരംഭിയ്‌ക്കുന്നു. ഭരണത്തലവനായ ഗവര്‍ണറില്‍ അവിശ്വാസം രേഖപ്പെടുത്തിയ മന്ത്രിസഭ, മന്ത്രിസഭയില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രി, ലാവലിന്‍ കേസ്, തിരഞ്ഞെടുപ്പ് പരാജയം എന്നീ പ്രതിസന്ധികളുടെ നടുവിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയെ അഭിമുഖീകരിയ്‌ക്കാനൊരുങ്ങുന്നത്.
26 ദിവസം നീണ്ടു നില്‌ക്കുന്ന സമ്മേളനത്തില്‍ 2009-10 ബജറ്റിന്‍മേലുളള ചര്‍ച്ച, 2009-10 ലെ ധനകാര്യ ബില്‍ പാസാക്കുക, മറ്റു ഒമ്പതു ബില്ലുകളില്‍ന്‍മേലുളള ചര്‍ച്ച, ഏഴ് ഓഡിനന്‍സുകള്‍ പാസാക്കുക എന്നിവയാണ് പ്രധാന അജണ്ട.
മന്ത്രിസഭാ തീരുമാനം അവഗണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ആര്‍എസ് ഗവായിയില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന ഏതാനും മന്ത്രിമാരും ഒഴികെയുളള ഭൂരിപക്ഷം അവിശ്വാസം രേഖപ്പെടുത്തിയതിലൂടെ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.
അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുക. സര്‍ക്കാരിനെ തൊടുക്കാന്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ക്ക് പഞ്ഞമില്ല.
ഗവര്‍ണറില്‍ വിശ്വാസമില്ലാത്ത സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവരുമെന്ന കാര്യമുറപ്പാണ്. ലാവലിന്‍ കേസ്, നിത്യോപയോഗ സാഥനങ്ങളുടെ വിലവര്‍ധന, സ്‌മാര്‍ട്ട്‌സിറ്റി, വിഴിഞ്ഞം പദ്ധതി ഇതെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന കാര്യമുറപ്പാണ്.
എന്നാല്‍ ഇതിനേക്കാളേറെ ഭരണപക്ഷത്തെ ആശങ്കപ്പെടുത്തുന്ന കാര്യം ഒരുപക്ഷേ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയുടെ പല പ്രസ്‌താവനകളും മുമ്പും സഭയ്‌ക്കുള്ളില്‍ മറ്റു മന്ത്രിമാരെ വെട്ടിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതാവര്‍ത്തിച്ചാല്‍ ഭരണപക്ഷ ബഞ്ചുകളില്‍ ഇത് അശാന്തി സൃഷ്ടിയ്‌ക്കും.
ഘടകകക്ഷികളുമായുളള ഭിന്നതയും സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തും. പിളര്‍പ്പ് അനിവാര്യമായ ജനതാദളിലെ ചേരിതിരവുകളും ഇത്തവണത്തെ നിയമസഭാ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.